മകളുടെ വീട്ടിലേക്ക് മധു സർ ഭക്ഷണം കഴിക്കാൻ പോകാറില്ല, സത്യം പറഞ്ഞാൽ അദ്ദേഹം ചെറിയ വീട്ടിലാണ്: ശാന്തിവിള ദിനേശ്
നടൻ മധുവിന് പിറന്നാൾ ആശംസയറിയിച്ച് കൊണ്ട് ഗായകൻ ജി വേണുഗോപാൽ പങ്കുവെച്ച കുറിപ്പ് വിവാദമായിരുന്നു. പ്രശംസിക്കുകയാണെന്ന് തോന്നുമെങ്കിലും മധുവിന് പഴയ സമ്പത്തില്ല എന്നാണ് കുറിപ്പിൽ സൂചിപ്പിക്കുന്നതെന്ന് വിമർശനം വന്നു. ശ്രീകുമാരൻ തമ്പിയാണ് ആദ്യം വിമർശനവുമായെത്തിയത്. പിന്നാലെ മധുവിന്റെ മകളും ജി വേണുഗോപാലിനെ വിമർശിച്ചു. എന്നാൽ ഗായകൻ പറഞ്ഞതിൽ തെറ്റില്ലെന്നാണ് ഇപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ് പറയുന്നത്. ലെെറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
സത്യം പറഞ്ഞാൽ മധു സർ ചെറിയ വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. ഭാര്യ മരിച്ച് പോയതിനാൽ 92 വയസിലും ഒറ്റയ്ക്ക് തന്നെയാണ് താമസം. അതിൽ തർക്കിക്കാൻ പറ്റില്ല. എന്തിനാണ് വേണുവിനെ ഇങ്ങനെ കുറ്റം ചാർത്തുന്നതെന്ന് മനസിലാകുന്നില്ല. ഇപ്പോൾ പരിചാരകരായി രണ്ട് പേരുണ്ട്. മതിൽ തിരിച്ചിട്ടുണ്ടെന്നേയുള്ളൂ. സാറിന്റെ വീടിന്റെ തൊട്ടു താഴെ വലിയൊരു വീട്ടിലാണ് അദ്ദേഹത്തിന്റെ ഏക മകളും ഭർത്താവും കുടുംബവുമൊക്കെ താമസിക്കുന്നത്. ഒറ്റയ്ക്ക് തന്നെയാണ് മധു സാറിന്റെ വാസം.

അത് അദ്ദേഹത്തിന്റെ തീരുമാനം തന്നെയാണ്. വെളുപ്പിനി് മൂന്ന് മണി വരെ സിനിമ കാണുകയും നേരം വെെകി എണീക്കുകയും ചെയ്യുന്നതിനാൽ മറ്റാരെയും ശല്യം ചെയ്യേണ്ടെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം. ആഹാരം കഴിക്കാൻ പോലും താഴത്തുള്ള മകളുടെ വീട്ടിൽ പോകാറില്ല. ഇങ്ങോട്ട് കൊണ്ടുകൊടുക്കുകയാണ് ചെയ്യാറ്. എപ്പോഴും സന്ദർശക ബാഹുല്യം ഉള്ളത് കൊണ്ടായിരിക്കാം. സ്വന്തമായി കാർ പോലും ഇപ്പോൾ ഇല്ല. അത് ദരിദ്രവാസിയായത് കൊണ്ടല്ല. എന്നെ ഒരിടത്തേക്ക് ദിനേശിന് കൊണ്ട് പോകണമെങ്കിൽ എനിക്ക് സുഖമായി കയറാൻ പറ്റുന്ന ഒരു കാറുമായി വരണം എന്ന് നിർദോഷമായി പറഞ്ഞ ആളാണ് മധു സാറെന്നും ശാന്തിവിള ദിനേശ് പറയുന്നു.
മധുവിന്റെ കുടുംബത്തിന്റെ പ്രതികരണം
യാഥാർത്ഥ്യമറിയാതെ എന്റെ അച്ഛനെക്കുറിച്ച് ഗായകൻ വേണുഗോപാൽ എഴുതിയ കുറിപ്പ് ഞങ്ങൾ കുടുംബക്കാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ആ പോസ്റ്റിൻ്റെ അവസാന ഭാഗം വായിച്ചപ്പോൾ മകളായ ഞാൻ ഞെട്ടിപ്പോയി. ഇത്രയും അന്തസ്സോടെ 92 വർഷം ജീവിച്ചയാളിനെ ഇങ്ങനെ വേണുഗോപാൽ തരം താഴ്ത്തി കണ്ടപ്പോൾ വലിയ ദുഃഖം തോന്നി. ഞാൻ അതിനു മറുപടിയായി ഒരു പോസ്റ്റ് ഇടണം എന്ന് ആലോചിച്ചു. അപ്പോഴാണ് തമ്പിയങ്കിളിന്റെ പേജിൽ ഈ പോസ്റ്റ് കണ്ടത് . എനിക്ക് പറയാൻ കഴിയുന്നതിനേക്കാൾ ഭംഗിയായി അച്ഛനെ ഏറ്റവും അടുത്തറിയാവുന്ന തമ്പി അങ്കിൾ എഴുതിയിരിക്കുന്നു. അത് കണ്ടു ഞങ്ങൾക്കെല്ലാം ആശ്വാസമായി. അദ്ദേഹത്തിൻ്റെ മകൾ എന്ന നിലയ്ക്ക് ഒരു കാര്യം എനിക്ക് ഉറപ്പായും പറയാൻ കഴിയും. വേണുഗോപാലിന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും സത്യത്തിനു നിരക്കുന്നതല്ല എന്നായിരുന്നു മധുവിന്റെ മകൾ ഉമ ജയലക്ഷ്മി നേരത്തെ പ്രതികരിച്ചത്.

വിവാദമായതോടെ ജി വേണുഗാേപാൽ പോസ്റ്റിൽ മാറ്റം വരുത്തിയിട്ടുണ്ട്. 'മധു സാറിന് ഇന്ന് തൊണ്ണൂറ്റി രണ്ട് വയസ്. നാനൂറിലേറെ ചിത്രങ്ങളിൽ അഭിനയം. പന്ത്രണ്ട് ചിത്രങ്ങളുടെ സംവിധായകൻ. പതിനഞ്ച് ചിത്രങ്ങളുടെ നിർമ്മാതാവ്. തിരുവനന്തപുരം പുളിയറക്കോണത്ത് അദ്ദേഹത്തിൻ്റെ സ്വന്തം സ്റ്റുഡിയോ കോംപ്ലക്സ് ഒരിക്കലുണ്ടായിരുന്നു. ഉമ സ്റ്റുഡിയോ . ഇപ്പോൾ ഏഷ്യാനെറ്റ് സ്റ്റുഡിയോ ഇരിയ്ക്കുന്നിടത്ത്. ആദ്യമായി അദ്ദേഹത്തെ നേരിട്ടു കാണുന്ന അവിസ്മരണീയമായൊരോർമ്മ! ഞാൻ സ്കൂളിൽ ആറിൽ പഠിക്കുന്ന സമയം'
'വല്യച്ഛൻ്റെ കാർ തിരുവനന്തപുരത്ത് മരിക്കാർ മോട്ടോർസ് പെട്രോൾ പമ്പിൽ കയറുന്നു. കുട്ടികളായ ഞങ്ങൾ പിൻസീറ്റിൽ. പെട്രോളടിക്കാൻ സ്ലോ ചെയ്ത് നിർത്തുന്ന ഞങ്ങളുടെ കാറിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഒരു വെള്ള അംബാസഡർ കാർ ചീറിപ്പാഞ്ഞ് തൊട്ടു മുന്നിൽ സഡൻ ബ്രേക്കിട്ട് നിർത്തുന്നു. പിൻ വാതിൽ തുറന്ന് ഒരു ആജാനബാഹു വെളിയിലിറങ്ങി ഒന്നാടിയുലഞ്ഞ് കാറിൽ ചാരി നിന്ന് മുണ്ട് ഇറുക്കി കെട്ടുന്നു. പെട്രോൾ പമ്പിലെ ജോലിക്കാരും ചുറ്റുമുള്ളവരും കണ്ണെടുക്കാതെ ആ വ്യക്തിയെത്തന്നെ നോക്കുന്നു'
'അതേ, അതായിരുന്നു ഞാനാദ്യമായ് കണ്ട നടൻ മധു. പിന്നീട് അദ്ദേഹത്തെ കാണുന്നത് മെറിലാൻഡ് സ്റ്റുഡിയോയിൽ " ഹൃദയം ഒരു ക്ഷേത്രം " ഷൂട്ടിങ്ങിനിടയിൽ. ഒന്ന് രണ്ട് യാത്രകൾ ഞങ്ങൾ പിൽക്കാലത്ത് ഒരേ കാറിൽ ചെയ്തിട്ടുണ്ട്. ചില ഉദ്ഘാടനങ്ങൾക്കും സമ്മേളനങ്ങൾക്കുമായി. ഒരിക്കലും മധു സാർ ഒരു സീനിയറിൻ്റെ അകൽച്ച പ്രകടിപ്പിച്ചിട്ടില്ല. ആരെക്കുറിച്ചും ഒരു മോശം അഭിപ്രായം പറഞ്ഞിട്ടില്ല. എപ്പോഴും സംഗീതരംഗത്ത് പുതുതായി സംഭവിക്കുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹം എന്നോട് സംസാരിച്ചത്. മധു സാർ എക്കാലവും അദ്ദേഹത്തിൻ്റെ മനസ്സ് കൃത്യമായി വെളിപ്പെടുത്തിയിരുന്നു. ആരോടും. മറകളില്ലാതെ. മലയാള സിനിമയുടെ ഈ രാജ് കപൂറിന് എൻ്റെ ജന്മദിനാശംസകൾ. സാർ ഇനിയും ഏറെ നാൾ ഞങ്ങളോടൊപ്പം ആരോഗ്യവാനായ് ഇരിക്കണേ എന്നു പ്രാർത്ഥന!' എന്നാണ് ജി വേണുഗാപാലിന്റെ ഇപ്പോഴത്തെ പോസ്റ്റ്.


Click it and Unblock the Notifications











