സുരേഷ് ഗോപിയുടെ ബുദ്ധിയാണോ ഇത്? നാല് നിലയിൽ പൊട്ടേണ്ട എമ്പുരാൻ വിജയിപ്പിച്ചത് പോലെ: ശാന്തിവിള ദിനേശ്
സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന സിനിമയും സെൻസർ ബോർഡും തമ്മിലുള്ള പ്രശ്നത്തിൽ പ്രതികരിച്ച് ശാന്തിവിള ദിനേശ്. എമ്പുരാൻ എന്ന സിനിമയെ ഉദാഹരണമാക്കിയാണ് ശാന്തിവിള ദിനേശ് തന്റെ അഭിപ്രായം പങ്കുവെച്ചത്. എസ് ജാനകിയൊക്കെ ഇനി പേര് മാറ്റേണ്ടി വരുമോ എന്നാണ് ഞാൻ ആലോചിക്കുന്നത്. ജാനകി എന്ന് പേരിട്ടാൽ അത് സീതയുടെ പേരായിപ്പോയി എന്ന് പറയുന്ന നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. കാലം മാറുന്നത് ഇവരറിയുന്നില്ല എന്നെനിക്ക് തോന്നുന്നു. അപ്പോഴും തനിക്കൊരു സംശയമുണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നുണ്ട്.
നാല് നിലയിൽ പൊട്ടേണ്ട പടമായിരുന്നല്ലോ എമ്പുരാൻ. എമ്പുരാനിൽ വിവാദം കത്തിപ്പടരുകയും ഞങ്ങൾ സെൻസർ ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂർ പറയുകയും ചെയ്തു. രണ്ടോ മൂന്നോ സെക്കന്റ് അവിടെയും ഇവിടെയും വെട്ടി ആളുകളെ പറ്റിച്ചു. വീണ്ടും റിലീസ് ചെയ്തപ്പോൾ എമ്പുരാൻ ഭയങ്കര കലക്ഷനുണ്ടാക്കി. സെൻസർ ചെയ്യുന്നതിന് മുമ്പ് എന്തൊക്കെയാണ് കട്ട് ചെയ്യുന്നതെന്ന് അറിയാൻ പ്രേക്ഷകർ ഇടിച്ച് കയറി.

ആ ആളുകൾ തന്നെ ഏതൊക്കെയാണ് സെൻസർ ചെയ്തതെന്നറിയാൻ വീണ്ടും ഇടിച്ച് കയറി. അതുകൊണ്ടാണ് എമ്പുരാൻ വലിയ വിജയമായത്. അല്ലെങ്കിൽ ഏഴുനിലയിൽ പൊട്ടിയേനെ. എന്റെ ബലമായ സംശയം സുരേഷ് ഗോപിയുടെ തലയിലുദിച്ച ബുദ്ധിയാണോ ജാനകി വെർസസ് സ്റ്റേറ്റ് ഓഫ് കേരള എന്ന പ്രശ്നമെന്ന് എന്റെ മനസ് സംശയിക്കുന്നു. അല്ലെങ്കിൽ സുരേഷ് ഗോപി പ്രതികരിക്കേണ്ടതല്ലേ. ഇവരെല്ലാം കൂടി ഈ പടത്തിന് ഒരു അറ്റൻഷൻ കിട്ടാൻ വേണ്ടി ചെയ്തതാണോ എന്ന് കൂടി അന്വേഷിച്ചിട്ട് സമരത്തിലേക്ക് ഇറങ്ങുന്നതായിരിക്കാം നല്ലതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
ജെഎസ്കെയിലെ ടെെറ്റിൽ കഥാപാത്രത്തിന്റെ ജാനകി എന്ന പേര് മാറ്റണമെന്നാണ് സെൻസർ ബോർഡ് പറയുന്നത്. ഇത് അപ്രായോഗികമാണ് എന്നാണ് അണിയറ പ്രവർത്തകരുടെ നിലപാട്. വിഷയത്തിൽ നിരവധി പേർ ഇതിനോടകം അഭിപ്രായം പങ്കുവെച്ചു. സുരേഷ് ഗോപി ശക്തമായി ഇടപെടണമെന്ന് സംവിധായകൻ വിനയൻ അഭിപ്രായപ്പെട്ടു.

നിലവിലുള്ള സെൻട്രൽ സെൻസർ ബോർഡിനെ കേന്ദ്രസർക്കാർ പിരിച്ചു വിടണം. രാജാവിനേക്കാൾ വലിയ രാജഭക്തി കാണിച്ചു കൊണ്ട്
നിരവധി തെറ്റായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന സെൻട്രൽ സെൻസർ ബോർഡിനെ നിലയ്കു നിർത്താൻ ഇനിയും തയ്യാറായില്ലങ്കിൽ രാഷ്ട്രീയ ഭേദമെന്നിയേ രാജ്യത്തെ ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് വലിയ പ്രതിഷേധം സർക്കാരിന് നേരിടേണ്ടി വരും. "ജാനകി vs സ്റ്റേറ്റ് ഓഫ്കേരള" എന്ന സിനമയുടെ പേരിൽ നിന്ന് ജാനകി മാറ്റിയാലേ സെൻസർ സർട്ടിഫിക്കറ്റ് തരൂ എന്ന വിഢിത്തം നിറഞ്ഞ തീരുമാനം കോടതി ചവിറ്റു കൊട്ടയിലേക്ക് എടുത്തെറിയും മുൻപ് ശക്തമായ ഒരു തീരുമാനം എടുക്കുന്നതാണ് ഉചിതം.
കേന്ദ്ര മന്ത്രിയും സർക്കാരും അറിഞ്ഞായിരിക്കില്ല ഈ തീരുമാനം സെൻട്രൽ സെൻസർ ബോർഡ് ചെയർമാൻ എടുത്തിരിക്കുന്നതെന്നാണ് എന്റെ വിശ്വാസം. ഞാനിങ്ങനെ പറയാൻ കാരണം 2010ൽ എന്റെ സിനിമയുടെ സെൻസറുമായി ബന്ധപ്പെട്ട് ഉണ്ടായ അനുഭവം വച്ചാണ്. അന്ന് കേന്ദ്ര സെൻസർ ബോർഡിന്റെ ചെയർ പേഴ്സൺ ആയിരുന്ന പ്രശസ്ത ഹിന്ദി നടിയുടെ പക്ഷപാതവും പിടിവാശിയും മൂലം ഏറെ ബുദ്ധിമുട്ടിയ വ്യക്തിയാണ് താനെന്നും വിനയൻ തന്റെ പ്രസ്താവനയിൽ പറയുന്നുണ്ട്. പ്രശ്നങ്ങളെ അതിജീവിച്ച് തന്റെ സിനിമ യക്ഷിയും ഞാനും സെൻസർ ചെയ്തു ആഗസ്റ്റിൽ ഓണം റിലീസായി തീയറ്ററുകളിൽ വരികയും ചെയ്തതെന്നും വിയൻ പറയുന്നുണ്ട്.


Click it and Unblock the Notifications