കിടപ്പാടം വിറ്റു, തിരിഞ്ഞ് നോക്കാതായ എന്റെ ബന്ധുക്കൾ; ജീവിതത്തെക്കുറിച്ച് ശാന്തിവിള ദിനേശ്
എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. മലയാള സിനിമാ ലോകത്ത് എന്തൊക്കെ സംഭവ വികാസങ്ങളുണ്ടായാലും അതിൽ ശാന്തിവിള ദിനേശിന്റെ അഭിപ്രായം വെെകാതെയെത്തും. പലപ്പോഴും വിവാദ പ്രസ്താവനകൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഇത് പൊലീസ് കേസായിട്ടുമുണ്ട്. എന്നാൽ അഭിമുഖങ്ങളിലും സ്വന്തം യൂട്യൂബ് ചാനലിലും ശാന്തിവിള ദിനേശ് ഇപ്പോഴും തുറന്ന് സംസാരിക്കാറുണ്ട്. ഒന്നിലേറെ സീരിയലുകൾ സംവിധാനം ചെയ്ത ശാന്തിവിള ദിനേശ് സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ബംഗ്ലാവിൽ ഔത എന്ന സിനിമ മാത്രമേ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളൂ.
തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ ശാന്തിവിള ദിനേശ്. സാമ്പത്തികമായി തകർന്ന് പോയപ്പോൾ വന്ന തിരിച്ചറിവുകളെക്കുറിച്ചാണ് ഇദ്ദേഹം സ്വന്തം യൂട്യൂബ് ചാനലിൽ സംസാരിച്ചത്. ജീവിതത്തിൽ ആരെങ്കിലും നിനക്ക് മരണഭയമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് സത്യമായും ഞാൻ പറയും. എന്നാൽ ജീവിച്ച് ഒട്ടും കൊതി തീർന്നിട്ടില്ല. ഒരുപാട് കാലം ഇനിയും ജീവിക്കണമെന്ന് ആഗ്രഹമുള്ളയാളാണ്. കുറച്ച് കാര്യങ്ങൾ കൂടി ജീവിതത്തിൽ ചെയ്ത് തീർക്കാനുണ്ട്.

ജീവിത യാത്രയിൽ സമ്പന്നനായിരുന്നപ്പോൾ കൂടെ കൂടിയ ബന്ധു ജനങ്ങൾ ദിനേശ് പൊളിഞ്ഞു എന്നറിഞ്ഞപ്പോൾ, കിടപ്പാടം വിറ്റ് കടം വീട്ടി വാടക വീട്ടിലാണ് താമസം എന്നറിഞ്ഞപ്പോൾ പിന്നെ തിരിഞ്ഞ് നോക്കാത്തവരായി എന്റെയും ഭാര്യ സിന്ധുവിന്റെയും ബന്ധുക്കൾ. മോശമല്ലാതെ ബന്ധുക്കളിൽ പലരെയും വളരാനും പഠിക്കാനും വിവാഹം കഴിക്കാനുമൊക്കെ എന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ കയ്യഴിച്ച് സഹായിച്ച ആളാണ് ഞാൻ.
തിരിച്ചൊന്നും ചെയ്യേണ്ട. വല്ലപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ എന്ന് പോലും തിരക്കാതെ ഒഴിഞ്ഞ് മാറിക്കളഞ്ഞു. എന്നോട് വീണ്ടും ബന്ധങ്ങൾ സ്ഥാപിച്ചാൽ അഞ്ച് പവൻ സ്വർണം പണയം വെക്കാൻ തരുമോ പതിനായിരം രൂപ കടം തരുമോ എന്നൊക്കെ ചോദിക്കുമെന്ന് വിചാരിച്ചായിരിക്കും.

സമ്പത്താണ് ജീവിതത്തിൽ എല്ലാത്തിന്റെയും അളവ് കോലെന്ന് അനുഭവങ്ങൾ എന്നെ പഠിപ്പിച്ചപ്പോഴും ഇന്നും എനിക്ക് പണമല്ല മുഖ്യം. എന്നെ അറിയാവുന്നവർക്ക് അറിയാം. വാടക വീട്ടിൽ കഴിയുമ്പോഴും ഞാനൊരു സമ്പന്നനാണ് എന്നാണ് എന്റെ വിശ്വാസം. മലയാളത്തിലെ ഒന്നാം നിരയിലുള്ള എല്ലാ പുസ്തകങ്ങളും കെെവശമുള്ള സമ്പന്നനാണ് ഞാൻ. ഒരുമാതിരിപ്പെട്ട മ്യൂസിക് ക്ലാസിക്കുകൾ കെെവശമുള്ള, അത് ദിനവും കേൾക്കുന്ന സമ്പന്നനാണ് ഞാൻ.
പത്ത് നാൽപത് വർഷം സിനിമാ സീരിയൽ രംഗത്ത് നിന്നിട്ടും ഒരാളെ പറ്റിച്ചവൻ, ഒരു കഥ മോഷ്ടിച്ചവൻ, ഒരു പെണ്ണിനെ സിനിമയിൽ ചതിച്ചവൻ, നന്ദികേട് കാട്ടിയവൻ എന്നൊന്നും കേൾപ്പിക്കാതെ ജീവിച്ച സമ്പന്നനാണ് ഞാൻ. ഒരു കോടി പതിനെട്ട് ലക്ഷത്തിന്റെ കടക്കാരനായപ്പോഴും സമ്പന്നനെ പോലെ ജീവിച്ചവനാണ്. കാശ് തന്നവരെ കാണുമ്പോൾ മുങ്ങാതെ തലയുയർത്തി നിന്ന സമ്പന്നനായിരുന്നു താനെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
ബംഗ്ലാവിൽ ഔതയെന്ന പരാജയ സിനിമയെടുത്ത സംവിധായകനെന്ന വിമർശനം ശാന്തിവിള ദിനേശിന് നേരെ വരാറുണ്ട്. കഴിഞ്ഞ ദിവസം നടി മല്ലിക സുകുമാരനെതിരെ ദിനേശ് സംസാരിച്ചു. ഒരു സിനിമ മാത്രമെടുത്ത് പൊട്ടിപ്പൊളിഞ്ഞയാൾ എന്ന പരാമർശം അടുത്തിടെ ഒരു അഭിമുഖത്തിൽ മല്ലിക സുകുമാരൻ നടത്തിയിരുന്നു. ഇത് ശാന്തിവിള ദിനേശിനെ ഉദ്ദേശിച്ചാണെന്ന് സോഷ്യൽ മീഡിയയിൽ വാദം വന്നു. ഇതോടെയാണ് ശാന്തിവിള ദിനേശ് പ്രതികരിച്ചത്. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ താൻ നടത്തിയ വിമർശനങ്ങളാണ് മല്ലിക സുകുമാരൻ തന്നെ പരിഹസിക്കാൻ കാരണമെന്ന് ശാന്തിവിള ദിനേശ് ആരോപിച്ചു.


Click it and Unblock the Notifications