കൂടുതൽ ഷെെൻ ചെയ്യേണ്ടെന്ന് ജഗദീഷ്, തിലകൻ ചെയ്തത് അറിഞ്ഞിട്ടും ജഗദീഷ് കാര്യമാക്കിയില്ല: ശാന്തിവിള ദിനേശ്
നടൻ ജഗദീഷിനെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. താൻ സഹസംവിധായകനായി പ്രവർത്തിക്കുന്ന കാലത്തെ ഓർമകളാണ് ശാന്തിവിള ദിനേശ് പങ്കുവെച്ചു. എഴുന്നള്ളത്ത് എന്ന ഹരികുമാറിന്റെ സിനിമ തുടങ്ങാൻ പോകുന്നു. ജയറാം, മുകേഷ്, ജഗദീഷ് എന്നിവരാണ് പ്രധാന വേഷക്കാർ. ചാർട്ടിംഗും സ്ക്രിപ്റ്റിന്റെ കോപ്പി എടുക്കലുമൊക്കെ സജീവമായിട്ട് ഞാനിരുന്ന് ചെയ്യുന്നു. അതിനിടെ ഹോട്ടൽ റൂമിലേക്ക് ഒരു ഫോൺകോൾ. ആക്ടർ ജഗദീഷ് ആണ്. ഞാനിപ്പോൾ ഹിസ് ഹെെനസ് അബ്ദുള്ളയുടെ ലൊക്കേഷനിലാണ്. എന്റെ ഡേറ്റ് അൽപ്പം മുന്നോട്ട് തള്ളേണ്ടി വരും. കാരണം അബ്ദുള്ള വിചാരിച്ചത് പോലെ പറഞ്ഞ ദിവസം തീരില്ല. അത് പറയാൻ വിളിച്ചതാണെന്ന് ജഗദീഷ്. എത്ര ദിവസം മുന്നോട്ട് നീട്ടേണ്ടി വരുമെന്ന് ഞാൻ.
അത് ഞാൻ ഹരിയോട് പറഞ്ഞോളാം എന്നായി ജഗദീഷ്. ഇവിടെ ചാർട്ടിംഗ് നടക്കുകയാണ്, താങ്കളും ജയറാമും മുകേഷും ഇല്ലാത്ത ഒറ്റ സീൻ ഇല്ല. പറഞ്ഞ ദിവസം ഷൂട്ടിംഗ് തുടങ്ങുകയും ചെയ്യും. ഡേറ്റ് മാറൽ നടക്കുമെന്ന് തോന്നുന്നില്ലെന്ന് ഞാൻ പറഞ്ഞു. അത് നിങ്ങളാണോ തീരുമാനിക്കുന്നത്, എന്റെ ഡേറ്റ് നീട്ടേണ്ടി വരും, അതങ്ങ് പറഞ്ഞേച്ചാൽ മതിയെന്ന് ജഗദീഷ്. അസിസ്റ്റന്റ് ഡയരക്ടർ ആയല്ലേ ഉള്ളൂ. അതുകൊണ്ട് കൂടുതൽ ഷെെൻ ചെയ്യേണ്ടെന്ന് പറഞ്ഞാണ് ജഗദീഷ് ഫോൺ കട്ട് ചെയ്തത്.

ഹരി സർ വന്നപ്പോൾ ഞാൻ വിസ്തരിച്ച് കാര്യം പറഞ്ഞു. അയാൾ നമുക്ക് തലവേദനയാകുമോ ദിനേശേ എന്നായി സർ. ഉറപ്പാണ്, വർത്തമാനം ആ വിധമാണ് എന്ന് പറഞ്ഞ താൻ നടൻ സിദ്ദിഖിനെ ഈ ചിത്രത്തിലേക്ക് നിർദ്ദേശിച്ചെന്നും ശാന്തിവിള ദിനേശ് പറയുന്നു. സിദ്ദിഖ് ജഗദീഷിന്റെ പകുതി ശമ്പളത്തിൽ ആ സിനിമ ചെയ്തു.
പിന്നീട് ജഗദീഷ് ഉള്ള ഒരു സിനിമയിലും എനിക്ക് വർക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല. എന്നാലും നല്ല ബന്ധമായിരുന്നു. കാണുമ്പോഴൊക്കെ ഒരുപാട് നേരം സംസാരിക്കും. വെണ്ടർ ഡാനിയേൽ സ്റ്റേറ്റ് ലെെസൻസി എന്ന ബാലു കുരിയത്തിന്റെ സിനിമയിൽ ജഗദീഷ് ഉണ്ടായിരുന്നു. ഞാനായിരുന്നു അസോസിയേറ്റ്. മുഖമുദ്ര എന്ന സിനിമയുടെ തിരക്കഥയിൽ എന്തോ തിരുത്തൽ ജഗദീഷ് നടത്തി എന്ന പേരിൽ തിലകൻ വെണ്ടർ ഡാനിയൽ സെറ്റിൽ ഒരു ഉപാധി വെച്ചു. തിരക്കഥയുടെ ഒരു കോപ്പിയിൽ സംവിധായകൻ എല്ലാ പേജിലും ഒപ്പിട്ട് തന്നാലേ അഭിനയിക്കൂ എന്ന് വാശി പിടിച്ചു. ഒപ്പിട്ട് കൊടുത്തു. തിലകൻ ഇല്ലാത്ത പത്ത് സീൻ ജഗദീഷ് തന്നെ എഴുതി ചിത്രീകരിച്ചാൽ തിലകൻ ചേട്ടൻ എങ്ങനെ അറിയും എന്ന് അക്കാലത്ത് ഞാൻ ആലോചിച്ചു. അത്രയും ശുദ്ധനായിപ്പോയി ആ മനുഷ്യൻ. ഇതറിഞ്ഞ ജഗദീഷ് ഒട്ടും കാര്യമാക്കാതെ നന്നായി ആ സിനിമയിൽ സഹകരിച്ചെന്നും ശാന്തിവിള ദിനേശ് ഓർത്തു.


Click it and Unblock the Notifications
