ഡ്യൂപ്പ് എത്ര ചാടി ഇടിച്ചാലും 76 വയസാകാൻ പോകുന്ന ഇക്കയാണ്; 30 കോടി രൂപ സ്വാഹ! വിമർശിച്ച് സംവിധായകൻ
വലിയ ഹെെപ്പിൽ വന്നെങ്കിലും പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് മഹേഷ് നാരായണൻ ചിത്രം പേട്രിയറ്റിന് ലഭിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ എന്നീ താരങ്ങളുടെ സാന്നിധ്യവും ബോക്സ് ഓഫീസിൽ തുണയ്ക്കുന്നില്ല. ചിത്രത്തെക്കുറിച്ച് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
നല്ല സംവിധായകനാണെന്ന് ചുരുക്കം സിനിമകൾ കൊണ്ട് തെളിയിച്ച ആളാണ് മഹേഷ് നാരായണൻ. 75 കോടി അഭിനേതാക്കൾക്ക് ശമ്പളമായി നൽകി, അതിലും താഴെയുള്ള തുക നിർമാണത്തിന് മുടക്കി മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര തുടങ്ങിയവരെ വെച്ച് പാട്രിയറ്റ് എന്ന ചിത്രം ചെയ്തല്ലോ. എന്തിനാണ് ഈ സിനിമ ചെയ്തതെന്ന് സിനിമ കണ്ടപ്പോൾ ഉത്തരം കിട്ടുന്നേയില്ല. മമ്മൂട്ടിയും മോഹൻലാലും ഒരു ഫ്രെയിമിൽ വന്നിട്ട് 18 വർഷം കഴിഞ്ഞു. ട്വന്റി ട്വന്റിയായിരുന്നു അവസാനത്തെ സിനിമ. ഉദയകൃഷ്ണ-സിബിമാരുടേതിനേക്കാൾ നല്ലൊരു തിരക്കഥ പ്രേക്ഷകർ പ്രതീക്ഷിക്കും. ആരാണ് പ്രതീക്ഷിക്കാൻ പറഞ്ഞതെന്ന ചോദ്യത്തിനൊന്നും പ്രസക്തിയില്ല.
അത് എങ്ങും എത്താത്ത തിരക്കഥയായാൽ സിനിമ വീഴുമെന്ന കാര്യം ഉറപ്പാണ്. സിനിമ വീണു. ജനപിന്തുണയിൽ ഇടിവ് പറ്റാത്ത മോഹൻലാൽ മമ്മൂട്ടിയോടൊപ്പം വരുന്ന സിനിമ എന്നാകുമ്പോൾ മോഹൻലാൽ കസറുമെന്ന് നല്ലൊരു വിഭാഗം ആഗ്രഹിക്കും. ചെയ്ത വേഷങ്ങളൊക്കെ മനോഹരമാക്കിയ ഫഹദ് ഫാസിലും കാമ്പുള്ള വേഷങ്ങളിലേക്ക് മാറിയ കുഞ്ചാക്കോ ബോബനും ഉളളതിനാൽ അതും പ്രേക്ഷകർ പ്രതീക്ഷിക്കും. കൂടെ നയൻതാരയെന്ന നായികയും.

ഒരു ചുക്കും സംഭവിച്ചില്ല എന്നതാണ് പാട്രിയേറ്റിന്റെ വിധി. ഒരു മമ്മൂട്ടി ചിത്രം ആ ലെവലിൽ എടുക്കുമ്പോൾ ഈ കൂട്ടരെയാെന്നും കൂടെ ചേർക്കാതിരുന്നാൽ മതിയായിരുന്നു മഹേഷിന്. ഒരു മമ്മൂട്ടി ചിത്രമായി എടുത്താൽ മതിയായിരുന്നു. കോടികൾ മറിക്കുകയും വേണ്ടായിരുന്നു. 75 കോടി അഭിനയിക്കുന്നവർക്ക് ശമ്പളം കൊടുത്തിട്ട് ഒരു സിനിമയെടുക്കുക എന്നത് മലയാളത്തിൽ താങ്ങാൻ കഴിയില്ല. മമ്മൂട്ടിയും ഡ്യൂപ്പും കൂടി എത്ര ചാടി ഇടിച്ചാലും തിയറ്ററിൽ ഇരിക്കുന്നവർക്ക് 76 വയസാകാൻ പോകുന്ന ഇക്കയാണ് ഈ ഇടിക്കുന്നതെന്ന് നന്നായി അറിയാം.
സിനിമ ഒരുപാട് മാറിയില്ലേ. ആ മാറ്റത്തിൽ ജന്മം കൊണ്ട ഒരാളായ മഹേഷിൽ നിന്നും ഈ വിധം ഒരു സിനിമയല്ലല്ലോ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. വാഴയും മോഹിനിയാട്ടവും ഓടുന്ന ഓട്ടം കണ്ടെങ്കിലും മഹേഷ് മനസിലാക്കിയിരുന്നെങ്കിൽ ഈ സിനിമ ചെയ്യില്ലായിരുന്നു എന്ന് ഉറപ്പാണെന്നും ശാന്തിവിള ദിനേശ് തുറന്ന് പറഞ്ഞു.
150 കോടി ചെലവിട്ടെന്നൊക്കെ എന്റെ അനുജനായ ആന്റോ ജോസഫ് പറയുന്നുണ്ട്. പെരുമ്പാവൂരിന്റെ സഹവാസത്തിൽ നിന്ന് പഠിച്ചതാകാം ഇങ്ങനെ പറയാൻ. നമുക്കൊരു 120 കോടി രൂപ ആ സിനിമയ്ക്ക് വകയിരുത്താം. 60 കോടി ഒരു മാതിരിപ്പെട്ട എല്ലാ റെെറ്റുകളും വിറ്റ് കിട്ടിയിരിക്കും. 10 കോടിക്കപ്പുറം കേരളത്തിൽ നിന്ന് തിയറ്റർ ഷെയർ വരില്ലെന്ന് കേരളത്തിലെ തിയറ്റർ രംഗത്തെ പുലികൾ തന്നെ പറയുന്നു.
അപ്പോൾ 70 കോടിയായി. അദർ സ്റ്റേറ്റ് റെെറ്റ്, ഗൾഫ് റെെറ്റ് എന്നിവയെല്ലാം കൂടി 20 കോടി എന്ന് ഒരു മോഹവിലയിടാം. അപ്പോൾ 90 കോടി. അപ്പോഴും 30 കോടി രൂപ സ്വാഹ എന്ന് പറയാം. ഈ സിനിമയ്ക്ക് വേണ്ടി 50 കോടി രൂപ ഒരു പുതിയ നിർമാതാവ് മുടക്കിയിട്ടുണ്ട്. മിക്കവാറും അയാളുടെ 30 കോടി രൂപ സ്വാഹയാകുമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.


Click it and Unblock the Notifications

