ഗ്യാങ്സ്റ്ററെന്ന പേര് കേൾക്കുന്നതേ മമ്മൂക്കയ്ക്കിഷ്ടമല്ല; ആഷിഖ് അബുവിന്റെ സെറ്റുകളിങ്ങനെ; നിർമാതാവ് പറയുന്നു
മലയാള സിനിമാ നിർമാണ രംഗത്തെ പ്രശ്നങ്ങൾ ചർച്ചയായിരിക്കെ വാർത്താ പ്രാധാന്യം നേടുന്ന നിർമാതാക്കളിൽ ഒരാളാണ് സന്തോഷ് ടി കുരുവിള. പ്രൊഡ്യൂസേർസ് അസോസിയേഷൻ ഉന്നയിക്കുന്ന പല വാദങ്ങളെയും ഇദ്ദേഹം അംഗീകരിക്കുന്നില്ല. താരങ്ങളുടെ പ്രതിഫലത്തിൽ ഇടപെടുന്നതോ സിനിമ നിർമിക്കരുതെന്ന് പറയുന്നതോ ശരിയല്ലെന്ന് സന്തോഷ് ടി കുരുവിള പറയുന്നു. സംവിധായകൻ ആഷിഖ് അബുവിന്റെ പ്രൊഡക്ഷൻ കമ്പനിയുമായി ചേർന്ന് ഒരുപിടി ശ്രദ്ധേയ സിനിമകൾ സന്തോഷ് ടി കുരുവിള നിർമ്മിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ആഷിഖ് അബുവിനെക്കുറിച്ച് സംസാരിക്കുകയാണ് സന്തോഷ് ടി കുരുവിള. അടുത്തിടെയാണ് ആഷിഖ് അബുവിനെതിരെ സന്തോഷ് ടി കുരുവിള പ്രൊഡ്യൂസേർസ് അസോസിയേഷനിൽ പരാതി നൽകിയത്. ഇതേക്കുറിച്ച് ചർച്ച ചെയ്യാനില്ലെന്നും ബിസിനസിലുണ്ടായ പ്രശ്നങ്ങളാണതെന്നും സന്തോഷ് ടി കുരുവിള വ്യക്തമാക്കി. പുള്ളി അറിഞ്ഞ് കൊണ്ട് പറ്റിക്കുമെന്ന് കരുതുന്നില്ലെന്നും നിർമാതാവ് പറഞ്ഞു. ജിഞ്ചർ മീഡിയയോടാണ് പ്രതികരണം.

ആഷിഖിന്റെ സെറ്റ് വളരെ ഡിസിപ്ലിൻഡ് ആയിരിക്കും. ആഷിഖും വളരെ ഫാസ്റ്റാണ്. അങ്ങനെ ടെൻഷൻ വന്നിട്ടില്ല. 90 ശതമാനം കാര്യങ്ങളും ആഷിഖ് തന്നെയാണ് ഡീൽ ചെയ്തതിരുന്നതെന്നും സന്തോഷ് ടി കുരുവിള വ്യക്തമാക്കി. ആഷിഖ് അബു സംവിധാനം ചെയ്ത ഗ്യാങ്സ്റ്റർ എന്ന സിനിമയെക്കുറിച്ചും സന്തോഷ് ടി കുരുവിള സംസാരിച്ചു.
ഗ്യാങസ്റ്റർ ഞങ്ങൾക്ക് പാളിച്ച പറ്റിയ സിനിമയാണ്. മമ്മൂക്കയ്ക്ക് പോലും ഗ്യാങ്സ്റ്റർ എന്ന ആ സിനിമയുടെ പേര് കേൾക്കുന്നത് ഇഷ്ടമല്ല. അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. പെെസ മാത്രമല്ല സിനിമയിൽ ലക്ഷ്യം. നല്ല പേര് കിട്ടിയാൽ 50 ലക്ഷത്തോളം രൂപ പോയാലും വലിയ കുഴപ്പമില്ലെന്നും സന്തോഷ് ടി കുരുവിള വ്യക്തമാക്കി.

ആഷിഖ് മമ്മൂട്ടിക്ക് ഇഷ്ടമുള്ള ആൾ തന്നെയാണ്. ചിലപ്പോൾ മമ്മൂക്കയ്ക്ക് പറ്റിയ കഥ ആഷിഖിന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടാകില്ല. അടുത്ത ഒരു സിനിമയുമായി ആഷിഖ് അബു മമ്മൂട്ടിയെ സമീപിച്ചേക്കാമെന്നും സന്തോഷ് ടി കുരുവിള പറഞ്ഞു. ഡാഡി കൂളിന് ശേഷം മമ്മൂട്ടി-ആഷിഖ് അബു കോബിനേഷനിൽ വന്ന സിനിമയാണ് ഗ്യാങ്സ്റ്റർ. സിനിമയുടെ ആദ്യ ദിവസത്തെ കലക്ഷൻ അന്നത്തെ കാലത്തെ ഏറ്റവും വലിയ കലക്ഷനായിരുന്നു. കാരണം ജനം ആ കൂട്ടുകെട്ട് പ്രതീക്ഷിച്ചിരിക്കുകയായിരുന്നെന്നും സന്തോഷ് ടി കുരുവിള ചൂണ്ടിക്കാട്ടി.
താൻ നിർമ്മിച്ച മറ്റ് സിനിമകളെക്കുറിച്ചും സന്തോഷ് ടി കുരുവിള സംസാരിച്ചു. ആർക്കറിയാം കിഷ്കിന്ധകാണ്ഡം പോലൊരു സിനിമയാണ്. ഇപ്പോൾ ഇറങ്ങിയിരുന്നെങ്കിൽ ചിലപ്പോൾ വിജയിച്ചേനെ. അന്നത്തെ പരാജയം എന്റെ വിധിയായേ കാണുന്നുള്ളൂ. കൊവിഡ് സമയത്ത് റിലീസ് ചെയ്തതാണ് സിനിമയെ ബാധിച്ചതെന്നും സന്തോഷ് ടി കുരുവിള പറയുന്നു.
വലിയ നഷ്ടം ആ സിനിമയ്ക്കില്ല. എനിക്കിഷ്ടപ്പെട്ട സിനിമയാണ് ആർക്കറിയാം. പത്തിരുപത്തഞ്ച് ലക്ഷം രൂപ പോയാൽ പോലും എനിക്കത് വലിയ ദുഖമുണ്ടാക്കുന്നില്ല. നീരാളിയിൽ ദുഖമുണ്ട്. സിനിമ പരാജയപ്പെട്ടു. പേരും കിട്ടിയില്ല. പക്ഷെ അതെന്റെ സിനിമയല്ല. കുമാർ സാറിന്റെ സിനിമയാണ്. പുള്ളിയുടെ കയ്യിൽ പെെസ ഇല്ലാത്തതിനാൽ താൻ നിർമാണം ഏറ്റെടുക്കുകയായിരുന്നെന്നും സന്തോഷ് ടി കുരുവിള പറയുന്നു.


Click it and Unblock the Notifications











