എന്നെ അടിക്കാൻ സാധ്യതയുണ്ടെന്ന് തോന്നി; ചട്ടമ്പിയെ പോലെ സംസാരിച്ചു; മനസ് വേദനിച്ചെന്ന് ശാന്തിവിള ദിനേശ്
കഴിഞ്ഞ ദിവസം ഐഎഫ്എഫ്കെയ്ക്ക് എത്തിയ ശ്രീകുമാരൻ തമ്പി സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്. ആൾക്കൂട്ടത്തിനിടയിൽ വെച്ച് ദേഷ്യത്തോടെയാണ് സംസാരിച്ചതെങ്കിലും ശാന്തിവിള ദിനേശ് പ്രതികരിച്ചില്ല. യൂട്യൂബ് ചാനലിലൂടെ ശാന്തിവിള ദിനേശ് തന്നെ അധിക്ഷേപിച്ച് സംസാരിച്ചു എന്നാണ് ശ്രീകുമാരൻ തമ്പി പറയുന്നത്. സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് ശാന്തിവിള ദിനേശ്.
ഗുരു തുല്യനായ ശ്രീകുമാരൻ തമ്പിയുടെ വിമർശനം തന്നെ ഏറെ വേദനിപ്പിച്ചെന്ന് ശാന്തിവിള പറയുന്നു. ജീവിച്ചിരിക്കുന്ന കാലത്തോളം ശ്രീകുമാരൻ തമ്പി എന്ന മനുഷ്യനുമായി ഒരു ബന്ധവും ഇല്ല. എവിടെ വെച്ച് കണ്ടാലും പരിചയം കാണിക്കില്ലെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. സാറൊരു ദുഷ്ടനാണ്. ക്രൂരമായ മനസുള്ള സാഡിസ്റ്റ് ആണെങ്കിൽ മാത്രമേ ദിനേശിനെ പോലെ ഒരാളോട് അങ്ങനെ പെരുമാറാൻ പറ്റൂ. എന്തോ മനസിൽവെച്ചാണ് അദ്ദേഹം സംസാരിച്ചത്.

ഏതോ ലോക്കൽ ചട്ടമ്പിയെ പോലെയാണ് സംസാരിച്ചത്. എന്നെ മലരേ എന്ന് വിളിച്ചെന്ന് യൂട്യൂബ് ചാനലുകളിൽ വന്നു. പക്ഷെ അങ്ങനെയൊന്നും വിളിച്ചില്ല. പക്ഷെ എടാ, പോടാ നീ എന്നൊക്കെ വിളിച്ചു. കൈ വിറയ്ക്കുന്നുണ്ട്. ചിലപ്പോൾ എന്നെ അടിക്കാൻ സാധ്യതയുണ്ടെന്ന് തോന്നി. പുള്ളി അടിക്കുന്നെങ്കിൽ അടിക്കട്ടെ എന്ന് പറഞ്ഞ് ഞാൻ മനസിൽ തയ്യാറായി നിന്നു.
മനസിന്റെ കോംപ്ലക്സ് വർക്ക് ചെയ്യുന്നതാണ്. തന്റെ യൂട്യൂബ് ചാനലിന് നിരവധി കാഴ്ചക്കാരുണ്ട്. ശ്രീകുമാരൻ തമ്പിയുടെ യൂട്യൂബ് ചാനലിന് ശ്രദ്ധ ലഭിക്കുന്നില്ല. ഇത് മനസിൽ വെച്ചാണ് അദ്ദേഹം തനിക്കെതിരെ സംസാരിച്ചതെന്നും ശാന്തിവിള ദിനേശ് ആരോപിച്ചു. വളരെ മോശമായി സംസാരിച്ചു. ഇങ്ങേർക്ക് ഇങ്ങനെയാെരു മുഖമുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. പല മുഖങ്ങളും എനിക്കറിയാം.

ശ്രീകുമാരൻ തമ്പിയുടെ ഗാനം എന്ന സിനിമ തിയറ്ററിൽ റിലീസ് ചെയ്യാതെ ജനപ്രിയ ചിത്രത്തിനുളള അവാർഡ് നേടി. ഇതിനെതിരെ ഒരു എപ്പിസോഡിൽ സംസാരിച്ചിരുന്നു. ഇതിന്റെ ദേഷ്യവും ഉണ്ടാകുമെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു. സരസ്വതി ദേവിയുടെ കടാക്ഷം ലഭിച്ച പാട്ടെഴുതുന്ന ആളാണ് ശ്രീകുമാരൻ തമ്പി.
പക്ഷെ നല്ല സംവിധായകനോ തിരക്കഥാകൃത്തോ അല്ലെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു. അദ്ദേഹം തന്നെ ചീത്ത വിളിച്ച് പോയ ശേഷം അത് വിട്ട് കള ദിനേശേ പ്രായത്തെ ബഹുമാനിക്ക് എന്നാണ് അവിടെയുണ്ടായിരുന്നവർ പറഞ്ഞതെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. ശ്രീകുമാരൻ തമ്പിയെക്കുറിച്ച് പല കഥകളും പറയാനുണ്ട്.
എന്നാൽ താനതിന് തയ്യാറല്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീകുമാരൻ തമ്പിയുടെ പരാമർശം കാരണം കഴിഞ്ഞ 24 മണിക്കൂറിൽ അധികമായി മാനസികമായി ടെൻഷനിലാണ്. എത്ര ചിരിച്ചാലും തന്റെ മനസ് നോവുമെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. യൂട്യൂബ് ചാനലിലൂടെ സിനിമാ ലോകത്തെ നിരവധി പ്രമുഖരെക്കുറിച്ച് ശാന്തിവിള ദിനേശ് സംസാരിക്കാറുണ്ട്.
ചില പരാമർശങ്ങൾ വിവാദമായിട്ടുമുണ്ട്. ശ്രീകുമാരൻ തമ്പിയുടെ ചില പ്രസ്താവനകൾക്കെതിരെ തുറന്നടിച്ച് കൊണ്ട് നേരത്തെ ഇദ്ദേഹം സംസാരിച്ചിരുന്നു. ശ്രീകുമാരൻ തമ്പിയുടെ സിനിമയിൽ സഹസംവിധായകനായി ശാന്തിവിള ദിനേശ് പ്രവർത്തിച്ചിട്ടുണ്ട്.


Click it and Unblock the Notifications