'മോളെ കണ്ടിട്ടില്ലല്ലോ, യാത്രയ്ക്കുശേഷം കൂടാം, അദ്ദേഹത്തെ കുറിച്ച് വരുന്നത് അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ'
ദുരൂഹതകൾ നിറഞ്ഞ ഒരു മരണമായിരുന്നു സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറിന്റേത്. 2018ൽ കാർ അപകടത്തിൽ അദ്ദേഹം മരിക്കുമ്പോൾ പ്രായം വെറും നാൽപ്പത് വയസ് മാത്രമായിരുന്നു. ബാലഭാസ്കറിനൊപ്പം മകളും അപകടത്തിൽ മരിച്ചു. ഭാര്യ ലക്ഷ്മിയും ഡ്രൈവറും മാത്രമാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. മകന്റേത് കൊലപാതകമാണെന്ന വാദത്തിലാണ് ബാലഭാസ്കറിന്റെ മാതാപിതാക്കൾ ഉറച്ച് നിൽക്കുന്നത്.
ബാലുവിന്റെ മരണവുമായി ചുറ്റിപ്പറ്റി നടക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ച് കഴിഞ്ഞ ദിവസം ഭാര്യ ലക്ഷ്മി ആദ്യമായി തുറന്ന് പറച്ചിൽ നടത്തിയിരുന്നു. വലിയൊരു സുഹൃത്ത് വലയം ഉണ്ടായിരുന്ന വ്യക്തി കൂടിയാണ് ബാലഭാസ്കർ. ഇപ്പോഴിതാ ബാലുവിനെ കുറിച്ച് നടി ശരണ്യ മോഹന്റെ ഭർത്താവും ഡോക്ടറുമായ അരവിന്ദ് കൃഷ്ണൻ സോഷ്യൽമീഡിയയിൽ ഒരു കുറിപ്പിച്ച് പങ്കുവെച്ചിരിക്കുകയാണ്. വർഷങ്ങളായി ബാലുവിന്റെ സുഹൃത്താണ് അരവിന്ദും.

ബാലു മരിക്കുന്നതിന് രണ്ടാഴ്ച മുമ്പും അരവിന്ദുമായി സംസാരിച്ചിരുന്നു. അവസാനമായി സംസാരിച്ചപ്പോഴെല്ലാം ബാലഭാസ്കർ വളരെ സന്തോഷവാനായിരുന്നുവെന്ന് അരവിന്ദ് പറയുന്നു. 1999 പ്രീഡിഗ്രി കാലഘട്ടത്തിലാണ് ബാലു ചേട്ടനെ ഞാൻ നേരിട്ട് കാണുന്നത്. ഗവ.ആർട്സ് കോളേജിൽ നടത്തിയ ഒരു പരിപാടിക്കിടയിൽ. പിന്നീട് മാസങ്ങൾ കഴിഞ്ഞ് യൂണിവേഴ്സിറ്റി കോളേജിൽ അച്ഛന്റെ കൂടെ പോയപ്പോൾ ബഹുമാനപൂർവ്വം നിൽക്കുന്ന ബാലു ചേട്ടനെ പരിചയപെടുത്തി തന്നു.
ഇങ്ങനെ നിൽക്കുന്നത് നോക്കണ്ട, ഇവൻ ഇവിടുത്തെ സ്റ്റാറാണ്. എന്നിട്ട് സ്നേഹത്തോടെ ചെവിക്ക് ഒരു കിഴുക്കും കൊടുക്കുന്നു. ചിരിച്ചുകൊണ്ട് നിൽക്കുന്ന ബാലു ചേട്ടന്റെ ചിത്രം ഇന്നും മനസിലുണ്ട്. വർഷങ്ങൾക്കുശേഷം ബാലഭാസ്കർ എന്ന സുപ്രസിദ്ധ വയലിനിസ്റ്റ് ആയപ്പോഴും അദ്ദേഹം സ്നേഹത്തോടെ തന്നെ സംസാരിക്കുകയും ഇടപെഴകുകയും ചെയ്തു.
ചേട്ടന്റെ പല കൂട്ടുകാരെയും പരിചയപെടുകയും ചെയ്തു. ഇഷാൻ ദേവിനെ ആ സമയത്താണ് കാണുന്നത്. അദ്ദേഹത്തിന്റെ ഫ്രണ്ട് സർക്കിൾ വലുതായിരുന്നു. തമാശക്ക് പണ്ട് ചോദിച്ചതാണ് അണ്ണാ നിങ്ങൾക്ക് ഇലക്ഷന് നിന്നൂടേയെന്ന്. പേട്ട റയിൽവേ സ്റ്റേഷന്റെ മുന്നിലെ ചായ കടയും അർടെക് തൈക്കാടിന്റെ മുന്നിൽ ഉള്ള ചായക്കടയും മീറ്റിംഗ് പോയിന്റായി. പ്രളയ സമയത്ത് ഇംപീരിയൽ കിച്ചണിന്റെ മുന്നിൽ ഈറ്റ് അറ്റ് ടിവിഎം ഗ്രൂപ്പിന്റെ ന്റെ കലക്ഷൻ പോയിന്റിൽ വരുമായിരുന്നു.
ഇടക്ക് വിളിച്ച് ചോദിക്കും എന്തേലും വേണോടാ എന്ന്. അരവിന്ദ് സോജുവിന് ഓർമ്മ കാണുമെന്ന് വിചാരിക്കുന്നു. പിന്നീട് സംസാരത്തിന് ഇടയിൽ സിനിമ, ഫുഡ് എന്ന ഇഷ്ടപെട്ട വിഷയങ്ങൾ വന്നു. ഫുഡ് സ്പോട്ടുകൾ സംസാരിക്കാൻ തുടങ്ങി. മരണപെടുന്നതിന് ഒന്നര, രണ്ട് ആഴ്ച മുന്നേ സംസാരിച്ചപ്പോൾ കോവളത്ത് ഒരു പുതിയ സ്പോട്ടിൽ നല്ല ഫുഡുണ്ടെന്ന് പറഞ്ഞു.

ആണോടാ, ഞാൻ യാത്ര കഴിഞ്ഞ് വന്നിട്ട് ഫാമിലിയായി കൂടാം. നീ മോളെ കണ്ടിട്ടില്ലലോ... എന്നാണ്. അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. ഇത് ഇത്രയും പറഞ്ഞത് എന്തിനാണെന്ന് വെച്ചാൽ നിരന്തരമായി അദ്ദേഹത്തെ ചുറ്റി പറ്റി വരുന്ന കമന്റ്‌സുകളുണ്ട്. അടിസ്ഥാനമില്ലാത്ത പല കാര്യങ്ങൾ. അദ്ദേഹത്തെ നേരിട്ട് അറിയാവുന്ന ആൾകാർക്ക് വേദന ഉളവാകുന്നവയാണ്. അപേക്ഷയാണ്... നിയമത്തിനേയും അന്വേഷണത്തിനെയും അതിന്റെ വഴിക്ക് വിടുക.
അറിവിൻ്റെ ഏറ്റവും ഉയർന്ന രൂപം സഹാനുഭൂതിയാണ് എന്നാണ് അരവിന്ദ് കുറിച്ചത്. ബാലുവിനെ പരിചയമുള്ള എല്ലാവർക്കും വേണ്ടി ഈ കുറിപ്പ് ഇട്ടതിന് നന്ദി. ഇന്നും കണ്ണീരോടെ അല്ലാതെ ആ വിടവ് ഓർക്കാൻ പറ്റുന്നില്ല എന്നിങ്ങനെ നിരവധി കമന്റുകളാണ് ബാലഭാസ്കറിനെ കുറിച്ചുള്ള അരവിന്ദിന്റെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടത്.
അഭിമുഖം നൽകിയശേഷം ബാലഭാസ്കറിന്റെ ഭാര്യയ്ക്ക് എതിരെയുള്ള വിമർശനങ്ങൾ വീണ്ടും വർധിച്ചു. ലക്ഷ്മി പലതും ഒളിപ്പിക്കാൻ ശ്രമിക്കുന്നത് പോലെയാണ് സംസാരം എന്ന രീതിയിലാണ് കമന്റുകൾ.


Click it and Unblock the Notifications











