ബംഗ്ലാവിൽ ഔതയെന്ന പാെട്ട പടം അല്ലേ എടുത്തതെന്ന് ഒരുപാട് പേർ ചോദിക്കുന്നു; മറുപടിയുണ്ട്; ശാന്തിവിള
മലയാള സിനിമയിലെ വിവാദ മുഖങ്ങളിൽ ഒന്നാണ് ശാന്തിവിള ദിനേശൻ. സിനിമാ താരങ്ങളെക്കുറിച്ച് നടത്തുന്ന വിവാദ പ്രസ്താവനകളിലൂടെ ആണ് ശാന്തിവിള ദിനേശൻ വാർത്തകളിൽ നിറയാറ്. നിരവധി സിനിമകളിൽ സഹസംവിധായകൻ ആയി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ബംഗ്ലാവിൽ ഔത എന്ന സിനിമ ഇദ്ദേഹം സംവിധാനവും ചെയ്തിട്ടുണ്ട്. 2005 ൽ പുറത്തിറങ്ങിയ സിനിമ പരാജയം ആയിരുന്നു. ഭാവന, ലാൽ, സാജൻ സൂര്യ, കൽപ്പന തുടങ്ങിയവർ ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ ചെയ്തത്.

സിനിമയ്ക്ക് വന്ന കനത്ത പരാജയം ആണ് ശാന്തിവിളയ്ക്കെതിരെ ഉള്ള വിമർശനത്തിന് പലരും ഉപയോഗിക്കാറ്. ആദ്യം ഒരു സിനിമ ചെയ്ത് വിജയിപ്പിച്ച് കാണിക്ക്, അതിന് ശേഷം പോരെ പ്രമുഖരെ വിമർശിക്കൽ എന്നാണ് ശാന്തിവിളയ്ക്ക് നേരെ വരുന്ന പരിഹാസം. ഇപ്പോഴിതാ ഇതിൽ പ്രതികരണം നടത്തിയിരിക്കുകയാണ് ഇദ്ദേഹം.

അടൂരിനെ വിമർശിച്ച് സംസാരിച്ചപ്പോഴാണ് ശാന്തിവിള ഇക്കാര്യം സൂചിപ്പിച്ചത്. 'ഞാനിതൊക്കെ പറയുമ്പോൾ ചിലർ പറയും നിനക്ക് അടൂരിന്റെ സിനിമയിൽ അഭിനയിക്കാൻ പറ്റുമോ കിട്ടാത്ത കൊതിക്കിറുവല്ലേ പറയുന്നു എന്ന്. നമ്മൾ സത്യം പറയുന്നു. യാഥാർത്ഥ്യം പറയുന്നു. സ്ഥിരമായി ഒരു ചായക്കടയിൽ നിന്ന് ഓംലെറ്റ് കഴിക്കുന്ന ഞാൻ ഒരു ദിവസത്തെ ചീമുട്ട കൊണ്ടുള്ള ഓംലെറ്റ് കിട്ടിയാൽ കൊള്ളില്ലെന്ന് പറയുമ്പോൾ എന്നാൽ നിനക്ക് ഉണ്ടാക്കരുതോ എന്ന് ചോദിക്കുന്നത് പോലെ ഒരുപാട് പേർ ചോദിക്കുന്നു'

'നീ മറ്റേ ബംഗ്ലാവിൽ ഔത എന്ന പൊട്ട പടം അല്ലേ എടുത്തത്. നിനക്കിത് പോലെ ചെയ്യാൻ പറ്റുമോ അത് പോലെ ചെയ്യാൻ പറ്റുമോ എന്നൊക്കെ ചോദിച്ച് സംതൃപ്തി അടയുന്നു. അവരോട് ഞാൻ പറയുന്നത്, ഞാനെന്റെ ശരികളും ചിന്തകളും പറയുന്നു. അത് വെച്ചോണ്ട് തിരിച്ച് ചോദിച്ചാൽ പോടാ പുല്ലേ എന്ന് ഞാൻ പറയും. ഞാനതിനൊന്നും മറുപടി പറയാൻ പോവുന്നില്ല,' ശാന്തിവിള ദിനേശൻ പറഞ്ഞു.

മോഹൻലാലിനെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന വിവാദമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ശാന്തിവിള അടൂരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. അടൂരിനെതിരെ വിമർശനവുമായി നടന്റെ ആരാധകരും സിനിമാ ലോകത്തുള്ളവരും രംഗത്തുണ്ട്.
നേരത്തെ മോഹൻലാലിനെക്കുറിച്ച് പല വിവാദ പ്രസ്താവനകളും ശാന്തിവിള ദിനേശൻ നടത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണ നടന് പൂർണ പിന്തുണ ശാന്തിവിള നൽകുന്നു. നടന്റെ സിനിമാ ചരിത്രം വിശദമായി സംസാരിച്ചാണ് അടൂരിന് ഇദ്ദേഹം മറുപടി നൽകുന്നത്. അടൂരിന്റെ ആദ്യകാല സിനിമകൾ ഉൾപ്പെടെ നിരത്തി ശാന്തിവിള കുറ്റപ്പെടുത്തുന്നു.

അടൂരിന്റെ ആദ്യ സിനിമ സ്വയംവരത്തിൽ തിരക്കഥാകൃത്തിന്റെ പേര് മനസ്സിലാവാത്ത വിധം വെട്ടിച്ചുരുക്കിയെന്നും ആദ്യ സിനിമയിൽ തന്നെ ഇത്തരം ഉളുപ്പില്ലായ്മ കാണിച്ച ആളാണ് അടൂരെന്നും ശാന്തിവിള തുറന്നടിച്ചു. മോഹൻലാൽ അങ്ങോട്ട് അവസരം ചോദിച്ച് ചെല്ലാത്തതിന്റെ ഈർഷ്യ ആണ് അടൂരിനെന്നും മോഹൻലാൽ ആരോടും അങ്ങോട്ട് അവസരം ചോദിക്കാറില്ലെന്നും ശാന്തിവിള അഭിപ്രായപ്പെട്ടു.
പത്ത് പൈസ കിട്ടില്ല, എന്നിട്ടും അടൂരിന്റെ സിനിമയിൽ മുഖം കാണിച്ചാൽ വലിയ നേട്ടമായി കാണുന്ന പലരും സിനിമയിലുണ്ട്. മമ്മൂട്ടിയുൾപ്പെടെയുള്ള താരങ്ങൾ കോടികൾ വാങ്ങുമെങ്കിലും അടൂരിന്റെ സിനിമയിൽ കുറഞ്ഞ പ്രതിഫലമേ വാങ്ങൂയെന്നും ശാന്തിവിള പറഞ്ഞു.


Click it and Unblock the Notifications