'തീരാത്ത കടം... അഭിനയിച്ച് കിട്ടുന്നത് തികയുന്നില്ല, എംഎൽഎയായാൽ കടം തീർക്കാം, കോടികൾ വന്ന് മറിയുമെന്ന് കരുതി'
മലയാള സിനിമ നിൽനിൽക്കുന്ന കാലത്തോളം ചലച്ചിത്രപ്രേമികളുടെ ഹൃദയത്തിൽ കെപിഎസി ലളിതയെന്ന അതുല്യപ്രതിഭ എപ്പോഴുമുണ്ടാകും. കഥാപാത്രങ്ങളിലേക്ക് അനായാസ പരകായപ്രവേശം നടത്തുന്ന അനശ്വര കലാകാരിയെ മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടിട്ട് രണ്ടാണ്ട് പിന്നിടുന്നു. രണ്ട് ദേശീയ അവാർഡ് അടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള താരം സിനിമപോലെ തന്നെ ടിവി സീരിയലുകളിലും ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്തിരുന്നു.
നടിയുടെ പ്രൊഫഷണൽ ജീവിതം മാത്രമല്ല വ്യക്തി ജീവിതവും പലപ്പോഴും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. രോഗം തളർത്തും വരെ കുടുംബത്തിന് വേണ്ടി രാപ്പകലില്ലാതെ അധ്വാനിക്കുമായിരുന്നു. ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗവും അദ്ദേഹം ബാക്കിവച്ചുപോയ ലക്ഷങ്ങളുടെ കടബാധ്യതയുമെല്ലാം കെപിഎസി ലളിതയാണ് ഏറ്റെടുത്ത് പരിഹരിച്ചത്.

ഒരിടയ്ക്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെ കുറിച്ചും താരം ചിന്തിച്ചിരുന്നു. എംഎൽഎ സ്ഥാനത്തേക്ക് മത്സരിക്കാൻ പദ്ധതിയിട്ട സമയത്ത് തന്നെ വിളിച്ച് അഭിപ്രായം ചോദിച്ചിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. കട ബാധ്യത തീർക്കാൻ എംഎൽഎ സ്ഥാനം സഹായിക്കുമെന്ന ചിന്ത കെപിഎസി ലളിതയ്ക്ക് ഉണ്ടായിരുന്നുവെന്ന് ദിനേശ് സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ പറഞ്ഞു.
ആദ്യ പിണറായി മന്ത്രിസഭയുടെ ഇലക്ഷൻ നടക്കാൻ പോകുന്ന സമയത്ത് എന്നെ കെപിഎസി ലളിത ചേച്ചി വിളിച്ചിരുന്നു. ഞാൻ നിയമസഭയിൽ മത്സരിക്കുന്നതിനെ കുറിച്ച് ശാന്തിവിളയുടെ അഭിപ്രായം എന്താണെന്ന് ചോദിച്ചു. സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ തുടങ്ങിയതേയുള്ളു. വടക്കാഞ്ചേരിയിൽ മിക്കവാറും ഞാനായിരിക്കും സ്ഥാനാർത്ഥി.
അതിനെ കുറിച്ച് എന്താണ് അഭിപ്രായം. ഞാൻ ചോദിച്ചു ചേച്ചിക്ക് കുറേ പടങ്ങളില്ലേ?. അതൊക്കെ അവസാനിപ്പിക്കേണ്ടി വരില്ലേ?. എന്തിനാണ് ഇപ്പോൾ എംഎൽഎയാകാൻ ആഗ്രഹിക്കുന്നത്. ചേച്ചിക്ക് വേറെ പണിയില്ലേയെന്ന് ഞാൻ ചോദിച്ചു. പാർട്ടി മത്സരിക്കാൻ പറയുന്നു. എനിക്ക് മോശമല്ലാത്ത രീതിയിൽ കടമുണ്ടെന്ന് ശാന്തിവിളയ്ക്ക് അറിയാമല്ലോ. അത് അഭിനയിച്ച പണം കൊണ്ട് മാത്രം തീർക്കാൻ പറ്റില്ല.
എംഎൽഎ ആയാൽ അത് തീർക്കാൻ പറ്റുമല്ലോയെന്ന് ലളിത ചേച്ചി പറഞ്ഞു. എത്ര സാധു സ്ത്രീയാണ് അവരെന്ന് ആലോചിച്ച് നോക്കൂ. ഇതാരാണ് ചേച്ചിക്ക് പറഞ്ഞ് തന്നതെന്ന് ഞാൻ ചോദിച്ചു. എംഎൽഎയുടെ ശമ്പളവും ടിഎയും ചേച്ചിക്ക് കിട്ടും. രണ്ടര വർഷം എംഎൽഎ സ്ഥാനം തികച്ചാൽ പെൻഷനും കിട്ടും. അത് ഒരു പടത്തിൽ അഭിനയിച്ചാൽ ചേച്ചിക്ക് കിട്ടില്ലേയെന്നും ഞാൻ ചോദിച്ചു.

ഇത് തന്നെയാണ് ഭാഗ്യലക്ഷ്മിയും പറയുന്നത്. അപ്പോൾ ഞാൻ എംഎൽഎ ആകാൻ മത്സരിക്കേണ്ടതില്ല അല്ലേയെന്നായി ചേച്ചി. നാമനിർദേശപത്രിക സമർപ്പിക്കണം, ഇലക്ഷൻ പ്രചാരണം നടക്കണം, വോട്ടെടുപ്പ് നടക്കണം, നല്ല വോട്ട് ലഭിക്കണം എന്നാലെ താൻ എംഎൽഎ ആകൂവെന്ന ബോധമൊന്നും ചേച്ചിക്കില്ല. ഇടത്പക്ഷ മുന്നണി പറഞ്ഞ് കഴിഞ്ഞാൽ ഞാൻ എംഎൽഎ എന്ന രീതിയിലായിരുന്നു ലളിത ചേച്ചിയുടെ ധാരണ. ഇത്രയും പൊതുവിജ്ഞാനമെ ചേച്ചിക്ക് ഉണ്ടായിരുന്നുള്ളു.
എംഎൽഎ ആയാൽ ലക്ഷങ്ങളും കോടികളും വന്ന് മറിയുമെന്ന് വിശ്വസിച്ചിരുന്നു. ഭരതേട്ടൻ വരുത്തിവെച്ച കടങ്ങളും സിദ്ധാർത്ഥിന് കാർ അപകടത്തിൽ ഉണ്ടായ പരിക്കിനെ തുടർന്ന് നടത്തിയ ചികിത്സയും എല്ലാം കാരണം ലളിത ചേച്ചിക്ക് ലക്ഷങ്ങൾ കടബാധ്യതയുണ്ടായിരുന്നു. എംഎൽഎ ആയാൽ അതൊക്കെ തീർക്കാനാകുമെന്ന് ചേച്ചി വിശ്വസിച്ചിരുന്നു. ഞാൻ ഈ കാര്യം ഭാഗ്യലക്ഷ്മിയെ വിളിച്ച് പറഞ്ഞു.
ചേച്ചിയോട് ആരൊക്കയോ എന്തൊക്കയോ പറഞ്ഞ് ധരിപ്പിച്ചിരിക്കുകയാണെന്നും മത്സരിക്കരുതെന്ന് പറഞ്ഞിട്ട് ലളിത ചേച്ചി കേൾക്കുന്നില്ലെന്നും ദിനേശും ചേച്ചിയെ നിരുത്സാഹപ്പെടുത്തിയത് നന്നായി എന്നും അന്ന് ഭാഗ്യലക്ഷ്മി എന്നോട് പറഞ്ഞു. ചേച്ചി മത്സരിച്ചില്ല. പകരം കേരള സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സണായി ശാന്തിവിള ദിനേശ് പറഞ്ഞു.


Click it and Unblock the Notifications











