ശരീരം കാണിക്കാതിരിക്കാൻ അന്ന് മമ്മൂട്ടി കാണിച്ച അഭ്യാസം; ഇന്ന് ഒറ്റ മുണ്ടുടുത്തുള്ള പ്രകടനം; ശാന്തിവിള ദിനേശ്
മമ്മൂട്ടിയുടെ ഭ്രമയുഗം മികച്ച അഭിപ്രായം നേടി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയായ ഭ്രമയുഗം പുതുമയുള്ള ദൃശ്യാവിഷ്കാരമാണെന്ന് പ്രേക്ഷകർ പറയുന്നു. ഭൂതകാലം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട രാഹുൽ സദാശിവൻ ആണ് ഭ്രമയുഗത്തിന്റെ സംവിധായകൻ. മമ്മൂട്ടിക്ക് പുറമെ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവർ സിനിമയിൽ പ്രധാന വേഷം ചെയ്യുന്നു. സിനിമയെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.
സിനിമ തനിക്ക് വളരെ ഇഷ്ടപ്പെട്ടെന്നും മമ്മൂട്ടിയുടെ പ്രകടനം അഭിനന്ദനാർഹമാണെന്നും ശാന്തിവിള ദിനേശ് പറയുന്നു. സിദ്ധാർത്ഥ് ഭരതന്റെയും അർജുൻ അശോകിന്റെയും പ്രകടനത്തെ ശാന്തിവിള ദിനേശ് അഭിനന്ദിച്ചു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. അർജുൻ അശോകിന്റെ റോളിലേക്ക് ആസിഫ് അലിയെയായിരുന്നു ആദ്യം പരിഗണിച്ചത്.

എന്നാൽ ആസിഫലിയേക്കാൾ നല്ല രീതിയിൽ അർജുൻ അശോക് കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെന്ന് ശാന്തിവിള ദിനേശ് പറയുന്നു. മമ്മൂക്കയുടെ കൂടെ കാലാ കാലങ്ങളായി ഒരു ഗ്യാങ് നടക്കും. എർത്തുകളായി. അതിലെ ഒറ്റ ഒരുത്തനെയും കാസ്റ്റ് ചെയ്തിട്ടില്ല എന്നതാണ് എനിക്ക് ഇഷ്ടപ്പെട്ടത്. എർത്തുകൾക്ക് കൂതറ സിനിമകളേ ശുപാർശ ചെയ്യാവൂ. ഭ്രമയുഗത്തിലെ ക്യാരക്ടർ നിർണയും നൂറ് ശതമാനം കൃത്യതയോടെയാണ് ചെയ്തിരിക്കുന്നത്.
അത് പോലെ തന്നെ വടയക്ഷിയുമായുള്ള കാമകേളി സിനിമയിലുണ്ട്. നടിമാരുമായി അത്രയധികം ഇടപഴകി അഭിനയിക്കുന്ന ആളല്ല മമ്മൂക്ക. മോഹൻലാലൊക്കെ ചെയ്യുന്നത് പോലെ മുട്ടിയിരുമ്മി അഭിനയിക്കാൻ തയ്യാറാകാത്ത നടനാണ്. തുടക്കം മുതലേ അങ്ങനെയാണ്. പക്ഷെ ഈ പടത്തിൽ ഒറ്റമുണ്ട് മാത്രം ഉടുത്താണ് മമ്മൂട്ടി അഭിനയിച്ചത്.

സുകൃതം എന്ന സിനിമയിൽ മുറപ്പെണ്ണായ ശാന്തികൃഷ്ണ ഡ്രസ് മാറാൻ ഉടുപ്പ് എടുത്ത് കൊടുക്കുന്ന സീനുണ്ട്. ഷൂട്ട് ചെയ്യുമ്പോൾ ശരീരം ക്യാമറയിലേക്ക് വരാതിരിക്കാൻ മമ്മൂക്ക കാണിച്ച അഭ്യാസമുണ്ട്. അദ്ദേഹം ഉടുപ്പിടുന്ന ഷോട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ നെഞ്ചൊന്നും കാണാൻ കഴിയില്ല. അത്രയും ബുദ്ധിപൂർവമാണ് അഭിനയിച്ചത്. അങ്ങനെയാണ് അദ്ദേഹത്തിന്റെ സിനിമകളിലെ ക്യാരക്ടർ. പക്ഷെ ഭ്രമയുഗത്തിൽ ഒരു മുണ്ട് മാത്രമുടുത്ത് ഭംഗിയായി മമ്മൂട്ടി അഭിനയിച്ചെന്ന് ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.
അദ്ദേഹം ആ ബോഡി എത്ര ശുദ്ധിയോടെ സൂക്ഷിക്കുന്നു എന്ന് ഭ്രമയുഗം കണ്ടപ്പോൾ എനിക്ക് തോന്നി. ഒരു അഭിനേതാവിന്റെ മെറ്റീരിയൽ ശരീരമാണ്. ആ ശരീരത്തെ എത്ര പേർ ഇല്ലാതാക്കി കളയുന്നു. അകാലത്തിൽ എത്ര പേർ പോയി. ഈയടുത്ത കാലത്ത് ഞാൻ ജോഷി സാറുടെ ഒന്ന് രണ്ട് പടങ്ങൾ കണ്ടപ്പോൾ പ്രധാന വേഷം ചെയ്യുന്ന ആൾക്ക് പത്ത് മാസം ഗർഭിണിയായ പോലെ വയറാണ്. വെള്ളമടിച്ച് കവിൾ തൂങ്ങിയിട്ടുണ്ട്. അങ്ങനെയൊന്നും നായകൻമാർ ആകരുതെന്ന് ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു.
മമ്മൂട്ടിയെ മുമ്പ് വിമർശിച്ചിട്ടുണ്ടെങ്കിലും നടൻ വർഷത്തിലൊരിക്കലെങ്കിലും ഭ്രമയുഗം പോലുള്ള സിനിമകൾ ചെയ്യണമെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു. നേരത്തെ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളെയെല്ലാം വിമർശിച്ച് ശാന്തിവിള ദിനേശ് സംസാരിച്ചിട്ടുണ്ട്.


Click it and Unblock the Notifications