പിതാവ് അതോടെ ലോകം വിട്ട് പോകുമെന്ന് ഷാനവാസ് കരുതിയില്ല; തല്ലുകൊള്ളിത്തരമുണ്ടായിരുന്ന മകൻ: ശാന്തിവിള ദിനേശ്
മലയാളികൾക്ക് മറക്കാനാകാത്ത മുഖമാണ് അന്തരിച്ച നടൻ പ്രേം നസീറിന്റേത്. പ്രേം നസീറിനെ പോലെ സിനിമാ രംഗത്ത് തിളങ്ങാൻ മകൻ ഷാനവാസിനായിട്ടില്ല. കഴിഞ്ഞ വർഷം ആഗസ്റ്റ് നാലിനാണ് ഷാനവാസ് മരിച്ചത്. പ്രേം നസീറിനെയും ഷാനവാസിനെയും കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ആരോടും നന്നായി ഇടപഴകുന്ന നസീർ സാറിന് ദേഷ്യം വന്നാൽ കണ്ണ് കാണാത്ത അവസ്ഥയാണ് എന്നാണ് അനുഭവസ്ഥർ പറഞ്ഞിരുന്നത്. മൂന്ന് പെൺകുട്ടികൾക്കിടയിൽ ഒരു ആൺകുട്ടിയായ ഷാനവാസ് നസീർ സാറിന്റെ കയ്യിൽ നിന്നും പൊതിരെ തല്ല് വാങ്ങിയിരുന്നു എന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കുമെന്ന് അറിയില്ല. അതും ബെൽറ്റ് കൊണ്ട്. കാരണം അത്രയ്ക്ക് തല്ലുകൊള്ളിത്തരം ഷാനവാസിനുണ്ടായിരുന്നു.

ഇത് കേട്ടപ്പോൾ സത്യത്തിൽ എനിക്കതിശയമായിരുന്നു. രണ്ടും മൂന്നും ആഴ്ചത്തെ ചിത്രീകരണവുമായി കേരളത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ പോയി മടങ്ങുമ്പോൾ ഷാനവാസിനെ പറ്റി ഒരു കുന്ന് പരാതി നസീർ സാറിന് കേൾക്കാനുണ്ടാകും. ഒന്നം അറിഞ്ഞിട്ടില്ല എന്ന ഭാവത്തിൽ പുറത്ത് നിന്നും ഷാനവാസ് വന്നാൽ ആദ്യം ചോദ്യം ചെയ്യലും പിന്നെ ബെൽറ്റ് ഊരി ശിക്ഷ നടപ്പിലാക്കുകയും ചെയ്യുന്നതായിരുന്നു നസീർ സാറിന്റെ രീതി.
ഇന്ത്യയിൽ ഇറങ്ങുന്ന ഏത് കാർ വേണമെന്ന് ഷാനവാസ് ആവശ്യപ്പെട്ടാലും അപ്പോൾ വാങ്ങിക്കൊടുക്കുമായിരുന്നു നസീർ സാറെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ചെറുപ്പമല്ലേ, ഒരു അടിപിടിക്കേസിൽ പെട്ട് ഷാനവാസ് പൊലീസ് കസ്റ്റഡിയിലായി. ഇക്കാര്യം അറിഞ്ഞ നസീർ സർ തന്റെ പണി തുടർന്നു. മദ്രാസ് ഭരിക്കുന്ന കരുണാനിധിയോടോ എംജിആറിനോടോ ഒരു ഫോൺ കോൾ ചെയ്ത് മകനെ ഇറക്കി വിടാം. പക്ഷെ അദ്ദേഹമത് ചെയ്തില്ല. ആ വിഷയം വീട്ടിൽ സംസാരിക്കുക പോലുമില്ലായിരുന്നു. പ്രെെവറ്റ് സെക്രട്ടറി ചിറയൻകീഴ് രാമകൃഷ്ണൻ നായരോ അനുജൻ പ്രേംനവാസ് പോലുള്ളവരോ അദ്ദേഹമറിയാതെ ഇറക്കിക്കൊണ്ട് വരാനുണ്ടായിരുന്നു.
കൃത്യമായി അച്ഛൻ ഇക്കാര്യം അറിയുമെന്ന് ഷാനവാസിനറിയാം. എപ്പോൾ കൺമുന്നിൽ കാണുന്നോ അപ്പോൾ നസീർ സർ ശിക്ഷ നടപ്പാക്കിയിരിക്കും. ബെൽറ്റ് ഊരിയടി. കുഴപ്പക്കാരനായതിന് കുറേയൊക്കെ കാരണം ബോർഡിംഗിലെ പഠനമായിരിക്കാം എന്നാണ് ഷാനവാസ് പറയുന്ന ന്യായം. നിങ്ങളുടെ അനുജത്തിയും ബോർഡിംഗിൽ ആയിരുന്നല്ലോ. എന്തുകൊണ്ട് അവർ വഴി തെറ്റിപ്പോയില്ലെന്ന് ഒരിക്കൽ ഞാൻ ചോദിച്ചു. അപ്പോൾ ഷാനവാസിന്റെ നാണത്തോടെയുള്ള ചിരി കാണണമായിരുന്നു. ഒരു മാസത്തോളം നീണ്ട ഹോട്ടൽ വാസത്തിനിടയിൽ കുറേ കഥകൾ എനിക്ക് ഷാനവാസ് പറഞ്ഞ് തന്നു.
അച്ഛൻ വിജയ ആശുപത്രിയിലായപ്പോൾ വയനാട്ടിൽ നിന്നാണ് ഷാനവാസ് പോയത്. മടങ്ങി വന്നപ്പോൾ സില്ലി കേസ് പോലെയാണ് ഷാനവാസ് മറുപടികൾ പറഞ്ഞിരുന്നത്. അച്ഛൻ ഈ അസുഖത്തോടെ ലോകം വിട്ട് പോകുമെന്ന് ഷാനവാസ് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് എനിക്ക് ഉറപ്പാണ്. വളരെ സില്ലിയായിട്ടാണ് പറഞ്ഞിരുന്നത്.


Click it and Unblock the Notifications











