മീനാക്ഷിയെക്കുറിച്ച് ഈ പയ്യൻ അലക്കുന്നത് കേട്ടു, സകലമാന പേരെയും പുച്ഛത്തോടെ കാണുന്നവരെ എന്ത് പറയും? ശാന്തിവിള
അങ്കം അട്ടഹാസം എന്ന സിനിമയുമായി ബന്ധപ്പെട്ട് മാധവ് സുരേഷിനെതിരെ റിവ്യൂവർ അശ്വന്ത് കോക്ക് പറഞ്ഞ വാക്കുകൾ ചർച്ചയാകവെ മാധവിനെക്കുറിച്ച് സംസാരിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. മാധവിനെ വെച്ച് അങ്കം അട്ടഹാസം സിനിമയുടെ നിർമാതാവ് പത്രസമ്മേളനം നടത്തി അശ്വന്ത് കോക്കിനെതിരെ ആരോപണം ഉന്നയിക്കരുതായിരുന്നെന്ന് ശാന്തിവിള ദിനേശ് പറയുന്നു.
ആരെയും ഒട്ടും ആകർഷിക്കാനാകാത്ത സംഭാഷണ ശെെലിയും ഞാനെന്തോ സംഭവമാണെന്ന സ്വയം വിലയിരുത്തലും സുരേഷ് ഗോപിയുടെ മകനാണ് ഞാനെന്ന ധാർഷ്ഠ്യ ഭാവവുമൊക്കെ കാരണം ഈ പയ്യനെ പത്രസമ്മേളനത്തിൽ കൊണ്ടിരുത്തുന്നത് ഗുണത്തേക്കാൾ ദോഷമേ ചെയ്യൂ എന്ന് ചിന്തിക്കണമായിരുന്നു നിർമാതാക്കൾ. നിർമാതാക്കൾ വിളിച്ചപ്പോൾ ഈ മന്ത്രിപുത്രൻ പോകരുതായിരുന്നെന്നും ശാന്തിവിള ദിനേശ് പറയുന്നു. ഞാൻ മീനാക്ഷിയോട് സംസാരിച്ചാൽ ഞങ്ങൾ തമ്മിൽ വേറെ എന്തോ ബന്ധമാണെന്നാണ് ഇവിടെ ധരിക്കുന്നത് എന്നൊക്കെ ഈ പയ്യൻ എവിടെയാെക്കെയോ അലക്കുന്നത് കേട്ടു.
മീനാക്ഷി എന്ന് പറഞ്ഞാൽ ദിലീപിന്റെ മകൾ. ഇതിന് മറുപടി ഞാൻ മുമ്പ് പറഞ്ഞതിനാൽ വീണ്ടും പറയുന്നില്ല. എന്തോ, മലയാളിക്ക് ഒട്ടും പിടിക്കുന്നില്ല ഈ പയ്യനെ. രാഷ്ട്രീയ കാഴ്ചപ്പാടിൽ ഞാൻ പറയുന്നതാണെന്ന് ആരെങ്കിലും ചിന്തിച്ചാലും കുഴപ്പമില്ല. ഈ പയ്യനെ ആളുകൾക്കങ്ങ് ക്യാച്ച് ചെയ്യാൻ പറ്റുന്നില്ല. എന്റെ ഗുരുനാഥൻ ജെസി സർ പറയുന്ന കാര്യമുണ്ടായിരുന്നു. ചിലർ നമുക്ക് മുന്നിലേക്ക് വരുമ്പോൾ പോസിറ്റീവ് എനർജി ഫീൽ ചെയ്യും.

ചിലർ വരുമ്പോൾ നെഗറ്റീവും. ഉദാഹരണമായി ജെസി സർ പറഞ്ഞത് കെബി ഗണേശ് കുമാറിനെയാണ്. ഗണേശ് കാറിൽ നിന്നിറങ്ങി വരുമ്പോൾ നമ്മുടെ മനസിൽ പുഞ്ചിരി വിരിയും. അതുണ്ടാകണം. പകരം സകലമാന പേരെയും പുച്ഛത്തോടെ കാണുന്ന ഞങ്ങൾ ഫാമിലി ഒരു ഒന്നൊന്നര ടീമാണെന്ന് പറയുന്നവരെ എന്ത് പറയാൻ പറ്റും. അശ്വന്ത് കോക്കേ, എന്റെ അറിവ് ശരിയാണെങ്കിൽ താങ്കളൊരു സർക്കാർ അധ്യാപകനാണ്. നിങ്ങൾ ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ പുതുതലമുറയെ തീർച്ചയായും സ്വാധീനിക്കുമെന്നും ശാന്തിവിള ദിനേശ് പറയുന്നു.


Click it and Unblock the Notifications
