'ഇട്ട് മൂടാൻ കാശുണ്ടാക്കിയിട്ടും പോര, 2500 രൂപ വാടക വാങ്ങി മറ്റുള്ളവരുടെ കഞ്ഞിയിൽ പാറ്റയിടുന്ന താരങ്ങൾ'
മലയാള സിനിമയിലെ ചില താരങ്ങളെ വിമർശിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. ചിലർ സാധാരണക്കാരുടെ വരുമാന മാർഗം ഇല്ലാതാക്കി പണമുണ്ടാക്കുന്നെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു. ഇട്ട് മൂടാൻ കാശുണ്ടാക്കിയാലും മതിവരാത്തവരോട് എനിക്ക് പറയാനുള്ളത് ഭക്തകുചേല എന്ന സിനിമയിലെ ഈശ്വര ചിന്തയിലൊന്നേ മനുഷ്യന് ശ്വാശ്വതം എന്ന പാട്ട് വീട്ടിലും കാറിലും വെക്കണം. എന്നാൽ കുറച്ചെങ്കിലും ആർത്തി മാറും.
രാവിലെ എഴുന്നേൽക്കുമ്പോഴായിരിക്കും ചത്തു എന്ന ബോധം വരുന്നത്. അപ്പോൾ ഈ കോടികൾ സമ്പാദിച്ച് വെച്ചിട്ട് കാര്യമുണ്ടോ. പക്ഷെ അങ്ങനെ ചിന്തിക്കാത്തവരാണ് സിനിമയിൽ അധികവും. ഒരുത്തൻ പാൻ ഇന്ത്യൻ താരമായിട്ട് കന്നഡ, തെലുങ്ക് സിനിമകൾ ആരെങ്കിലും മലയാളത്തിലേക്ക് മൊഴി മാറ്റുന്നു എന്നറിഞ്ഞാൽ അപ്പോൾ വിളിക്കും.

ഞാൻ എന്റെ ടീമിനെ കൊണ്ട് ഭംഗിയായി ചെയ്ത് തരാം, കഴിഞ്ഞ പടം മറ്റവൻ എത്രയ്ക്കാണ് ചെയ്ത് തന്നത് എന്ന് ചോദിക്കും. തുക പറയുമ്പോൾ അതിൽ നിന്ന് 50000 കുറച്ച് തന്നാൽ മതി ഞാൻ ചെയ്ത് തരാം എന്ന് പറയും. ഒരുത്തന്റെ കഞ്ഞിയിൽ പാറ്റയിടുന്ന പണിയാണ്. വേറൊരുത്തരാണെങ്കിൽ ഡേറ്റ് കൊടുക്കുമ്പോഴേ എന്റെ നാല് കാറുണ്ടേ, സെറ്റിൽ ഓടിക്കണം എന്ന് പറയും. ലോണെടുത്ത് കാറെടുത്ത് സിനിമയിൽ ഓടിക്കാം എന്ന് കരുതിയ നാല് കുടുംബങ്ങളുടെ കഞ്ഞിയിലാണ് ഇവൻ പാറ്റയിടുന്നത്.
വേറൊരുത്തൻ പറയുന്നത് എനിക്ക് നാല് ഫ്ലാറ്റുണ്ടേ, ഷൂട്ടിംഗ് ക്രൂവിന് പറ്റിയതാണ്, അത് വാടകയ്ക്ക് തരാം എന്നാണ്. നായകനായത് കൊണ്ട് നിങ്ങളുടെ ഫ്ലാറ്റ് വേണ്ടെന്ന് പറയാനും പറ്റില്ല. ഇങ്ങനെ ദിവസവും പത്തമ്പതിനായിരം ഒപ്പിക്കാൻ എന്ത് നാറിയ പണിയും ഇവർ കാണിക്കും. സെറ്റിൽ ആഹാരം വിളമ്പുന്ന പാത്രങ്ങൾ, ഇരിക്കാനുള്ള കസേര, അടുപ്പ് കുറ്റി, ഗ്യാസ് തുടങ്ങിയവ ദിവസ വാടകയ്ക്കാണ് എടുക്കുന്നത്.
അങ്ങനെ ദിവസ വാടകയ്ക്ക് കൊടുത്ത് 2500 രൂപ കെെപറ്റുന്ന നാറികളും മലയാളത്തിലെ വലിയ താരങ്ങളായി നടപ്പുണ്ട് എന്നാണ് ഞാനറിഞ്ഞത്. ഞാനിങ്ങനെ ചെയ്യുമ്പോൾ എന്റെ വില പോകുന്നെന്നോ ഒരുത്തന്റെ അന്നം ഞാൻ മുടക്കുകയാണ് എന്നോ ചിന്തിക്കാതെ എനിക്കെങ്ങനെ 1000 രൂപ ഒപ്പിക്കാം എന്നാണ് ഇവൻമാരെല്ലാം ചിന്തിക്കുന്നതെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു.


Click it and Unblock the Notifications