സുകുമാരിയുടെ അന്ത്യാഭിലാഷം പോലും മകൻ നിറവേറ്റിയില്ല; സമ്പാദിച്ചിട്ടും സൗജന്യ ചികിത്സ വേണ്ടി വന്നു; ശാന്തിവിള
മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടിയാണ് സുകുമാരി. വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങൾ ചെയ്ത സുകുമാരി മറ്റ് ഭാഷകളിലും തിരക്കേറിയ നടിയായിരുന്നു. സുകുമാരിയുടെ മരണം സിനിമാ ലോകത്തെയാകെ വിഷമിപ്പിച്ചു. 2013 ലാണ് സുകുമാരി മരിക്കുന്നത്. പൂജാമുറിയിൽ നിന്നും തീ പൊള്ളലേറ്റ് ചെന്നെെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അടക്കമുളളവർ സുകുമാരിയുടെ മരണത്തിൽ അനുശോചനം അറിയിച്ചു.
സുകുമാരിയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ്. സുകുമാരിയുടെ മകൻ നടിയുടെ അന്ത്യാഭിലാഷം പോലും സാധിച്ച് നൽകിയില്ലെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ തുറന്നടിച്ചു. പത്തോ പന്ത്രണ്ടോ വയസിൽ ക്യാമറയുടെ മുന്നിൽ വന്ന നർത്തകിയും നടിയുമാണ് സുകുമാരിയെന്ന് ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടുന്നു. മദ്രാസിൽ തന്നെ ആറോ ഏഴോ വീട് വാങ്ങിയ ഭാഗ്യവതി.

ഒരു പിഎയെയോ മേക്കപ്പ് അസിസ്റ്റന്റിനെയോ വെക്കാതെ സ്വന്തമായൊരു കാറുമായി സെറ്റിൽ വരാതെ 24 മണിക്കൂറും ഒരു ലൊക്കേഷനിൽ നിന്നും മറ്റൊരു ലൊക്കേഷനിലേക്ക് പറന്ന് നടന്ന് അഭിനയിച്ച അഭിനേത്രി. ഡോക്ടർ സുരേഷ് എന്ന ഒരു ആൺതരിയേ ഉള്ളൂ. അവസാന കാലത്ത് വിളക്ക് കൊളുത്തുന്നതിനിടയിൽ ദേഹത്ത് തീ പൊള്ളലേറ്റ് ആശുപത്രിയിലായി എന്നാണ് പറയുന്നത്. ഞാൻ വിശ്വസിക്കില്ല. അതൊരു ദാരുണമായ മരണമായിരുന്നു.
കേരള മണ്ണിൽ കൊണ്ടുവന്ന് അടക്കാൻ പോലും ബന്ധുക്കൾ പറഞ്ഞിട്ടും മകൻ തയ്യാറായില്ല എന്നാണ് ഞാനറിഞ്ഞത്. ബൈപ്പാസ് ചെയ്യാൻ വേണ്ടി ആശുപത്രിയിൽ കിടക്കുമ്പോൾ ഞാൻ കാണാൻ ചെന്നു. അപ്പോഴും മമ്മൂട്ടിയുടെ സൗജന്യ ഹൃദയ ചികിത്സയിലാണവർ. സുകുമാരി ചേച്ചിക്കൊന്നും സൗജന്യ ചികിത്സയുടെ ആവശ്യമില്ല. മകനും മകന്റെ കുട്ടികളുമൊക്കെ കോടീശ്വരൻമാരായി ജീവിക്കണമെന്ന് കരുതിയ സുകുമാരി ചേച്ചി ഒരു പൈസ കളയാതെ ഉണ്ടാക്കി. വലിയ ഈശ്വര ഭക്തയായിരുന്നു.

ലൊക്കേഷനിൽ വരുമ്പോൾ രാവിലെ സമീപത്തുള്ള പത്ത് ക്ഷേത്രങ്ങളിലെങ്കിലും കയറും. വഴിയിൽ കാണുന്ന തിന്നാൻ പറ്റുന്നതെല്ലാം വാങ്ങി സെറ്റിലുള്ള എല്ലാവർക്കും കൊടുക്കും. പക്ഷെ അവരുടെ അന്ത്യം ദാരുണമായിരുന്നു. കേരളത്തിൽ അടക്കം ചെയ്യണമെന്ന അവരുടെ അന്ത്യാഭിലാഷം നടത്താൻ പോലും മകൻ തയ്യാറാകാത്തതിൽ എനിക്കവരോട് വലിയ പുച്ഛമാണെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു.
കുടുംബത്തിന് വേണ്ടി ജീവിതം സമർപ്പിച്ച മറ്റ് നടിമാരെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിക്കുന്നുണ്ട്. പലപ്പോഴും നടിമാരാണ് നടൻമാരേക്കാൾ കൂടുതൽ കുടുംബത്തിന് വേണ്ടി ജീവിച്ച് അവസാനം രക്തസാക്ഷികളാകുന്നത്. അതേസമയം ജയഭാരതിയും ഷീലയും ടി ആർ ഓമനയുമെല്ലാം രക്തസാക്ഷികളാകാതെ കുടുംബം നോക്കിയവരാണെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. ലൈറ്റ്സ് ആക്ഷൻ ക്യാമറ എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
നടി കുമ്പളങ്ങി ബീനയുടെ ഇപ്പോഴത്തെ നടിമാരെക്കുറിച്ച് സംസാരിക്കവെയാണ് ശാന്തിവിള ദിനേശ് പഴയകാല നടിമാരെക്കുറിച്ചും പരാമർശിച്ചത്. അമ്മ സംഘടന കുമ്പളങ്ങി ബീനയുടെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇടപെടേണ്ടതുണ്ടെന്ന് സംവിധായകൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസമാണ് കുമ്പളങ്ങി ബീനയുടെ ദുരിത ജീവിതത്തെക്കുറിച്ചുള്ള വാർത്ത പുറത്ത് വന്നത്. ഭർത്താവോ മക്കളോ ഇല്ലാത്ത ബീനയ്ക്ക് നേരത്തെ താര സംഘടനയായ അമ്മ വീട് വെച്ച് നൽകിയിരുന്നു. എന്നാൽ ഈ വീട് സഹോദരി തട്ടിയെടുത്തെന്നാണ് ബീന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.


Click it and Unblock the Notifications











