വ്യക്തിയെന്ന നിലയിൽ പാസ് മാർക്ക് പോലുമില്ല, ദക്ഷിണാമൂർത്തിയോട് യേശുദാസ് കാണിച്ച മര്യാദകേട്: ശാന്തിവിള ദിനേശ്
സംഗീത ലോകത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയാണ് യേശുദാസ്. ഗാനഗന്ധർവൻ എന്ന് ഏവരും ആദരവോടെ വിളിക്കുന്ന ഗായകൻ. എന്നാൽ വ്യക്തിയെന്ന നിലയിൽ യേശുദാസ് പല തവണ വിമർശനം നേരിട്ടുണ്ട്. ദേഷ്യക്കാരനായ യേശുദാസിനെ സഹപ്രവർത്തകരിൽ പലരും ഇഷ്‌ടപ്പെടുന്നില്ല. ഇതേക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് തന്റെ പുതിയ വീഡിയോയിൽ സംസാരിക്കുന്നുണ്ട്. പാട്ട് കേൾക്കാനേ കൊള്ളൂ, വ്യക്തിയെന്ന നിലയ്ക്ക് പാസ് മാർക്ക് പോലും ചിലപ്പോൾ ദാസേട്ടന് കൊടുക്കാൻ കഴിയില്ലെന്ന് ശാന്തിവിള ദിനേശ് പറയുന്നു. തനിക്കറിയാവുന്ന ഒരു സംഭവവും ഇദ്ദേഹം പങ്കുവെച്ചു.
ദക്ഷിണാമൂർത്തിയെ മലയാളിക്ക് മറക്കാൻ കഴിയില്ല. മനോഹരമായ അർത്ഥ ശാസ്ത്രീയ സംഗീതത്തിലുള്ള എത്ര പാട്ടുകളാണ് നമുക്ക് തന്നത്. യേശുദാസിന്റെ അച്ഛനായ അഗസ്റ്റിൻ ജോസഫിനെയും യേശുദാസിനെയും വിജയ് യേശുദാസിനെയും പാടിപ്പിച്ച ഒരേയൊരു സംഗീതഞ്ജനേയുള്ളൂ. അത് ദക്ഷിണാമൂർത്തി സാറാണ്. അദ്ദേഹത്തിന്റ അവസാന ചിത്രമായ മിഴികൾ സാക്ഷിയിൽ പാടാൻ യേശുദാസ് വന്നു. സ്വാമി പാട്ട് പറഞ്ഞ് കൊടുത്തു. പാടാൻ കാബിനിൽ കയറിയ യേശുദാസ് മെെക്കിലൂടെ ആവശ്യമില്ലാത്തവർ പുറത്ത് പോകാൻ ആഞ്ജാപിച്ചു.

എന്തിനാണവർ പുറത്ത് പോകുന്നതെന്നായി സ്വാമി. ഈ സിനിമയുടെ നിർമാതാവും സംവിധായകനും സഹ സംവിധായകനുമൊക്കെയാണിവർ അവരിവിടെ ഇരിക്കട്ടെ ദാസപ്പൻ പാട് എന്ന് ഓർഡറിടും പോലെ ദക്ഷിണാമൂർത്തി സർ പറഞ്ഞു. സ്വാമിയല്ലേ കക്ഷി. യേശുദാസ് മിണ്ടിയില്ല, മെെക്ക് തിരിച്ച് വെച്ച് തിരിഞ്ഞ് നിന്ന് പാടി. ആരെങ്കിലും ചെയ്യുമോ ഇങ്ങനെ. ദക്ഷിണാമൂർത്തി സ്വാമിയെ ഓർത്തെങ്കിലും മര്യാദയ്ക്ക് നിന്ന് പാടേണ്ടതായിരുന്നു. അങ്ങനെ പാട്ട് കഴിഞ്ഞു. പാടിയതിന്റെ കാശ് 50000 ബാക്കി കൊടുക്കാനുണ്ടായിരുന്നു.
അതും വാങ്ങി നേരെ എയർപോർട്ടിലേക്ക് പോയി. രാത്രി വെെകി മദ്രാസിൽ നിന്നും വിളിച്ചു. എനിക്ക് തന്ന 50000 രൂപ കാറിലോ എയർപോർട്ടിലോ വിസ്മയ സ്റ്റുഡിയോയിലോ വെച്ച് എനിക്ക് തന്ന 50000 രൂപ വീണ് പോയി. നിങ്ങൾക്കാർക്കെങ്കിലും കിട്ടിയോ എന്നാണ് ദാസേട്ടൻ മദ്രാസിൽ നിന്ന് വിളിച്ച് ചോദിച്ചത്. എവിടെ കിട്ടാൻ. കിട്ടിയാൽ കൊടുക്കുമോ. പ്രത്യേകിച്ച് യേശുദാസിന്റെ ആയത് കൊണ്ട് ആരും കൊടുക്കില്ല. ഇതറിഞ്ഞ ദക്ഷിണാമൂർത്തി സർ പറഞ്ഞത് ഇത്രയെങ്കിലും ചെയ്തല്ലോ എന്റെ ഏറ്റുമാനൂരപ്പാ എന്നാണെന്നും ശാന്തിവിള ദിനേശ് ഓർത്തു.

മലയാളത്തിന്റെ പുണ്യമാണ് യേശുദാസിന്റെ ശബ്ദം. പക്ഷെ അദ്ദേഹം വളർന്നത്രയും മനസ് വളർന്നിട്ടില്ലെന്നും ശാന്തിവിള ദിനേശ് വിമർശിച്ചു. അതേസമയം യേശുദാസിന്റെ ദേഷ്യത്തിന് കാരണമുണ്ടെന്നാണ് മകൻ വിജയ് യേശുദാസ് ഒരിക്കൽ പറഞ്ഞത്. കുറെയേറെ തിരക്കുകൾക്കിടയിലാണ് കുടുംബവും സുഹൃത്തുക്കളുമെല്ലാമായി മുന്നോട്ട് പോകുന്നത്. അതിനിടയ്ക്ക് തട്ട് കിട്ടുമ്പോഴോ ചൊറിയാൻ വരുമ്പോഴോ എന്തിന് നമ്മുടെ മെക്കിട്ട് കയറുന്നത് എന്ന് ആലോചിക്കും. ദേഷ്യം അത്ര നല്ല കാര്യമല്ല.
അത്ര ദേഷ്യം വരുമ്പോൾ മാത്രമേ അപ്പ പൊട്ടിത്തെറിച്ചിട്ടുള്ളൂ. താനും അങ്ങനെയാണെന്നും വിജയ് യേശുദാസ് അന്ന് പറഞ്ഞു. ഇപ്പോൾ വിദേശത്താണ് യേശുദാസും ഭാര്യയും കഴിയുന്നത്. പ്രായം കാരണം തിരക്കുകളെല്ലാം കുറച്ചിട്ടുണ്ടെന്നും പിതാവ് വിജയ് യേശുദാസ് പറഞ്ഞിട്ടുണ്ട്. ചേട്ടനൊപ്പം യുഎസിലാണ് ഇപ്പോഴുള്ളത്. അദ്ദേഹം വളരെ പ്രൊട്ടക്ടീവാണ്. കുറച്ച് വർഷമായി അവിടെയാണ് താമസമെന്നും വിജയ് യേശുദാസ് വ്യക്തമാക്കി.


Click it and Unblock the Notifications











