ആരവങ്ങളോടെ മമ്മൂക്ക വന്നു, ഞാൻ എഴുന്നേറ്റില്ല; പിന്നീട് സെറ്റിൽ വെച്ച് കണ്ടപ്പോൾ പറഞ്ഞത്; ശാന്തിവിള ദിനേശ്
നടൻ മമ്മൂട്ടിയുടെ സ്വഭാവ രീതികളെക്കുറിച്ച് നിരവധി സഹപ്രവർത്തകർ സംസാരിക്കാറുണ്ട്. ദേഷ്യക്കാരനെന്ന ഇമേജാണ് നടന് പൊതുവെയുള്ളത്. എന്നാൽ അടുത്തറിയുമ്പോൾ നല്ല വ്യക്തിയാണ് നടനെന്നും ഒപ്പം പ്രവർത്തിച്ചവർ പറയുന്നു. മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തനിക്കേറെ പ്രിയപ്പെട്ട ബഹുമാന്യനായ വ്യക്തിയാണ് മമ്മൂട്ടിയെന്ന് ശാന്തിവിള ദിനേശ് പറയുന്നു. സംവിധായിക രത്തീനയുടെ ഭർത്താവ് മുഹമ്മദ് ഷെർഷാദ് നടനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ സംസാരിക്കുകയായിരുന്നു ശാന്തിവിള ദിനേശ്.
മമ്മൂട്ടിയെക്കുറിച്ച് മറ്റ് ചില കാര്യങ്ങളും ഇദ്ദേഹം പങ്കുവെച്ചു. അന്ധന്റെ കണ്ണാടിയും വെച്ച് നമ്മളെ കണ്ടാൽ പരിചയം പോലും കാണിക്കാതെ നടന്ന് പോകുന്ന മനുഷ്യനാണ് മമ്മൂട്ടി. എന്നാൽ അദ്ദേഹത്തെ കണ്ടാൽ നമ്മൾ ബഹുമാനത്തോടെ നമ്മൾ ബഹുമാനത്തോടെ വിഷ് ചെയ്യുകയോ എണീറ്റ് നിൽക്കുകയോ ചെയ്തില്ലെങ്കിൽ നല്ല പഴി പിന്നീട് കേൾക്കും. അതിനുദാഹരണം താൻ തന്നെയാണെന്നും ശാന്തിവിള ദിനേശ് പറയുന്നു.

മമ്മൂട്ടിക്കൊപ്പമുള്ള അനുഭവവും ശാന്തിവിള പങ്കുവെച്ചു. നാനയുടെ റിപ്പോർട്ടറായിരുന്നു വേണുവിന്റെ കല്യാണം. ഞാൻ ആ കല്യാണത്തിന് പോയി അവിടെ ഇരിക്കുന്നു. വലിയ ആരവം കേൾക്കുന്നു. നോക്കുമ്പോൾ പുലി വരികയാണ്. മമ്മൂട്ടി. എല്ലാവരും എണീറ്റ് നിന്ന് കൈയടിക്കുന്നു. വിഷ് ചെയ്യുന്നു. ഞാൻ ഒരു പരിചയവും ഇല്ലാത്ത പോലെ അവിടെ ഇരുന്നു. കാരണം അന്ധന്റെ കണ്ണാടി ആയതിനാൽ നമ്മളെയൊന്നും നോക്കില്ല.
അദ്ദേഹം മണ്ഡപത്തിൽ കയറി വേണുവിന്റെ കൂടെ നിന്ന് ഫോട്ടോയെടുത്ത് തിരിച്ച് വന്നു. കുറച്ച് ദിവസത്തിന് ശേഷം സുകൃതത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് കണ്ടയുടനെ സാറിന് നമ്മളെയൊന്നും കണ്ടാൽ അറിയില്ലല്ലോ എന്ന് മമ്മൂക്ക. വേണുവിന്റെ കല്യാണത്തിന് കണ്ടപ്പോൾ ഇങ്ങനെയൊരുത്തൻ വരികയാണെന്ന തോന്നൽ പോലും നമ്മൾക്കില്ലല്ലോയെന്നും പറഞ്ഞു.

നിങ്ങൾ വരുന്നത് കണ്ട് എണീറ്റ് നിന്നാലും നിങ്ങൾ നോക്കില്ല. അഥവാ നോക്കിയാലും അന്ധന്റെ കണ്ണാടിയായതിനാൽ അറിയില്ല. വിഷ് ചെയ്താലും തിരിച്ച് വിഷ് ചെയ്യില്ല. പിന്നെ ഞാനെന്തിന് ഒരു വിഷ് വെറുതെ കളയുന്നു എന്ന് ഞാൻ പറഞ്ഞു. എവിടെ വെച്ച് കണ്ടാലും ഞങ്ങൾ തമ്മിൽ ചെറുതായി വർത്തമാനം പറഞ്ഞ് തെറ്റും. ഇപ്പോൾ ഒരുപാട് കാലമായി അദ്ദേഹത്തെ കണ്ടിട്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു.
സുകൃതത്തിന്റെ സെറ്റിൽ വെച്ച് തന്റെ പിആർഒ ആകാമോയെന്ന് മമ്മൂക്ക ചോദിച്ചു. തന്റെ നിബന്ധനകൾ പറഞ്ഞു. ശമ്പളം ചോദിച്ചപ്പോൾ ഒരു പടത്തിന് 5000 രൂപ വെച്ച് തരണമെന്നും പറഞ്ഞു. ഒരു പേന പോക്കറ്റിലുള്ളതിന്റെ അഹങ്കരാമാണ് ഇവനെന്ന് പട്ടണം റഷീദിനോട് മമ്മൂക്ക പറഞ്ഞു. അഹങ്കാരമല്ല എന്റെ നാളിന്റെ പ്രശ്നമാണ്, വിശാഖമാണ് തന്റെ നക്ഷത്രമെന്ന് പറഞ്ഞു.
മമ്മൂക്കയുടെ നാളും വിശാഖമാണ്. തന്നെ ശരിക്കും ഊത്ത് ഊതി പോയതാണെന്ന് തന്നെക്കുറിച്ച് മമ്മൂക്ക അന്ന് പറഞ്ഞെന്നും ശാന്തിവിള ദിനേശ് ഓർത്തു. ഞങ്ങൾ തമ്മിൽ ഗിവ് ആന്റ് ടേക്ക് ഉണ്ട്. എനിക്ക് വളരെ ഇഷ്ടമാണ് മമ്മൂക്കയെ. മമ്മൂക്ക തന്റെ വികാരമാണെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിലാണ് പ്രതികരണം.


Click it and Unblock the Notifications