'ദുൽഖറിന് വേണ്ടി ഷെയ്നിനെ ഒതുക്കിയത് മമ്മൂട്ടിയോ; ആ പയ്യൻ എവിടെ നിൽക്കുന്നു'; ശാന്തിവിള ദിനേശ്
മലയാള സിനിമയിൽ അടുത്തിടെ ഏറ്റവും കൂടുതൽ ചർച്ചയായ യുവനടനാണ് ഷെയ്ൻ നിഗം. നടനെതിരെ ആരോപണങ്ങളാണ് ഇതിന് കാരണമായത്. ഉയരങ്ങളിലെത്തേണ്ട ഷെയ്ൻ നിഗം സ്വയം തന്റെ കരിയർ ഇല്ലാതാക്കുകയാണെന്ന് വിമർശകർ പറയുന്നു. ഷൂട്ടിംഗുമായി സഹകരിക്കാതിരിക്കൽ, എഡിറ്റിംഗിൽ ഇടപെടൽ, ഉയർന്ന പ്രതിഫലം ആവശ്യപ്പെടൽ തുടങ്ങിയ ആരോപണങ്ങൾ ഷെയ്ൻ നിഗത്തിനെതിരെ വന്നു.
ആർഡിഎക്സ് എന്ന സിനിമയുടെ നിർമാതാവ് ഫെഫ്കയ്ക്ക് നൽകിയ പരാതി പുറത്തായതോടെയാണ് ഷെയ്ൻ നിഗത്തിനെതിരെയുള്ള വിമർശനം കടുത്തത്. നടനുമായി സഹകരിക്കില്ലെന്ന് സംഘടനകൾ വ്യക്തമാക്കിയ സാഹചര്യവും ഉണ്ടായി. അടുത്തിടെയാണ് ഈ പ്രശ്നങ്ങൾക്ക് പരിഹാരമായത്.
ഷെയ്ൻ നിഗത്തെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മകൻ ദുൽഖർ സൽമാന് വേണ്ടി ഷെയ്നെ പണം കൊടുത്ത് ഒതുക്കിയത് മമ്മൂട്ടിയാണെന്ന വാദത്തെക്കുറിച്ച് ഇദ്ദേഹം സംസാരിച്ചു. തീർത്തും ബാലിശമായ വാദമാണിതെന്ന് ശാന്തിവിള ദിനേശൻ പറയുന്നു.
ഇവൻ ദുൽഖറിന് എതിരാളിയാകുമെന്ന് പറഞ്ഞ് മമ്മൂട്ടിയാണ് ഉപരോധം വരുത്തിയതെന്ന് വരെ പറഞ്ഞു. ഇത് പോലെയൊരു വങ്കത്തരം പറയാനുണ്ടോ. ദുൽഖർ ഇന്ത്യൻ ഭാഷകളിൽ എല്ലാം അഭിനയിക്കുകയാണ്. അയാളെ ഇനി മലയാള സിനിമയിൽ ആർക്കും തള്ളിക്കളയാൻ പറ്റില്ല. അത് ബാപ്പയുടെ കെയർ ഓഫിൽ അല്ല. ദുൽഖർ എവിടെ നിൽക്കുന്നു ഈ പയ്യൻ എവിടെ നിൽക്കുന്നു. ഷെയ്ൻ നിഗം ഇനിയും എത്രയോ മുന്നിലേക്ക് വരാനുണ്ട്.

ഷെയ്നൊപ്പമുള്ളവർ തന്നെയാണ് ഇങ്ങനെ പറയുന്നത്. ഇത്തരം വാദങ്ങൾ നീചമാണ്. അതിന് പകരം നന്നായി അഭിനയിച്ച് സെറ്റിൽ നല്ല പേരുണ്ടാക്കി, ആർക്കും ശല്യമില്ലാതെ മുന്നേറാൻ നോക്ക് എന്നാണ് പറഞ്ഞ് കൊടുക്കേണ്ടത്. ഇവർ ഫാൻസ് അല്ല. അവരുടെ ചെലവിൽ ജീവിക്കുന്ന പരാന്ന ഭോജികൾ ആണെന്നും ശാന്തിവിള ദിനേശൻ ആരോപിച്ചു. ലഹരി മാഫിയക്ക് എറണാകുളത്തെ സിനിമാ വലയങ്ങളിൽ ബന്ധമുണ്ടെന്നും ശാന്തി വിള പറയുന്നു.
വിവാദത്തിന് കാരണമായ ഷെയ്ൻ നിഗത്തിന്റെ ആർഡിഎക്സ് എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഓണത്തിന് സിനിമ തിയറ്ററുകളിൽ എത്തും. ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്റണി വർഗീസ് എന്നവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം നിർമാതാവ് സോഫിയ പോൾ നൽകിയ അഭിമുഖത്തിൽ ഷെയ്ൻ നിഗത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

ലഹരി ഉപയോഗിച്ച് ഷെയ്ൻ സെറ്റിലെത്തിയിട്ടില്ലെന്ന് സോഫിയ പോൾ വ്യക്തമാക്കി. ഷെയ്നെക്കുറിച്ചുള്ള പരാതി മാധ്യമങ്ങൾക്ക് ചോർന്നത് ശരിയായില്ല, ഇങ്ങനെയെങ്കിൽ സംഘടനയ്ക്ക് കത്തയക്കുന്നതിന് പകരം മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി എല്ലാം പറഞ്ഞാൽ പോരായിരുന്നോ എന്നും സോഫിയ പോൾ ചോദിച്ചു.
ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർക്ക് സിനിമയിൽ പ്രധാന്യം കൂടുന്നു എന്നായിരുന്നു ഷെയ്നിന്റെ ആക്ഷേപം. ഇതിനാൽ ഷൂട്ട് ചെയ്ത സീനുകൾ എഡിറ്റിംഗ് വേളയിൽ കാണിക്കണമെന്നും സിനിമയുടെ പ്രാെമോഷനിൽ തനിക്ക് പ്രാധാന്യം നൽകണം എന്നുമാണ് സോഫിയ പോളിനോട് ഷെയ്ൻ നിഗം ആവശ്യപ്പെട്ടത്.
നേരത്തെ വെയിൽ എന്ന സിനിമയുമായി ബന്ധപ്പെട്ടും ഷെയ്ൻ നിഗത്തിനെതിരെ പരാതി വന്നിട്ടുണ്ട്. ഷൂട്ടിംഗുമായി നടൻ സഹകരിക്കാത്തതിനെതിരെയാണ് നിർമാതാവ് ജോബി ജോർജ് രംഗത്ത് വന്നത്. ഷൂട്ടിംഗ് നടക്കവെ നടൻ മുടി വെട്ടി. കഥാപാത്രത്തിനാവശ്യമായ ലുക്ക് മാറിയതിനെതിരെ ജോബി ജോർജും നിർമാതാവ് ശരത് മേനോനും രംഗത്ത് വന്നു. താരസംഘടനായ അമ്മയും നിർമാതാക്കളുടെ സംഘടനയും ചേർന്നാണ് പ്രശ്നങ്ങൾ പരിഹരിച്ചത്.


Click it and Unblock the Notifications