ഗിരീഷ് പുത്തഞ്ചേരിയെ കൊണ്ടുവന്ന് കൈതപ്രത്തെ ഒതുക്കി; പൃഥിരാജിനെതിരെ പറയുന്നത് എന്തടിസ്ഥാനത്തിൽ?; ശാന്തിവിള
ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി മലയാളത്തിലെ പ്രമുഖ താരങ്ങൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടുത്തിടെ വലിയ തോതൽ ചർച്ചയായിരുന്നു. പാട്ടെഴുതാൻ വിളിച്ച ശേഷം ഒഴിവാക്കി ദിലീപ് തന്നെ ഒഴിവാക്കിയെന്നായിരുന്നു കൈതപ്രത്തിന്റെ പ്രധാന ആരോപണം. താൻ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിക്കാൻ ആരും തയ്യാറായില്ല. പൃഥിരാജിന്റെ ഡേറ്റിനായി പിറകെ നടന്നു.
നാല് ദിവസത്തേക്ക് അഭിനയിക്കാൻ സുരേഷ് ഗോപി അറുപത് ലക്ഷം രൂപ പ്രതിഫലമായി ചോദിച്ചെന്നും കൈതപ്രം തുറന്നടിച്ചു. ആരോപണങ്ങളോട് പ്രതികരിക്കാൻ താരങ്ങൾ തയ്യാറായില്ല. എന്നാലിപ്പോൾ കൈതപ്രത്തിനെതിരെ രൂക്ഷഭാഷയിൽ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.

കൈതപ്രത്തിന്റെ കരിയറിലുണ്ടായ ഉയർച്ച താഴ്ചകൾ ചൂണ്ടിക്കാണിച്ചാണ് വിമർശനം. ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറേക്കാലം കൈതപ്രത്തിന്റെ യുഗമായിരുന്നു. പിന്നീട് കോഴിക്കോട്ടുകാരൻ ഗിരീഷ് പുത്തഞ്ചേരി വരേണ്ടി വന്നു കൈതപ്രത്തിന് വിശ്രമം കൊടുക്കാൻ. എതിരാളികളില്ലാതെ ഒന്നാമനാകുമ്പോൾ മനുഷ്യന് സ്ഥായിയായുണ്ടാകുന്ന ചിന്തകൾ കൈതപ്രത്തിനും വന്നു. പാട്ടെഴുതിയാൽ മാത്രം പോര എന്ന് തോന്നി. അങ്ങനെ സംഗീത സംവിധായകനായി.
സംഗീത സംവിധായകനായപ്പോൾ ഗായകനാകാൻ തോന്നി. ഗായകനായപ്പോൾ നടനാകണമെന്ന് തോന്നി. അത് കഴിഞ്ഞ് ഞാൻ മാത്രം ഇങ്ങനെയാൽ പോരല്ലോ എന്ന് കരുതി അനുജൻ കൈതപ്രം വിശ്വനാഥനെ സംഗീത സംവിധായകനാക്കി. പിന്നീട് മകനെ പാടിച്ചു. സിനിമയെ കുടുംബ ട്രസ്റ്റ് പോലെയാക്കി അദ്ദേഹം മാറ്റി. പക്ഷെ കൈതപ്രം വിശ്വനാഥൻ നല്ല പാട്ടുകൾ ചെയ്തിരുന്നെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.

ആഗ്രഹങ്ങൾ മാറി മാറിപ്പോയപ്പോൾ ഒരടി കൊടുക്കണമെന്ന് സിനിമാക്കാർ കരുതും. തക്കം പാർത്തിരുന്നവർ ഒരു എതിരാളിയെ കണ്ടെത്തും. അങ്ങനെ കണ്ടെത്തിയ ഗാനരചയിതാവാണ് ഗിരീഷ് പുത്തഞ്ചേരി. സ്ഥിരമായി കൈതപ്രത്തിന്റെ പാട്ടുകൾ കേട്ട് ആഹാ, ഓഹോ എന്നൊക്കെ പറഞ്ഞവരൊക്കെ കളം മാറ്റി ചവിട്ടി. ഇതുപോലെ ആരും എഴുതിയിട്ടില്ലെന്ന് പറഞ്ഞ് ഗിരീഷിന്റെ പിറകെ പോയി.
കൈതപ്രം പണിയില്ലാത്ത ആളായി മാറിയെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു. സിനിമയിൽ വ്യക്തിബന്ധമൊന്നും ഇല്ല എന്ന് കൈതപ്രം മനസിലാക്കിയില്ല. എന്നാൽ പിന്നെ കാണിച്ച് തരാം എന്ന് പറഞ്ഞാണ് കൈതപ്രം സംവിധാനത്തിലേക്ക് ഇറങ്ങിയതെന്നും ശാന്തിവിള ദിനേശ് പറയുന്നു.
കൈതപ്രത്തിന്റെ സിനിമയിൽ സുരേഷ് ഗോപി 60 ലക്ഷം രൂപ പ്രതിഫലം ചോദിച്ചു എന്ന ആരോപണത്തെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു. കൈതപ്രവുമായി സുരേഷ് ഗോപിക്ക് വ്യക്തിബന്ധമൊന്നും ഇല്ല. പ്രതിഫലം ചോദിച്ചതിൽ തെറ്റില്ലെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി.
പൃഥിരാജ് അഹങ്കാരിയൊണെന്ന് പറയുന്നു. എന്ത് അടിസ്ഥാനത്തിലാണ് ഈ പറയുന്നത്. അദ്ദേഹം പറയുന്ന കാര്യങ്ങൾ കേട്ടില്ലെങ്കിൽ അവരെ ഗുരുത്വമില്ല എന്ന് വിളിക്കുന്നത് ശരിയല്ലെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു.
സല്ലാപത്തിൽ സൂപ്പർഹിറ്റായ പാട്ടുകളെഴുതി ദിലീപിനെ സൂപ്പർതാരമാക്കിയെന്നാണ് കൈതപ്രം പറയുന്നത്. ലോഹിതദാസ് ഉണ്ടായിരുന്നെങ്കിൽ, എന്റെ പൊന്ന് നമ്പൂതിരി ഇത്തരം വങ്കത്തരങ്ങളൊന്നും പറയല്ലേ എന്ന് അപ്പോൾ തന്നെ ഫോണിൽ വിളിച്ച് പറഞ്ഞേനെ. സല്ലാപം എന്ന സുന്ദർദാസ് എന്ന നവാഗതൻ സംവിധാനം ചെയ്ത സിനിമയാണ്. ലോഹിതദാസ് സ്ക്രിപ്റ്റ് എഴുതി.
അതിൽ ജോൺസൺ മനോഹരമായ പാട്ടുകൾ ചെയ്തു. അതിന് ഇദ്ദേഹം വരികളും എഴുതിയത് കൊണ്ടാണോ സല്ലാപം ഓടിയതെന്ന് ശാന്തിവിള ദിനേശ് ചോദിക്കുന്നു.
പൃഥിരാജിനോട് ചാൻസ് ചോദിച്ച് പുറകെ നടന്നു എന്ന് പറയുന്നത് നാണക്കേടല്ല. പാട്ടെഴുതാൻ ആരോടും ചാൻസ് ചോദിക്കാത്ത താങ്കൾ ഈ നടീനടൻമാരുടെ പുറകെ ഡേറ്റ് ചോദിച്ച് നടക്കരുതായിരുന്നെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു.


Click it and Unblock the Notifications











