ജയില്‍ വേഷത്തില്‍ ബാലന്‍ കെ നായര്‍ ലൊക്കേഷനില്‍ നിന്നും ഇറങ്ങി ഓടി, പിന്നാലെ പോലീസും; ശാന്തിവിള ദിനേശന്‍
മലയാള സിനിമയിലെ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ സിനിമാപ്രേമികളുമായി പങ്കുവെക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശാന്തിവിള ദിനേശന്‍. യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വീഡിയോയിലൂടെയാണ് പ്രമുഖ താരങ്ങളെ കുറിച്ച് പുറംലോകം അറിയാത്ത കഥകള്‍ ദിനേശന്‍ തുറന്ന് പറയുന്നത്. കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ ജയന്റെ പ്രണയത്തെ കുറിച്ചും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന കാര്യവും പറഞ്ഞിരുന്നു.
ജയന്റെ കഥകള്‍ക്ക് പിന്നാലെ മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ ബാലന്‍ കെ നായരെ കുറിച്ചാണ് ശാന്തിവിള ദിനേശന്‍ വെളിപ്പെടുത്തിയത്. അവസാന കാലത്ത് ഏറെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നൊരാളാണ് ബാലന്‍ കെ നായര്‍. ഒരിക്കല്‍ ലൊക്കേഷനില്‍ നിന്നും ഇറങ്ങി ഓടിയ രസകരമായ കഥയെ കുറിച്ചും വിശദമായി വായിക്കാം...

ഒരു കാലത്ത് മലയാള സിനിമയിലെ വില്ലന്മാരൂടെ മൂര്‍ത്ത രൂപമായിരുന്നു ബാലന്‍ കെ നായര്‍. ബാലേട്ടന്റെ കുറേ പടങ്ങളില്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇത്രയും ഹൃദയ വിശുദ്ധിയുള്ള ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല. ഒരു പാവം മനുഷ്യനായിരുന്നു. കാര്‍ വര്‍ഷോപ്പ് നടത്തിയത് പോലെ, നാടകം കളിക്കാന്‍ പോയത് പോലെ അദ്ദേഹത്തിന് സിനിമ ഒരു ഭാരമേ ആയിരുന്നില്ല. സാധാരണ മനുഷ്യന്മാരെ പോലെ മുണ്ടും ഷര്‍ട്ടുമൊക്കെയിട്ട് സെറ്റിലേക്ക് വരും. ആരെ കണ്ടാലും പൊട്ടിച്ചിരിക്കും. കണ്ണ് അടച്ച് പ്രത്യേക രീതിയൊരു ചിരിയുണ്ട്. അത്രയും നല്ല മനുഷ്യനാണ്.

പക്ഷേ ബാലേട്ടന്‍ അവസാന നിമിഷം ഒരുപാട് കഷ്ടപ്പെട്ടു. ആ ജീവന്‍ എടുക്കുന്നതിന് മുന്‍പ് ഒരുപാട് ബുദ്ധിമുട്ടി. തെളിയിക്കപ്പെടാന്‍ പറ്റാത്ത ഒരു അസുഖം ബാധിച്ചു. എന്താണെന്ന് അറിഞ്ഞൂടാ. ഒരിക്കല്‍ തിരുവനന്തപുരത്ത ്‌വച്ച് ഭാര്യയ്‌ക്കൊപ്പം ഓട്ടോറിക്ഷയില്‍ കയറാന്‍ നില്‍ക്കുമ്പോള്‍ ഞാന്‍ കണ്ടു. ഒരുപാട് സിനിമകളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ടൊന്നും അദ്ദേഹത്തിന് എന്നെ മനസിലായില്ല. എന്തൊക്കെയോ പറയുന്നുണ്ട്. പക്ഷേ അദ്ദേഹം പറയുന്നതെന്താണെന്ന് നമുക്കും മനസിലാവില്ല.

ബാലേട്ടന് പറ്റിയൊരു അബദ്ധത്തെ കുറിച്ച് പറയാം. ബാലേട്ടന്‍ മദ്രാസില്‍ ഒരു പടത്തില്‍ അഭിനയിക്കുകയാണ്. അന്നൊരു ദിവസം കൊണ്ട് അത് പൂര്‍ത്തിയാക്കണം. അതിന് ശേഷം വൈകിട്ട് പോകുന്ന മദ്രാസ് മെയിലില് അദ്ദേഹത്തിന് ഷൊര്‍ണൂര്‍ ഇറങ്ങണം. നാളെ ഒറ്റപ്പാലത്ത് ഒരു സിനിമ തുടങ്ങുകയാണ്. തുടക്കം മുതല്‍ ബാലേട്ടന്‍ അഭിനയിക്കുന്ന ചിത്രമാണ് അവിടെ തുടങ്ങുന്നത്. അതുകൊണ്ട് മദ്രാസിലെ ഷൂട്ടിങ്ങിന് രാവിലെ മുതല്‍ വേഗം എടുക്കെന്ന് പറഞ്ഞ് എല്ലാവരെയും കൊണ്ട് തിടുക്കത്തില്‍ എടുപ്പിക്കുകയായിരുന്നു. ആ ചിത്രത്തില്‍ ഒരു ജയില്‍പുള്ളിയായിട്ടാണ് അഭിനയിക്കുന്നത്. ഷര്‍ട്ടില്‍ നമ്പറൊക്കെ എഴുതിയ വസ്ത്രമായിരുന്നു.
Recommended Video

എത്ര അഭിനയിച്ചിട്ടും തീരുന്നില്ല. ഒടുവില്‍ തിരക്ക് പിടിച്ച് ബാലേട്ടന്റെ രംഗങ്ങളൊക്കെ തീര്‍ത്ത് ഡ്ര്‌സ് മാറാന്‍ പോലും നില്‍ക്കാതെ ട്രെയിനില്‍ കയറാന്‍ വേണ്ടി ബാലേട്ടന്‍ ഇറങ്ങി ഓടി. പോലീസുകാര്‍ നോക്കിയപ്പോള്‍ ഒരു ജയില്‍ പുള്ളി ഓടുന്നു. അവരും പുറകേ ഓടി. ബാലേട്ടന്‍ ഓടി സീറ്റില്‍ കയറി ഇരുന്നു. അപ്പോഴാണ് സമാധാനമായത്. കാറില്‍ നിന്നും പെട്ടിയൊക്കെ അതിന് ശേഷമാണ് കൊണ്ട് വരുന്നത്. പത്മശ്രീ വരെ നേടിയ ഒരു പ്രമുഖ നടനാണ് അതെന്ന് പോലീസുകാര്‍ക്ക് മനസിലായത് പിന്നീടാണ്. ജയില്‍ ഡ്രസിലാണ് പോയതെന്നുള്ള കുഴപ്പമൊന്നും താരത്തിനില്ലായിരുന്നു. ഇതുപോലെ ക്യാമറയ്ക്ക് മുന്നില്‍ പറയാന്‍ കൊള്ളില്ലാത്ത ചില രസകരമായ കാര്യങ്ങളുണ്ടെന്നും ദിനേശന്‍ പറയുന്നു.
ഇന്ത്യയിലിരുന്നും ജയിക്കാം 310 ദശലക്ഷം ഡോളർ; മെഗാ മില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം


Click it and Unblock the Notifications











