'ലിസിയെ മതം മാറ്റി ലക്ഷ്മിയാക്കിയതെന്തിനാണ്? നിങ്ങൾ പറഞ്ഞതൊന്നും മലയാളി വിശ്വസിക്കില്ല'; ശാന്തിവിള ദിനേശൻ
മലയാള സിനിമയിലെ പ്രമുഖ സംവിധായകനാണ് പ്രിയദർശൻ. മലയാളത്തിലെ ഹിറ്റുകൾക്ക് ശേഷം പിന്നീട് ഹിന്ദിയിലേക്കും കടന്ന പ്രിയദർശൻ അവിടെയും വിജയം വരിച്ചു. കോമഡി സിനിമകളിൽ പ്രത്യേക മികവുണ്ട്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് സിനിമകൾ ഒരു കാലഘട്ടത്തിൽ വന്നിരുന്നു. കൊറോണ പേപ്പേഴ്സാണ് പ്രിയദർശന്റെ പുതിയ സിനിമ. ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന വേഷം ചെയ്യുന്നത്.
ത്രില്ലർ പശ്ചാത്തലത്തിലൊരുക്കിയിരിക്കിയ സിനിമ ഏപ്രിൽ ആറിന് തിയറ്ററുകളിലെത്തും. ഇപ്പോഴിതാ പ്രിയദർശനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശൻ. പ്രിയദർശനെക്കുറിച്ച് പുകഴ്ത്തിയും വിമർശിച്ചും ശാന്തിവിള ദിനേശൻ തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ചു.
'പ്രിയനെ പറ്റി പൊതുവെ പറയുന്നത് ഭയങ്കര പിശുക്കനെന്നാണ്. പിശുക്കന്റെ ആശാനെന്ന്. അദ്ദേഹത്തിന്റെ സിനിമകളിൽ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന മുരളി നാഗവള്ളി മരിച്ചപ്പോൾ കുടുംബത്തെ സഹായിക്കാൻ വേണ്ടി ധനസമാഹരണം നടത്തി. ആദ്യം പ്രിയനെ വിളിച്ച് പറഞ്ഞപ്പോൾ പ്രിയൻ പറഞ്ഞത് എന്റെ കൂടെ അസോസിയേറ്റായിരുന്ന സമയത്ത് കൊടുക്കാനുള്ളതെല്ലാം കൊടുത്തിട്ടുണ്ടെന്നാണ്. പത്ത് പൈസ കൊടുത്തില്ല. ശരിയാണോ തെറ്റാണോ എന്നറിയില്ല. പ്രിയന്റെ കൂടെ നിൽക്കുന്നവർ തന്നെ നമുക്ക് ചില കഥകളൊക്കെ പറഞ്ഞ് തരും. പിശുക്ക് മോശമാണെന്ന് ഞാൻ പറയില്ല'

'ദക്ഷിണേന്ത്യയിൽ ഏത് ഭാഷയിൽ ഒരു പടം വിജയിച്ചാലും ആരുമറിയാതെ അപ്പോൾ തന്നെ അതിന്റെ റൈറ്റ്സ് എഴുതി വാങ്ങിക്കും. മലയാളത്തിൽ മോഹൻലാലിന്റെയും ദിലീപിന്റെയും ഹിറ്റ് സിനിമകളുടെ പകർപ്പവകാശം വാങ്ങി ഹിന്ദിയിൽ ചെയ്ത് വിജയിപ്പിച്ചു. കാലാപാനി പോലുള്ള സിനിമകൾ മാറ്റി നിർത്തിയാൽ പ്രിയദർശൻ ചെയ്തതെല്ലാം പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുകയാണ്. ഏത് വീഞ്ഞ് കിട്ടിയാലും പുതിയ കുപ്പിയിലാക്കി നമ്മളെ പറ്റിക്കാനാറിയുന്ന ആളാണ്' അത്തരം പ്രിയദർശൻ സിനിമകൾ കാണാൻ ഇഷ്ടവുമാണെന്നും ശാന്തിവിള ദിനേശൻ പറഞ്ഞു.
'എനിക്ക് ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല എന്ന അനാവശ്യ പ്രസ്താവന പ്രിയദർശൻ നടത്തി. പ്രിയദർശന് രാഷ്ട്രീയമുണ്ടെന്ന് മോഹൻലാലിനോടോ സുരേഷ് ഗോപിയോടോ സ്വകാര്യമായി ചോദിച്ചാൽ കൃത്യമായിട്ട് പറയും. അരാഷ്ട്രീയ വാദം പറയുന്നവരെയാണ് നമ്മൾ ഭയക്കേണ്ടത്. അദ്ദേഹത്തിന് വ്യക്തമായ രാഷ്ട്രീയമുണ്ട്'

'ഒരു സിനിമയുടെ പ്രൊമേഷന് വന്നിരിക്കുമ്പോൾ എനിക്ക് ജാതിയില്ല മതമില്ല എന്നൊന്നും പറയേണ്ടായിരുന്നു. ജാതിയുണ്ട്. അദ്ദേഹം നല്ല നായർ കുടുംബത്തിൽ ജനിച്ചതാണ്. ക്രിസ്ത്യാനിയായ ലിസിയെ വിവാഹം കഴിച്ചപ്പോൾ അവർ അവരുടെ വിശ്വാസത്തിന് ജീവിക്കട്ടെ ഞങ്ങൾ നല്ല ഭാര്യയും ഭർത്താവുമായി ജീവിക്കുമെന്നല്ലേ പറയേണ്ടത്'
'താങ്കൾ അതല്ലല്ലോ ചെയ്തത്. അവരെ കൊണ്ട് പോയി ദാമോദരൻ മാഷുടെ കൂടെ വിട്ട് മലപ്പുറത്ത് കൊണ്ട് പോയി മതം മാറ്റി ലക്ഷ്മി എന്നാക്കി. അതെന്തിനാണ് ചെയ്തത്. ജാതിയും മതവുമില്ലെങ്കിൽ ലിസിയെ ലക്ഷ്മിയാക്കിയതെന്തിനാണ്. സ്വകാര്യതയാണെങ്കിൽ കുഴപ്പമില്ല. പത്രസമ്മേളനത്തിൽ വന്ന് എനിക്ക് ജാതിയില്ല, മതമില്ല എന്ന വർത്തമാനങ്ങൾ വേണ്ട. അതൊന്നും മലയാളി വിശ്വസിക്കില്ല,' ശാന്തിവിള ദിനേശൻ പറഞ്ഞു. സിനിമാ താരങ്ങളെ രൂക്ഷമായി വിമർശിക്കുന്ന വ്യക്തിയാണ് ശാന്തിവിള ദിനേശൻ.
ഇദ്ദേഹം നടത്തുന്ന പരാമർശങ്ങൾ പലപ്പോഴും ചർച്ചയാവാറുമുണ്ട്. കഴിഞ്ഞ ദിവസം തന്റെ പുതിയ സിനിമ കൊറോണ പേപ്പേർസിനെക്കുറിച്ച് പ്രിയദർശൻ സംസാരിച്ചിരുന്നു. പതിവ് കോമഡി സിനിമകളിൽ നിന്ന് വ്യത്യസ്തമായി ത്രില്ലർ സ്വഭാവമുള്ള സിനിമയാണിത്. പഴയത് പോലെ തുടരെ സിനിമകൾ ചെയ്യാൻ താനാഗ്രഹിക്കുന്നില്ലെന്നും പ്രിയദർശൻ പറഞ്ഞു. പ്രായത്തിന്റെ പരിമിതികളുണ്ട്. ആഗ്രഹിച്ചതിൽ കൂടുതൽ താൻ കരിയറിൽ നേടിയെന്നും പ്രിയദർശൻ പറഞ്ഞു.


Click it and Unblock the Notifications