'പലരും നമ്പർ തപ്പിയെടുത്ത് വിളിക്കുന്നു, മക്കൾക്ക് പേര് കണ്ടെത്തിയത് വായനവഴി, ചിദംബരം പ്രതികാരം ചെയ്യുന്നു'
ഗുണ കേവിന്റെ ചരിത്രം മാറ്റിയെഴുതിയ മഞ്ഞുമ്മൽ ബോയ്സാണ് ഇപ്പോൾ എങ്ങും ചർച്ചാ വിഷയം. പ്രേമം സിനിമ സൃഷ്ടിച്ചതിനേക്കാൾ വലിയ കോളിളക്കമാണ് തമിഴ്നാട്ടിൽ അടക്കം മഞ്ഞുമ്മൽ ബോയ്സ് സൃഷ്ടിക്കുന്നത്. തമിഴ്നാട്ടിൽ എല്ലാ തിയേറ്ററുകളിലും ഹൗസ് ഫുൾ ഷോയാണ് മഞ്ഞുമ്മൽ ബോയ്സിന്. അടുത്ത കാലത്തൊന്നും ഇങ്ങനൊരു വരവേൽപ്പ് മറ്റൊരു മലയാള സിനിമയ്ക്കും തമിഴ്നാട്ടിൽ ലഭിച്ചിട്ടില്ല. ജാൻ എ മൻ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ യുവ സംവിധായകൻ ചിദംബരമാണ് മഞ്ഞുമ്മൽ ബോയ്സ് ഒരുക്കിയത്.
സൗബിൻ, ശ്രീനാഥ് ഭാസി, ദീപക് പറമ്പോൽ, ഗണപതി, ബാലു വർഗീസ് തുടങ്ങിയ യുവ താരനിരയായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ചെയ്തത്. വർഷങ്ങൾക്ക് മുമ്പ് എറണാകുളത്തെ മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിലേക്ക് ടൂർ പോയ ഒരു കൂട്ടം യുവാക്കൾക്കുണ്ടായ അനുഭവമാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന പേരിൽ സിനിമയായത്. മുമ്പ് പലരും ഈ സംഭവം സിനിമയാക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ഒന്നും നടന്നില്ല.

കോടികൾ മുടക്കി പെരുമ്പാവൂരിൽ ഗുണ കേവ് പുനസൃഷ്ടിച്ചാണ് ക്ലൈമാക്സും മറ്റ് ചില രംഗങ്ങളും ചിദംബരവും ടീമും ഷൂട്ട് ചെയ്തത്. മഞ്ഞുമ്മൽ ബോയ്സ് ചർച്ചയാകുമ്പോൾ സംവിധായകൻ ചിദംബരവും കാസ്റ്റിങ് ഡയറക്ടർ ഗണപതിക്കുമാണ് ഏറ്റവും പ്രശംസ ലഭിക്കുന്നത്. നൂറ് ശതമാനം കഥാപാത്രത്തോട് നീതി പുലർത്തിയതായിരുന്നു കാസ്റ്റിങ്. ഭാവിയിൽ മലയാള സിനിമയുടെ തലവര തന്നെ മാറ്റാൻ പോകുന്ന ചെറുപ്പക്കാരിൽ രണ്ടുപേരാണ് ചിദംബരവും ഗണപതിയുമെന്നതിനോട് സിനിമാപ്രേമികൾക്ക് എതിർപ്പില്ല.
അച്ഛൻ സതീഷ് പൊതുവാളിന് കലയോടുള്ള പ്രേമമാണ് ചിദംബരത്തേയും ഗണപതിയേയും സിനിമയിൽ എത്തിച്ചത്. കുട്ടിക്കാലം മുതൽ ബാലതാരമായും ഡബ്ബിങ് ആർട്ടിസ്റ്റുകളായും ഇരുവരും സിനിമയുടെയും ടെലിവിഷന്റെയും ഭാഗമാണ്.
ചിദംബരമാണ് ആദ്യം അഭിനയിച്ച് തുടങ്ങിയത്. അത് കണ്ടാണ് ഗണപതിയും അഭിനയത്തിലേക്ക് ഇറങ്ങിയത്. ഒരു ഘട്ടം എത്തിയപ്പോൾ ചിദംബരം അഭിനയം ഉപേക്ഷിച്ച് സഹസംവിധായകനായി. അപ്പോഴും ഗണപതി നായകനായും സഹനടനായുമെല്ലാം സിനിമകൾ ചെയ്യുകയായിരുന്നു. പിന്നീട് ചേട്ടൻ സ്വതന്ത്ര്യ സംവിധായകനായപ്പോൾ ഗണപതിയും ഒപ്പം കൂടി എഴുത്തിലും മറ്റ് പിന്നണി പ്രവൃത്തിക്കളിലും സഹായിച്ചു.
അച്ഛന് സിനിമയിൽ സാധിക്കാതെ പോയതെല്ലാം മക്കൾ രണ്ടുപേരും ഇന്ന് സാധിച്ചെടുക്കുന്നുണ്ട്. ലോകത്തെമ്പാടുനിന്നുമായി തന്റെ രണ്ട് ആൺമക്കളെ നേടി എത്തുന്ന അഭിനന്ദനങ്ങൾ കണ്ട് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അച്ഛൻ സതീഷ് തന്നെയാണ്. ഏറെക്കാലം മലയാള സിനിമയുടെ പിന്നണിയിൽ അസിസ്റ്റന്റ് ഡയറക്ടറായും മറ്റും സതീഷ് പൊതുവാൾ പ്രവർത്തിച്ചിരുന്നു.

വായനയും എഴുത്തുമാണ് സതീഷിന് ഏറെ പ്രിയപ്പെട്ട മറ്റൊരു കാര്യം. ചിദംബരത്തിനും ഗണപതിക്കും പുസ്ത പ്രിയം ഉണ്ടായത് പോലും സതീഷിലൂടെയാണ്. സതീഷിന്റെ വാക്കുകളിലേക്ക്... 'മഞ്ഞുമ്മൽ വൻ വിജയമായശേഷം പലരും നമ്പർ തപ്പി പിടിച്ച് വിളിക്കുന്നുണ്ട് അഭിനന്ദിക്കുന്നുണ്ട്. അതൊക്കെ കാണുമ്പോൾ അതിയായ സന്തോഷമുണ്ട്.'
'ചിദംബരം എന്ന പേര് കണ്ടുപിടിച്ചത് ജി.അരവിന്ദൻ തന്ന ഒരു പുസ്തകത്തിൽ നിന്നാണ്. ചിദംബരത്തിന്റെ അർത്ഥം ആ പുസ്തകം വായിച്ചപ്പോഴാണ് മനസിലായത്. ഒരു കൂട്ടത്തിന്റെ ലീഡർ എന്ന തരത്തിലാണ് ഗണപതിയെന്ന പേര് മകനിട്ടത്. പിന്നെ കുട്ടിക്കാലത്ത് അവർക്ക് പലഹാരങ്ങളൊന്നുമല്ല ഞാൻ അധികവും വാങ്ങി കൊടുത്തിരുന്നത്. യാത്ര പോയി വരുമ്പോൾ പുസ്തകങ്ങളാണ് സമ്മാനിച്ചിരുന്നത്.'
'ഞാൻ വളർന്നത് പുസ്തകങ്ങൾക്ക് നടുവിലാണ്. അച്ഛൻ മാതൃഭൂമി ലേഖകനായിരുന്നു. അതുകൊണ്ട് വീട്ടിൽ ഹോം ലൈബ്രറി വരെ ഉണ്ടായിരുന്നു. ഞാൻ സിനിമയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് വരുമാനത്തിന്റെ നല്ലൊരു ശതമാനം പുസ്തകങ്ങൾ വാങ്ങാനാണ് നീക്കി വെച്ചിരുന്നത്. അതിൽ ഒരു ശതമാനം ചിദംബരത്തിന് വേണ്ടിയുള്ള പുസ്തകങ്ങൾക്കും മറ്റൊരു ശതമാനം ഗണപതിക്ക് വേണ്ടിയുള്ള പുസ്തകങ്ങൾക്കും പിന്നെയുള്ള ശതമാനം എനിക്കുള്ള പുസ്തകങ്ങൾക്കും എന്ന് തരംതിരിച്ച് വെച്ചാണ് വാങ്ങിയിരുന്നത്.'
'ചെറുപ്പം മുതൽ രണ്ടുപേരും നന്നായി വായിക്കുമായിരുന്നു. എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ചിദംബരത്തിന് തിരുവനന്തപുരം പബ്ലിക്ക് ലൈബ്രറിയിൽ ഞാൻ മെമ്പർഷിപ്പ് എടുത്ത് കൊടുത്തിരുന്നു. ഇപ്പോൾ ചിദംബരം എന്നോട് പ്രതികാരം ചെയ്യാൻ തുടങ്ങി. അവൻ യാത്ര കഴിഞ്ഞ് വരുമ്പോൾ പുസ്തകങ്ങൾ എനിക്ക് കൊണ്ടുവന്ന് തരാൻ തുടങ്ങി', എന്നാണ് സതീഷ് പൊതുവാൾ മക്കളെ കുറിച്ച് മീഡിയ മാതംഗി എന്ന യുട്യൂബ് ചാനലിനോട് സംസാരിക്കവെ പറഞ്ഞത്.


Click it and Unblock the Notifications