മണിച്ചിത്രത്താഴിൽ മാഡം എത്തിക്സ് കാണിച്ചോ, എന്നിട്ടാകാമായിരുന്നു കുറ്റപ്പെടുത്തൽ: ശാന്തിവിള ദിനേശ്
കഴിഞ്ഞ ദിവസം ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. തുടരും സിനിമയിൽ ശോഭനയ്ക്ക് പകരം താനാണ് ഡബ് ചെയ്തതെന്നും എന്നാൽ ശോഭനയുടെ നിർബന്ധം കാരണം അവസാനം നടിയുടെ ശബ്ദം തന്നെ ഉപയോഗിച്ചെന്നും ഭാഗ്യലക്ഷ്മി തുറന്ന് പറഞ്ഞു. തന്റെ ശബ്ദം ഒഴിവാക്കിയ കാര്യം വിളിച്ച് പറയാനുള്ള മര്യാദ കാണിച്ചില്ലെന്നും ശോഭന പോലും തന്നെ വിളിച്ചില്ലെന്നും ഭാഗ്യലക്ഷ്മി വിമർശിച്ചു. ക്ലെെമാക്സിൽ അലറിക്കരയുന്ന ഭാഗങ്ങളിൽ തന്റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
സംഭവത്തിൽ തന്റെ അഭിപ്രായം പങ്കുവെക്കുകയാണിപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ്. ഭാഗ്യലക്ഷ്മിക്ക് എത്തിക്സുണ്ടോ എന്നാണ് ശാന്തിവിള ദിനേശിന്റെ മറുചോദ്യം. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. നിർമാതാവ് രഞ്ജിത്ത് ഇക്കാര്യങ്ങളിൽ വളരെ നീറ്റാണ്. ജോലി ചെയ്തവന്റെ കൂലി കൃത്യമായി നൽകുന്ന മനുഷ്യനാണ്. എത്തിക്സിനെക്കുറിച്ചാണ് ഇപ്പോൾ നമ്മുടെ ഡബ്ബിംഗ് ആർട്ടിസ്റ്റ് പറയുന്നത്. എത്തിക്സിനെ പറ്റി പറയാൻ പറ്റിയ ആളാണ്. ശോഭന ഡബ് ചെയ്തോട്ടെ, എന്നോട് ഒരു വാക്ക് ശോഭനയ്ക്ക് പറയാമായിരുന്നു. ന്യായമായ പരാതിയാണ്. ശോഭനയ്ക്കോ രഞ്ജിത്തിനോ വിളിച്ച് പറയാമായിരുന്നു. അല്ലെങ്കിൽ പടത്തിൽ നന്ദി കാർഡിൽ ഭാഗ്യലക്ഷ്മിയുടെ പേരുമിട്ടാൽ മതിയായിരുന്നു. അത് ചെയ്തില്ല.

ഞാൻ ഭാഗ്യലക്ഷ്മിയോട് ഒരു കാര്യം ചോദിക്കട്ടേ. മണിച്ചിത്രത്താഴിലെ നാഗവല്ലി പറയുന്ന തമിഴ് പേച്ചും അലറിക്കരച്ചിലും ചെയ്തത് ആരാണ്. ഭാഗ്യലക്ഷ്മിയെ പോലെയോ ഭാഗ്യലക്ഷ്മിയെക്കാളുമോ പ്രശസ്തയായ തമിഴ് സിനിമാ രംഗത്തെ ഡബ്ബിംഗ് ആർട്ടിസ്റ്റാർ ദുർഗ എന്ന സ്ത്രീയാണ്. മണിച്ചിത്രത്താഴിൽ ഗംഗയേക്കാൾ നാഗവല്ലിയാണ് സ്കോർ ചെയ്തതെന്ന് ഏത് പൊട്ടക്കണ്ണനും പറയും. 1993 ലെ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റായി ഭാഗ്യലക്ഷ്മിയും മികച്ച നടിയായി ശോഭനയം തെരഞ്ഞെടുക്കപ്പെട്ടു. വർഷങ്ങൾ കഴിഞ്ഞ് സംവിധായകൻ ഫാസിൽ തുറന്ന് പറഞ്ഞപ്പോഴാണ് നാദവല്ലിക്ക് ദുർഗയാണ് ശബ്ദം നൽകിയതെന്ന്.
തുറന്ന് പറഞ്ഞില്ലെങ്കിലും സർക്കാരിന്റെ അവാർഡിന് അപേക്ഷാ ഫോം നൽകുമ്പോൾ ഡബ്ബിംഗ്-ഭാഗ്യലക്ഷ്മി, ദുർഗ എന്ന് ഫാസിൽ എഴുതേണ്ടായിരുന്നു. അവാർഡ് ലഭിച്ചപ്പോൾ ഈ സംസ്ഥാന അവാർഡ് വീതം വെക്കുന്നില്ല, എന്നാലും തമിഴ് പേച്ച് നന്നായി പറഞ്ഞ നിനക്ക് എന്റെ അഭിനന്ദനങ്ങൾ എന്ന് പറയാനുള്ള എത്തിക്സ് മാഡം കാണിച്ചോ. എന്നിട്ടാകാമായിരുന്നു ശോഭനയെ കുറ്റപ്പെടുത്തുന്നത്. ശോഭന അവാർഡൊന്നും വാങ്ങിച്ചില്ലല്ലോ. അവർ സ്വയം ഡബ് ചെയ്തല്ലേ ഉള്ളൂയെന്നും ശാന്തിവിള ദിനേശ് പറയുന്നു.
മണിച്ചിത്രത്താഴിൽ ദുർഗയും ഡബ് ചെയ്തിട്ടുണ്ടെന്ന് സംവിധായകൻ ഫാസിൽ ഏറെക്കാലം കഴിഞ്ഞാണ് തുറന്ന് പറയുന്നത്. അതേസമയം മലയാള സിനിമകളിൽ ഭാഗ്യലക്ഷ്മിയുടെ ശബ്ദം ജീവൻ നൽകിയ കഥാപാത്രങ്ങൾ ചെറുതല്ല. ശോഭന, ഉർവശി, രേവതി തുടങ്ങിയ നടിമാരുടെ കരിയർ ബെസ്റ്റ് പെർഫോമൻസുകളെടുത്താൽ ഇവയിൽ പലതിലും ഡബ് ചെയ്തത് ഭാഗ്യലക്ഷ്മിയാണ്. ഒരു കാലഘട്ടത്തിൽ പ്രിയദർശൻ സിനിമകളിലെ നായികമാരിൽ മിക്കവർക്കും ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മിയാണ്.
എന്നാൽ നായികമാർ സ്വന്തം ശബ്ദം ഉപയോഗിക്കണമെന്ന അഭിപ്രായക്കാരിയായിരുന്നു ഭാഗ്യലക്ഷ്മി. മനോഹരമായ ശബ്ദമുള്ളവർക്കേ ഡബ് ചെയ്യാവൂ എന്ന രീതി സിനിമയിലുണ്ടായിരുന്നു. എന്നാൽ പണ്ട് ഷീലയും ജയഭാരതിയുമെല്ലാം സ്വന്തം ശബ്ദത്തിൽ സംസാരിച്ചപ്പോൾ ആളുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി അന്ന് ചൂണ്ടിക്കാട്ടി. പലപ്പോഴും ആളുകൾ അത് പൂർണമായും അംഗീകരിക്കാത്തത് മറ്റൊരാളുടെ ശബ്ദം ഉപയോഗിക്കുന്നത് കൊണ്ടാണെന്ന് തോന്നിയിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications











