മാന്യമായല്ല പറഞ്ഞ് വിട്ടത്, സലിം കുമാർ ഒരുപാട് കരഞ്ഞു; സിബി മലയിലിനോട് പകരം വീട്ടിയതിങ്ങനെ; ശാന്തിവിള ദിനേശ്
കോമഡി വേഷങ്ങളിൽ നിന്നും നായക വേഷങ്ങൾ ചെയ്ത് ദേശീയ പുരസ്കാരം നേടിയ നടനാണ് സലിം കുമാർ. നടന്റെ കരിയറിലെ വളർച്ച സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു. മിമിക്രി വേദികളിൽ നിന്നും സിനിമാ രംഗത്തേക്ക് വന്ന സലിം കുമാറിന് തുടക്ക കാലം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. വേദനിപ്പിച്ച ചില അനുഭവങ്ങൾ നടനുണ്ടായിട്ടുണ്ട്. സലിം കുമാറിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ്. സംവിധായകൻ സിബി മലയിലിന്റെ സിനിമയിൽ അഭിനയിക്കാൻ ചെന്ന സലിം കുമാറിനുണ്ടായ മോശം അനുഭവമാണ് ശാന്തിവിള ദിനേശ് പങ്കുവെച്ചത്.
സിബി മലയിലിന്റെ നീ വരുവോളം എന്ന സിനിമയിൽ 11 സീനുകളിൽ അഭിനയിക്കാൻ എറണാകുളത്ത് മിമിക്രി കളിച്ച് നടക്കുന്ന സലിം കുമാർ എന്ന നടനെ വിളിച്ചു. സലിം കുമാർ 9 സീനുകളിൽ അഭിനയിച്ചു. 10ാമത്തെ സീൻ എടുക്കുന്നത് ജഗതി ശ്രീകുമാറിന്റെയും തിലകന്റെയും കൂടെയാണ്. എന്തുകൊണ്ടോ അവരോടൊപ്പം അഭിനയിച്ചപ്പോൾ ടെെമിംഗ് ശരിയായില്ലെന്ന് പറയുന്നു. പറഞ്ഞ് മനസിലാക്കി സമയമെടുത്ത് ചെയ്യിക്കാൻ സംവിധായകന് തോന്നിയില്ല.

തിലകൻ ഇന്ന് രാത്രി പോകുകയാണ്, ഇനി വന്നിട്ടേ നിനക്ക് വർക്കുള്ളൂ, അത് വരെ പൊയ്ക്കോ എന്ന് സലിം കുമാറിനോട് പറഞ്ഞു. മാന്യമായി പറഞ്ഞ് വിട്ടില്ല. കോട്ടയത്ത് നിന്നും എറണാകുളത്തേക്ക് ട്രെയിൻ ടിക്കറ്റ് എടുക്കാനുള്ള പെെസ പോലും കൊടുക്കാതെ പ്രഭാകരൻ എന്ന മാനേജർ കോട്ടയം റെയിൽവേ സ്റ്റേഷനിൽ കൊണ്ട് ചെന്നിറക്കി. മണിക്കൂറുകളോളം കാത്ത് നിന്ന് സങ്കടപ്പെട്ട് നിന്ന സലിം കുമാറിന് ഒരാൾ 20 രൂപ കടം കൊടുത്തു. ആ വേഷം പിന്നീട് ഇന്ദ്രൻസ് ആണ് ചെയ്തത്.
അതറിഞ്ഞപ്പോൾ സലിം കുമാർ കുറേ കരഞ്ഞു. കുറച്ച് കാലം കഴിഞ്ഞ് സലിം കുമാർ ഒരുപാട് സിനിമകൾ ചെയ്തു. ഒരു ദിവസം തന്നെ മൂന്നും നാലും സിനിമകൾ ചെയ്യുന്ന തിരക്കിലേക്ക് പോയി. ആ സമയത്ത് പ്രേം പ്രകാശ് സലിം കുമാറിനെ വിളിച്ചു. ഞാൻ നിർമ്മിക്കുന്ന, സിബി മലയിൽ സംവിധാനം ചെയ്യുന്ന എന്റെ വീട് അപ്പൂന്റേം എന്ന സിനിമയിലേക്ക് രണ്ട് ദിവസം തന്ന് സഹായിക്കണം എന്ന് പറഞ്ഞു.

സംവിധായകൻ സിബി മലയിൽ ആണെന്ന് അറിഞ്ഞപ്പോൾ എനിക്ക് ഡേറ്റില്ല, ഞാൻ പ്രിയദർശന്റെ കിളിച്ചുണ്ടൻ മാമ്പഴത്തിലും ജയരാജിന്റെ തിളക്കത്തിലും ഒരേ സമയം അഭിനയിച്ച് കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. എന്നാൽ പ്രേം പ്രകാശ് അഭ്യർത്ഥിച്ച് കൊണ്ടിരുന്നു. അവസാനം സലിം കുമാർ അപ്പോൾ വാങ്ങുന്ന പ്രതിഫലത്തിന്റെ ഇരട്ടി ചോദിച്ചു.
തരാമെന്ന് പ്രേം പ്രകാശ്. സലിം കുമാർ ചെന്ന് അഭിനയിച്ചു. കുറച്ച് കാലം മുന്നോട്ട് പോയി. സലിം കുമാർ അച്ഛനുറങ്ങാത്ത വീട് എന്ന പടത്തിൽ നായകനായി. സിബി മലയിൽ ജൂറി ചെയർമാനായുള്ള കമ്മിറ്റിയാണ് സംസ്ഥാന അവാർഡ് നിർണയിക്കുന്നത്. അതിൽ മികച്ച രണ്ടാമത്തെ നടനായി സലിം കുമാറിനെ തെരഞ്ഞെടുത്തു. അവാർഡ് ദാനം നടക്കുന്ന അന്ന് രാത്രി ചലച്ചിത്ര അക്കാദമിയുടെ ഡിന്നർ ഉണ്ടാകും. ആ ഡിന്നറിൽ പങ്കെടുക്കാൻ ചെന്ന സലിം കുമാർ സിബി മലയിലിന്റെ ടേബിളിൽ തന്നെ ഇരുന്നെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. ലെെറ്റ്സ് ആക്ഷൻ ക്യാമറ എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ശാന്തിവിള ദിനേശ്. അഭിനയ രംഗത്ത് സലിം കുമാർ ഇപ്പോൾ പഴയത് പോലെ സജീവമല്ല. സിബി മലയിലും ഇപ്പോൾ തുടരെ സിനിമകൾ ചെയ്യുന്നില്ല.


Click it and Unblock the Notifications











