ഒരു അങ്കത്തിന് കൂടി ബാല്യമുണ്ടെന്ന് തെളിയിക്കാനായിരിക്കും, പ്രായമായില്ലേ; മമ്മൂട്ടിയെക്കുറിച്ച് ശാന്തിവിള
അസുഖ ബാധിതനായി കുറച്ച് നാൾ ചികിത്സയിലായിരുന്ന മമ്മൂട്ടി ഇടവേള അവസാനിപ്പിച്ച് സിനിമാ രംഗത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം കാർ ഡ്രെെവ് ചെയ്ത മമ്മൂട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. ഇതേക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
കുറേക്കാലമായി അദ്ദേഹം വണ്ടി ഓടിക്കാറില്ലായിരുന്നു. പ്രായമൊക്കെയായില്ല. പക്ഷെ ഒരു അങ്കത്തിന് കൂടി ബാല്യമുണ്ടെന്ന് തെളിയിക്കാനായിരിക്കാം, അല്ലെങ്കിൽ വീട്ടിൽ തന്നെ ചടഞ്ഞ് കൂടിയതിന്റെ വെെഷമ്യം മാറാനായിരിക്കും, മദിരാശിയിലെ വീട്ടിൽ നിന്നും സ്വയം ഡ്രെെവ് ചെയ്തെന്ന് ശാന്തിവിള ദിനേശ് പറയുന്നു.

നിങ്ങൾ അസിറ ബാധിതനാണ് എന്നറിഞ്ഞപ്പോൾ ഒരു പന്ന ചെറുക്കനടക്കം പറഞ്ഞ കമന്റുകളൊക്കെ നിങ്ങൾ കേട്ടിരിക്കും. കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രമേ ഉണ്ടാകൂ എന്നും ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേരുണ്ടാകുമെന്നും മനോഹരമായ പാട്ടുണ്ട്. കഴിഞ്ഞ ഏഴ് മാസക്കാലം കൊണ്ട് താങ്കൾ ഈ വരികൾ പഠിച്ചിരിക്കും എന്നാണ് എന്റെ വിശ്വാസം എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
പാട്രിയോട് ആണ് മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമകളിലൊന്ന്. മമ്മൂട്ടിയും മോഹൻലാലും 16 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. ഇതിന് മുമ്പ് ട്വന്റി ട്വന്റി എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. നയൻതാരയാണ് ചിത്രത്തിൽ നായികയെന്ന പ്രത്യേകതയുമുണ്ട്. ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു.
2023-2024 മമ്മൂട്ടിയുടെ കരിയറിലെ സുവർണ കാലമായിരുന്നു. ഒന്നിന് പിറകെ ഒന്നായി വ്യത്യസ്ത സിനമിമകൾ. റോഷാക്ക്, ഭ്രമയുഗം, കാതൽ ദ കോർ, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ സിനിമകൾ ഉദാഹരണം. സോഷ്യൽ മീഡിയ ഒന്നടങ്കം സംസാരിച്ചത് മമ്മൂട്ടിയുടെ സ്ക്രിപ്റ്റ് സെലക്ഷനെ കുറിച്ചാണ്. വീണ്ടും ഇത്തരം സിനിമകളിൽ മമ്മൂട്ടിയെ കാണാനാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.

നേരത്തെയും മമ്മൂട്ടിയെക്കുറിച്ച് ശാന്തിവിള ദിനേശ് സംസാരിച്ചിരുന്നു. എന്തെല്ലാം കഥകളാണ് മമ്മൂക്കയുടെ ആരോഗ്യ പ്രശ്നത്തെക്കുറിച്ച് ഉണ്ടാക്കി വെച്ചത്. എല്ലാം നിശബ്ദത കൊണ്ട് അദ്ദേഹം കീഴടക്കി. ഇപ്പോൾ ശാന്തമാണ്. ആരും അതേക്കുറിച്ച് സംസാരിക്കുന്നില്ല. പക്ഷെ ഇവിടെ ഒരു ദുരന്തം എനിക്ക് ഫീൽ ചെയ്തു.
നാൽപത് വർഷം മലയാള സിനിമയിൽ സജീവമായി നിന്ന മമ്മൂട്ടി എന്ന ആളെക്കുറിച്ച് ഇപ്പോൾ ആരും സംസാരിക്കുന്നില്ല. നല്ലതും ചീത്തയും ഒന്നും പറയുന്നില്ല. അതാണ് സിനിമ എന്ന് എനിക്ക് തോന്നി. ലെെവിൽ നിൽക്കുമ്പോഴേ സ്നേഹവും ബഹുമാനവും ഉള്ളൂ. അതാണ് സിനിമയിലെ നാട്ടുനടപ്പ്. നിർബന്ധമായും മമ്മൂക്കയെക്കുറിച്ച് സംസാരിക്കണമെന്ന് തോന്നിയത് ഇക്കാരണത്താലാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. സിനിമാ, രാഷ്ട്രീയ രംഗത്തെ സമകാലിക സംഭവങ്ങൾ അഭിപ്രായങ്ങൾ തുറന്നടിക്കുന്ന സംവിധായകൻ ശാന്തിവിള ദിനേശ് പലപ്പോഴും വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്. സിനിമാ ലോകത്തെ പല കഥകളും തന്റെ യൂട്യൂബ് ചാനലിലൂടെ ശാന്തിവിള ദിനേശ് സംസാരിച്ചിട്ടുണ്ട്. ചിലരെക്കുറിച്ച് സംസാരിച്ചത് പൊലീസ് കേസ് വരെ എത്തിയിട്ടുണ്ട്. ഭാഗ്യലക്ഷ്മി, സാന്ദ്ര തോമസ് തുടങ്ങിയവർ ശാന്തിവിള ദിനേശിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ തന്റെ അഭിപ്രായങ്ങൾ ആരെയും ഭയക്കാതെ തുറന്ന് പറയുമെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.


Click it and Unblock the Notifications