'തെമ്മാടിത്തരം കാണിക്കുന്നത് ഷെയ്നാണെന്ന് പറയണ്ടേ?, ഇല്ലെങ്കിൽ ദുൽഖറിനേയും പ്രണവിനേയും സംശയിക്കും'; ദിനേശ്
വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. മലയാള സിനിമയിലെ അനീതിയെ കുറിച്ചും താരങ്ങളുടെ മോശം സ്വഭാവത്തെ കുറിച്ചുമൊക്കെ പലപ്പോഴും തന്റെ യുട്യൂബ് ചാനലിലൂടെ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടും ചില വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് സംവിധായകൻ.
കഴിഞ്ഞ ദിവസം ചില നടീ നടൻമാര്‍ പ്രശ്‍നമുണ്ടാക്കുന്നുവെന്ന് കാണിച്ച് ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ രംഗത്തെത്തിയിരുന്നു. ഒരേ സമയം സിനിമകൾക്ക് ചില താരങ്ങൾ ഡേറ്റ് നൽകുന്നുവെന്നും ചിലർ സിനിമയുടെ എഡിറ്റ് അപ്പോൾ അപ്പോൾ കാണിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും അവരെ മാത്രം അല്ല അവർക്ക് വേണ്ടപ്പെട്ടവരെയും കാണിക്കണമെന്ന് ആവശ്യപ്പെടുന്നതായും ബി. ഉണ്ണികൃഷ്‍ണൻ വ്യക്തമാക്കിയിരുന്നു.

ഡബ്ബിങ് നടക്കുന്ന സിനിമയുടെ എഡിറ്റ് കാണിക്കാൻ ഒരു നടൻ ആവശ്യപ്പെട്ടുവെന്നും ചിത്രീകരിച്ച ഭാഗങ്ങളുടെ എഡിറ്റ് കാണിച്ചാൽ മാത്രമെ തുടർന്ന് അഭിനയിക്കുകയുള്ളൂവെന്നാണ് പറഞ്ഞതെന്നും പണം മുടക്കിയ നിർമ്മാതാക്കളെ മാത്രമെ സിനിമയുടെ എഡിറ്റ് കാണിക്കൂ എന്നാണ് ഫെഫ്‍കയുടെ തീരുമാനമെന്നും ബി.ഉണ്ണികൃഷ്‍ണൻ വ്യക്തമാക്കിയിരുന്നു കഴിഞ്ഞ ദിവസം.
ഇപ്പോഴിത ചില യുവതാരങ്ങളാണ് ഇപ്പോൾ മലയാള സിനിമയുടെ തലവേദനയെന്നാണ് സംവിധായകൻ ശാന്തിവിള ദിനേശ് പറയുന്നത്. മോഹൻലാൽ പോലും ആർക്കും സെറ്റിൽ തലവേദന സൃഷ്ടിക്കാറില്ലെന്നും പക്ഷെ വിരലിലെണ്ണാവുന്ന വിജയിച്ച പടങ്ങൾ മാത്രമുള്ള യുവതാരങ്ങൾക്കാണ് അഹങ്കാരമെന്നുമാണ് ശാന്തിവിള ദിനേശ് പറയുന്ന്.
'തെമ്മാടിത്തരം കാണിക്കുന്നത് ഷെയ്ൻ നിഗമെന്ന അലവലാതി ചെറുക്കനാണെന്ന് വാർത്താസമ്മേളനം വിളിച്ചപ്പോൾ ഉണ്ണികൃഷ്ണൻ പറയണ്ടേ?. ശ്രീനാഥ് ഭാസിക്ക് സ്വഭോദമില്ലെന്ന് പറയണ്ടേ... മൂന്ന് വെള്ളിയാഴ്ച ആയില്ലെങ്കിലും ഷറഫുദ്ദീൻ എന്നവൻ കാണിക്കുന്ന പോക്രിത്തരത്തെ കുറിച്ച് ഉണ്ണികൃഷ്ണൻ പറയണ്ടേ... പേരുകളെല്ലേ പ്രസക്തം ഉണ്ണികൃഷ്ണൻ.....? ഇല്ലെങ്കിൽ ദുൽഖറിനേയും പ്രണവിനേയും ആളുകൾ സംശയിക്കും.'
'എങ്ങനെ തിയേറ്ററിൽ ആളുകൾ സിനിമ കാണാൻ വരും എല്ലാം കഞ്ചാവ് പടങ്ങളല്ലേ... എത്രനാൾ ഇതൊക്കെ സഹിക്കും? ആളുകൾ വരില്ല. ആർഡിഎക്സ് സിനിമയുടെ പോസ്റ്റർ ചെയ്യുമ്പോൾ ഇവന്മാരുടെ ഒന്നും മുഖം പോസ്റ്ററിൽ കാണിക്കരുതെന്ന് സോഫിയ പോൾ...'
'താരകേന്ദ്രീകൃതമായിരുന്നു സിനിമയെന്ന് ബി. ഉണ്ണികൃഷ്ണൻ പറയുന്നത് കേട്ടു. മുമ്പും താരകേന്ദ്രീകൃതമായിരുന്നു സിനിമ. പക്ഷെ താരങ്ങൾ തെമ്മാടികളായിരുന്നില്ല എന്നൊരു തിരുത്തുണ്ട്. ഇന്നലത്തെ മഴയത്ത് കിളിത്ത തകരകൾ ചെയ്യുന്ന തെറ്റിന് താരങ്ങളെ മുഴുവൻ അടച്ച് പറയരുത്. ഉണ്ണികൃഷ്ണൻ ആരുടേയും പേര് പറയില്ല കാരണം അടുത്ത പടം ചെയ്യണമല്ലോ.'
'ഒരു വർഷത്തേക്ക് ഷെയ്ൻ നിഗത്തെ അഭിനയിപ്പിക്കില്ലെന്ന് തീരുമാനിച്ചാൽ തന്ന പ്രശ്നങ്ങൾ കുറേ തീരും. പല താരങ്ങളുടേയും പേര് വെച്ച് പരാതികൾ കിട്ടിയിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞിട്ടുണ്ട്. പക്ഷെ പേര് വെളിപ്പെടുത്തിയിട്ടില്ല.'

'ഷൂട്ട് ചെയ്ത ഭാഗം തന്നേയും ഉമ്മയേയും സഹോദരിമാരേയും കാണിക്കണമെന്ന് ഷെയ്ൻ ആവശ്യപ്പെടുമ്പോൾ അപ്പോൾ തന്നെ പാക്കപ്പ് പറയേണ്ടായിരുന്നുവോ?. തങ്ങളാണ് താരങ്ങളെ ഉണ്ടാക്കുന്നതെന്ന ബോധം സംവിധായകനും നിർമാതാവിനും തിരക്കഥാകൃത്തിനും വേണം. ജോഷി സാറിനോട് ആരെങ്കിലും ഇത് പറയുമോ....? ഇല്ലല്ലോ...'
'മോഹൻലാൽ ഒരു സെറ്റിലും പോയി ആർക്കും തലവേദന സൃഷ്ടിക്കാറില്ല. അതുപോലെ തന്നെ തന്റെ സിനിമയ്ക്ക് വേണ്ടി അഹോരാത്രം പണിയെടുക്കും ദിലീപ്. അങ്ങനെ അല്ലായെന്ന് അദ്ദേഹത്തിന്റെ ശത്രുക്കൾ പോലും പറയില്ല. ഇന്നലെ വന്ന കൂതറ ചെറുക്കന്മാരാണ് തലവേദന സൃഷ്ടിക്കുന്നത്' ശാന്തിവിള ദിനേശ് പറഞ്ഞു.
നവാഗതനായ നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ആർഡിഎക്സ് സിനിമയിലെ താരങ്ങളുമായി ബന്ധപ്പെട്ട് മുമ്പും നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ശേഷമാണ് ബി.ഉണ്ണികൃഷ്ണൻ യുവതാരങ്ങളുടെ സ്വഭാവം കാരണം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് വാർത്താസമ്മേളനത്തിൽ സംസാരിച്ചത്. ഷെയ്ൻ നിഗം, ആന്റണി വർഗീസ് പെപ്പെ, നീരജ് മാധവ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 25 നെത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല.


Click it and Unblock the Notifications