ഉദ്ഘാടനം, ഗൾഫ് ഷോയെല്ലാം വഴി കുറച്ച് കോടികൾ ഉണ്ടാക്കും ശേഷം ഒരു മണ്ടനേയും കെട്ടി പോവും; ശാന്തിവിള ദിനേശ്
മലയാള സിനിമയിലെ താരങ്ങളിൽ പലർക്കും ചെയ്യുന്ന ജോലിയോടെ കമ്മിറ്റ് ചെയ്ത സിനിമയോടോ ആത്മാർത്ഥതയില്ലെന്ന തരത്തിൽ ഏറെക്കാലമായി ആരോപണമുണ്ട്. ചില നടീനടന്മാരുടെ പെരുമാറ്റത്തെ കുറിച്ച് വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്. താരങ്ങൾ അമിതമായി പ്രതിഫലം ചോദിക്കുന്നുവെന്നതും ഒരു സമയത്ത് വലിയ ചർച്ച വിഷയമായി മാറിയിരുന്നു. പുതുതലമുറയിലെ താരങ്ങളെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
കിട്ടുന്ന സന്ദർഭത്തിൽ പത്ത് സിനിമ ചെയ്ത് പത്ത് കോടിയുണ്ടാകുക എന്ന ലക്ഷ്യത്തോടെയാണ് ആളുകൾ പ്രവർത്തിക്കുന്നതെന്ന് ദിനേശ് പറയുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡയറക്ടേഴ്സ് യൂണിയനും വിചാരിച്ച് കഴിഞ്ഞാൽ അനുസരണയില്ലാത്ത അഭിനേതാക്കളെ വെച്ച് സിനിമ ചെയ്യേണ്ടെന്ന് തീരുമാനിച്ചാൽ താരങ്ങൾ തീരുമെന്നത് ശരിയാണ്.

പ്രശ്നവും തീരും. ഷെയ്ൻ നിഗത്തെ കുറിച്ച് പറയുകയാണെങ്കിൽ അവൻ കൊച്ച് പയ്യനാണ്. ഇനിയും ഒരുപാട് ഭാവിയുള്ള പയ്യനാണ്. അവനെ നിശിതമായി വിമർശിച്ച് ഞാൻ എപ്പിസോഡ് ചെയ്തുവെങ്കിലും പലപ്പോഴും ഞാൻ ആലോചിക്കും ഈ പയ്യൻ ഇങ്ങനെയായിപ്പോയല്ലോയെന്ന്. അബിക്ക് ഉണ്ടാക്കാൻ സാധിക്കാതെ പോയ മൈലേജ് ഉണ്ടാക്കിയവനാണ് ഷെയ്ൻ. അവന്റെ കൂടെ നടക്കുന്നവർ അവനെ നശിപ്പിച്ച് നാറാണക്കല്ല് എടുപ്പിക്കുന്നതാണ് പ്രശ്നം.
പണ്ട് നടിമാർക്കൊപ്പമായിരുന്നു ഒരുപാട് പേരെ കണ്ടിരുന്നത്. ഇപ്പോൾ നടന്മാർക്കൊപ്പമാണ്. സുകുമാരി ചേച്ചിക്കൊന്നും മരിക്കുന്നത് വരെ പിഎ ഇല്ലായിരുന്നു. മേക്കപ്പ് അസിസ്റ്റന്റ് ഇല്ലായിരുന്നു. കവിയൂർ പൊന്നമ്മ ചേച്ചിക്ക് കൂട്ടുകിടക്കാൻ ഒരു വയസായ അമ്മയുണ്ടായിരുന്നു ഒപ്പം. സുകുമാരിയമ്മയ്ക്ക് അതുപോലും ഇല്ലായിരുന്നു.
പക്ഷെ ഒരു ലൊക്കേഷനിലും ഡേറ്റ് തെറ്റിച്ചതിന്റയോ മറന്നതിന്റെയോ പേരിൽ അവർ വരാതിരുന്നിട്ടില്ല. സമയത്ത് എത്താതിരുന്നിട്ടില്ല. ഇന്ന് കേരളത്തിലാണെങ്കിൽ നാളെ രാവിലെ ഊട്ടിയിലായിരിക്കും അടുത്ത ഷൂട്ട്. രാത്രി വരെ ഇവിടെ നിന്ന് അഭിനയിക്കും. ശേഷം രാത്രി യാത്ര ചെയ്ത് അടുത്ത ലൊക്കേഷനിൽ എത്തും. അതും ഫസ്റ്റ് ഷോട്ടിന് മുമ്പ് എത്തും.
ഇതെല്ലാം അവർക്ക് ജോലിയോടുണ്ടായിരുന്ന കമ്മിറ്റ്മെന്റാണ് കാണിക്കുന്നത്. എന്റെ സിനിമയിലൊക്കെ അഭിനയിച്ചിട്ടുള്ള റോസ്ലിൻ എന്നൊരു നടിയുണ്ട്. മലയാള സിനിമയിൽ പതിവൃതയായി ജീവിക്കുന്ന ഒരു ആർട്ടിസ്റ്റിന്റെ പേര് പറയാൻ പറഞ്ഞാൽ ഞാൻ റോസ്ലിന്റെ പേര് പറയും. റോസ്ലിൻ ചേച്ചിയെപ്പോലുള്ളവരും ഗിരിജ പ്രേമനെപ്പോലുള്ളവരും ഒന്നും പറ്റിക്കുകയില്ല. പറഞ്ഞ സമയത്ത് സെറ്റിലുണ്ടാകും.

അവർക്ക് എവിടെയെങ്കിലും പോകണമെങ്കിൽ പോലും നമ്മളോട് പെർമിഷൻ ചോദിക്കും. ആ പ്രൊഫഷണലിസം പലർക്കും ഇല്ലാതെ പോയതാണ് സിനിമയുടെ ദോഷം. ആറ്റുകാൽ പൊങ്കാലയ്ക്ക് വിളക്ക് കൊളുത്താൻ പോയാൽ പോലും പൈസ വാങ്ങുന്ന നാടായി മാറി. എന്റെ സീരിയലിൽ അഭിനയിച്ചുകൊണ്ടിരുന്ന ഒരു നടി ആറ്റുകാൽ പൊങ്കാലയ്ക്ക് വിളക്ക് കൊളുത്താൻ പോയിരുന്നു.
40000 രൂപ കിട്ടിയെന്ന് അവൾ പറഞ്ഞു. ദേവി പേടിയില്ലേയെന്ന് ചോദിച്ചപ്പോൾ കാശ് ആറ്റുകാൽ അമ്മയാണ് തന്നത് എന്നായിരുന്നു മറുപടി. പക്ഷെ അഹിന്ദുവായ മമ്മൂട്ടി വന്നിട്ട് ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല. സിനിമയുള്ള കാലത്ത് പത്ത് സിനിമ ചെയ്ത് പത്ത് കോടിയുണ്ടാകുക എന്ന ലക്ഷ്യത്തോടെയാണ് ആളുകൾ പ്രവർത്തിക്കുന്നത്. അല്ലെങ്കിൽ പത്ത് ഉദ്ഘാടനം, ഗൾഫ് ഷോ, ഗൾഫിലെ വ്യഭിചാരം എല്ലാം കൂടി ചേർത്ത് 25 കോടി ഉണ്ടാക്കുക.
ശേഷം ഒരു മണ്ടനേയും കെട്ടി പോവുക എന്നുള്ള ചിന്ത മാത്രമെയുള്ളു. വേറെ ചിന്തയില്ലാത്തതുകൊണ്ടാണ് സുകുമാരിയമ്മമാർ ഉണ്ടാകാത്തതെന്നുമാണ് ശാന്തിവിള ദിനേശ് കോറൽ ഗ്ലോബിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.


Click it and Unblock the Notifications











