അന്ന് വാക്ക് തന്നു, പിന്നെ കണ്ടപ്പോഴുള്ള ജാഡ; ഷാജി കെെലാസിന് മുന്നിൽ ഞാൻ ചമ്മി വിളറി: ശാന്തിവിള ദിനേശ്
അഭിപ്രായങ്ങൾ തുറന്ന് പറയുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. എത്ര പ്രബലനാണെങ്കിലും ശാന്തിവിളയ്ക്ക് വിമർശിക്കാൻ ഭയമില്ല. പലപ്പോഴും കേസുകൾ പോലും സംവിധായകന് നേരെ വന്നിട്ടുണ്ട്. സംവിധായകൻ ഷാജി കെെലാസിനൊപ്പമുള്ള തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണിപ്പോൾ ശാന്തിവിള ദിനേശ്. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
എവിടെ വെച്ച്, ഏത് സെറ്റിൽ വെച്ച് എന്നൊന്നും എനിക്കറിഞ്ഞ് കൂട, ഞാനും ഷാജി കെെലാസും നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങൾ രണ്ട് പേരും അസോസിയേറ്റ് ഡയരക്ടർമാർ ആയിരുന്നു. ചടുലമായി സംസാരിക്കുന്ന ആളാണ്. ശാന്തിവിളേ നിങ്ങൾ ആദ്യമായി ഡയരക്ടറാകുന്ന പടത്തിൽ എന്നെ അസോസിയേറ്റ് ആക്കണം, ഞാനാണ് ആദ്യം സംവിധായകൻ ആകുന്നതെങ്കിൽ നിങ്ങളെ ഞാൻ അസോസിയേറ്റ് ആക്കുമെന്ന് പറയുമായിരുന്നു. ഇങ്ങനെ കാലം കടന്ന് പോയി.

അങ്ങനെയിരിക്കെ ഷാജി കെെലാസ് ആദ്യമായി ന്യൂസ് എന്ന സിനിമ സംവിധാനം ചെയ്യുന്നു എന്ന വാർത്ത വരുന്നു. പക്ഷെ ഷാജി കെെലാസ് വിളിച്ചാൽ എനിക്ക് ആ പടത്തിന് പോകാൻ പറ്റില്ല. കാരണം എന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. ഷൂട്ടിംഗ് നടക്കുന്നതിനിടയിലാണ് എന്റെ വിവാഹം. ഒരുപാട് ആളുകളെ വിളിക്കാൻ പോകണം. ആ പടത്തിന് മുമ്പ് ഞാൻ അസോസിയേറ്റ് ആയിരുന്നത് ജീവിതം ഒരു രാഗം എന്ന സിനിമയാണ്. ആ പടത്തിന് മദ്രാസിൽ റീ റെക്കോഡിംഗ് നടന്ന് കൊണ്ടിരിക്കെ അന്ന് ഷാജി കെെലാസ് കെെലാസിന്റെ ന്യൂസ് എന്ന സിനിമയുടെ റെക്കോഡിംഗ് ആണെന്ന് അറിയുന്നത്.
എനിക്ക് ഭയങ്കര സന്തോഷമായി. ഞാൻ നേരെ റെക്കോഡിംഗ് നടക്കുന്നിടത്ത് ചെന്നു. തിരക്ക് കൊണ്ടായിരിക്കാം, എന്നെ മുമ്പ് കാണുന്ന രീതിയിൽ ഷാജി കെെലാസ് കണ്ടില്ല. ഞാൻ കൂടുതൽ അടുത്ത് സംസാരിക്കാനും, എന്റെ കല്യാണമാണ്, എനിക്ക് വരാൻ പറ്റില്ല എന്നൊന്നും പറയാൻ പറ്റിയില്ല. പുള്ളി ഭയങ്കര ജാഡ കാണിക്കുന്നത് പോലെ തോന്നി. പോടാ പുല്ലേ എന്ന നിലയിൽ ഞാനും പോയി. തിരുവനന്തപുരത്താണ് ഷൂട്ടിംഗ്. ഷാജി കെെലാസും ആനന്ദകുട്ടനമൊക്കെ ഒരേ ഹോട്ടലിലാണ് താമസിക്കുന്നത്.

സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ പത്രപ്രവർത്തന കാലത്ത് എനിക്കൊപ്പമുണ്ടായിരുന്നു കെ ശ്രീകുമാറാണ്. ശ്രീകുമാറാണ് എന്റെ കല്യാണത്തിന് വീഡിയോയും സ്റ്റില്ലും എടുക്കുക. പെെസ കൊടുക്കേണ്ട, അവൻ ചെയ്ത് തരാം എന്ന് പറഞ്ഞു. ഞാൻ അവരെല്ലാമുള്ളിടത്ത് പോയി ശ്രീകുമാറിനോട് കാര്യം പറഞ്ഞു. രണ്ട് ദിവസത്തേക്ക് ആരെയോ സ്റ്റില്ലിന് വെച്ച് ശ്രീകുമാർ വന്നു. രണ്ട് ദിവസത്തേക്ക് എന്തുകൊണ്ട് ഇവിടെയില്ല എന്ന് ചോദിച്ചപ്പോഴാണ് ശ്രീകുമാർ ഷാജി കെെലാസിനോട് ശാന്തിവിളയുടെ കല്യാണമാണെന്ന് പറയുന്നത്.
രാത്രി 12 മണിയായപ്പോൾ എന്റെ വീടിന്റെ ഗേറ്റിന് ആരോ മുട്ടുന്നു, വീട്ടിൽ ബന്ധുക്കളും മറ്റ് ആളുകളുമെല്ലാമുണ്ട്. അനിയനാണ് ചെന്ന് നോക്കിയത്. മൂന്ന് നാല് പേർ വന്ന് നിൽക്കുന്നു, നിന്നെ വിളിക്കുന്നു എന്ന് പറഞ്ഞു. ഞാൻ ചെന്ന് നോക്കിയപ്പോൾ ഞാൻ ചമ്മി വിളറിപ്പോയി. ഭൂമി പിളർന്ന് താഴെ പോയാൽ മതിയെന്ന് തോന്നി. ഷാജി കെെലാസും ജോസ് തോമസും ക്യാമറമാനുമെല്ലാം വന്ന് നിൽക്കുന്നു. എന്ത് കൊണ്ടാണ് വിളിക്കാത്തതെന്ന് ചോദിച്ച് ഒരു മണിക്കൂർ നേരം സംസാരിച്ചെന്നും ശാന്തിവിള ദിനേശ് ഓർത്തു.


Click it and Unblock the Notifications











