നസീർ സാറിനെ പോലെ ജീവിച്ചിരുന്നെങ്കിൽ...,ലാളിച്ച് വളർത്തിയതിന്റെ കുഴപ്പം; ഷാനവാസിനെക്കുറിച്ച് ശാന്തിവിള ദിനേശ്
കഴിഞ്ഞ ദിവസമായിരുന്നു നിത്യഹരിത നായകൻ പ്രേം നസീറിന്റെ മകനും നടനുമായ ഷാനവാസിന്റെ മരണം. വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. 71 വയസിലാണ് ഷാനവാസ് ലോകത്തോട് വിട പറഞ്ഞത്. മലയാളത്തിൽ 50 ലേറെ സിനിമകളിൽ ഷാനവാസ് അഭിനയിച്ചിട്ടുണ്ട്. 2022 ൽ പുറത്തിറങ്ങിയ ജനഗണനയാണ് അവസാനമായി അഭിനയിച്ച സിനിമ.
ഏറെക്കാലമായി മലേഷ്യയിലായിരുന്നു ഷാനവാസും കുടുംബവും. ഷാനവാസിനെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. "ജീവിതം ഒരു രാഗം എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് കാണാറുണ്ടായിരുന്നു. ഒരു പാവം മനുഷ്യനായിരുന്നു. പക്ഷെ നസീർ സാറിനെ പോലെ ജീവിക്കാനറിയാതെ പോയി. നസീർ സാറെ പോലെ ജീവിച്ചിരുന്നെങ്കിൽ ഷാനവാസ് ഒരുപാട് കാലം ജീവിച്ചിരുന്നേനെ"

"മൂന്ന് പെൺകുട്ടികൾക്കിടയിൽ ഒരു മകനായപ്പോൾ ലാളിച്ച് വളർത്തിയതിന്റെ കുഴപ്പം ഷാനവാസിന് കുട്ടിക്കാലം മുതലുണ്ടായിരുന്നു. വേഗം പോകുമെന്ന് വിചാരിച്ചില്ല. അസുഖമുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. ശ്രദ്ധിക്കണം, മുഖമൊക്കെ വല്ലാതിരിക്കുന്നെന്ന് ഞാൻ പറഞ്ഞു. പക്ഷെ കിടന്ന് കഷ്ടപ്പെടാതെ മരിച്ചു. ഭാര്യയും മക്കളും മലേഷ്യയിലാണെന്ന് തോന്നുന്നെന്നും" ശാന്തിവിള ദിനേശ് പറഞ്ഞു. ആയിഷ ബീവി എന്നാണ് ഷാനവാസിന്റെ ഭാര്യയുടെ പേര്. ഷമീർ ഖാൻ, അജിത് ഖാൻ എന്നിവരാണ് മക്കൾ.
ശാന്തിവിള ദിനേശിന്റെ പരാമർശത്തിൽ വിമർശനവും വരുന്നുണ്ട്. ഒരാൾ മരിച്ച ശേഷം ഇങ്ങനെ സംസാരിക്കുന്നത് ശരിയല്ലെന്നാണ് വിമർശനം. ഷെഹിൻ എസ് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നും സംവിധായകൻ.
നടനും എംഎൽഎയുമായ മുകേഷും കഴിഞ്ഞ ദിവസം ഷാനവാസിനെക്കുറിച്ച് പരാമർശിച്ചിരുന്നു. "ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്ന കാലഘട്ടത്തിൽ ഞാൻ ഉൾപ്പെടെയുള്ള കലാകാരന്മാർ ആരാധനയോടും അത്ഭുതത്തോടും നോക്കിക്കണ്ട ഒരാളായിരുന്നു ഷാനവാസ്"
"അന്ന് ചെന്നൈയിൽ വച്ച് അദ്ദേഹത്തെ കാണുമ്പോഴൊക്കെ ഞങ്ങൾക്ക് വലിയ അഭിമാനമായിരുന്നു. കാരണം മലയാളത്തിന്റെ മഹാനായ കലാകാരൻ പ്രേം നസീറിന്റെ മകനാണ് അദ്ദേഹം.. അസുഖബാധിതനായി കിടക്കുന്നത് അറിഞ്ഞ് അടുത്തകാലത്ത് അദ്ദേഹത്തെ കാണാൻ ചെന്നപ്പോഴും ഞാൻ ഉടനെ സിനിമ ലോകത്തേക്ക് മടങ്ങിവരുമെന്ന് വളരെ ആത്മവിശ്വാസത്തോടെ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു" എന്നാണ് മുകേഷ് ആദരാഞ്ജലി അർപ്പിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
അനശ്വര നായകൻ പ്രേം നസീറിന്റെ മകനായ ഷാനവാസ് അച്ഛന്റെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് വന്നെങ്കിലും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഷാനവാസ് സിനിമാ രംഗത്തേക്ക് വരുന്നതിൽ ആദ്യം പ്രേം നസീറിന് താൽപര്യമുണ്ടായിരുന്നില്ല. ഞാൻ അവനോട് ബിസിനസിൽ ഇറങ്ങാൻ പറഞ്ഞതാണ്. അതാണ് സുരക്ഷിതം. സ്ഥിരമായൊരു വരുമാനം ഉണ്ടാകും എന്ന് പ്രേം നസീർ ഒരിക്കൽ പറഞ്ഞിരുന്നു.
ബാലചന്ദ്ര മേനോന്റെ പ്രേമഗീതങ്ങൾ എന്ന സിനിമയിലൂടെയായിരുന്നു ഷാനവാസിന്റെ അരങ്ങേറ്റം. അംബികയാണ് ഈ ചിത്രത്തിൽ നായികയായെത്തിയത്. എന്നാൽ പിന്നീട് ഒരേ തരത്തിലുള്ള കഥാപാത്രങ്ങളാണ് ഷാനവാസിനെ തേടി വന്നത്. ഒരു ഘട്ടത്തിൽ സിനിമയിൽ നിന്നും ഇടവേളയെടുത്ത് വിദേശത്ത് പോയി അവിടെ പത്ത് വർഷത്തോളം ജോലി ചെയ്തു. പ്രേം നസീറിന്റെ മകനെന്ന പേരിൽ എന്നും അഭിമാനിച്ചിരുന്ന വ്യക്തിയാണ് ഷാനവാസ്. പിതാവ് ജനങ്ങൾക്ക് വേണ്ടി ചെയ്ത സഹായങ്ങളെക്കുറിച്ച് ഷാനവാസ് പലപ്പോഴും സംസാരിച്ചിട്ടുണ്ട്. 1989 ജനുവരി 16 നാണ് പ്രേം നസീർ മരിച്ചത്. പ്രിയ താരത്തെ ഇന്നും സിനിമാ ലോകം മറന്നിട്ടില്ല.


Click it and Unblock the Notifications











