എനിക്ക് മതിയായെന്ന് കഴിഞ്ഞ തവണ പറഞ്ഞു, എന്തിനേക്കാളും വലുതാണ് ആത്മബന്ധം; നെഞ്ച് നീറി സത്യൻ അന്തിക്കാട്!
സിനിമാ മേഖലയിൽ ഒരുപക്ഷെ ആരെക്കാളും ആഴത്തിൽ ശ്രീനിവാസൻ എന്ന കലാകാരനേയും മനുഷ്യനേയും അടുത്തറിയാവുന്ന ഒരാൾ അത് സത്യൻ അന്തിക്കാടാകും. അത്രയേറെ ആത്മബന്ധം ഇരുവരും തമ്മിലുണ്ട്. ശ്രീനി ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇങ്ങനെ ആകുമായിരുന്നില്ലെന്നാണ് ആ സൗഹൃദത്തെ കുറിച്ച് സംസാരിച്ച് തുടങ്ങുമ്പോൾ സത്യൻ അന്തിക്കാട് ആദ്യം പറയുന്ന വാക്കുകൾ. 1986 ടി പി ബാലഗോപാലൻ എംഎ എന്ന സിനിമയിലൂടെയാണ് ശ്രീനിവാസൻ തിരക്കഥാകൃത്ത് എന്ന നിലയിൽ സത്യൻ അന്തിക്കാടുമായി ഒന്നിയ്ക്കുന്നത്.
അതൊരു നല്ല തുടക്കമായിരുന്നു. ഇരുവർക്കും ഒപ്പം അന്ന് മോഹൻലാലും ഉണ്ടായിരുന്നു. പിന്നീട് സന്മനസുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റുകൾ ഈ കൂട്ടുകെട്ടിൽ പിറന്നു. അടുത്തിടെയായി അസുഖങ്ങളും അവശതകളും ശ്രീനിയെ കൂടുതലായി ബാധിച്ചുവെന്ന് സത്യൻ അന്തിക്കാട് അറിഞ്ഞിരുന്നു.

എന്നത്തേയും പോലെ പഴയ ശ്രീനിയായി തന്റെ അരികിലേക്ക് പ്രിയ സുഹൃത്ത് വരുമെന്ന് തന്നെയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഡയാലിസിസിന് അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ശ്രീനിയുടെ ആരോഗ്യസ്ഥിതി വഷളായതും മരണം സംഭവിച്ചതും. സത്യൻ അന്തിക്കാടും കുറച്ച് മണിക്കൂറുകൾക്ക് മുമ്പാണ് മരണ വാർത്ത അറിഞ്ഞത്. നിറഞ്ഞ കണ്ണുകളോടെ കണ്ഠമിടറികൊണ്ടാണ് പ്രിയ സുഹൃത്തിന്റെ ഓർമകൾ അദ്ദേഹം പങ്കിട്ടത്.
അസുഖങ്ങൾ നിരന്തരമായി അലട്ടുന്നതിനാൽ തനിക്ക് മതിയായിയെന്ന് കഴിഞ്ഞ തവണ കണ്ടപ്പോൾ ശ്രീനിവാസൻ പറഞ്ഞുവെന്നും സത്യൻ അന്തിക്കാട് ഓർത്തെടുത്തു. ശ്രീനി കുറേ നാളുകളായി സുഖമില്ലാതെ കിടക്കുകയായിരുന്നല്ലോ... ഈ ഒരു സമയത്ത് ശരിക്കും പറഞ്ഞാൽ ഒന്നും പ്രതികരിക്കാൻ പറ്റാത്ത സാഹചര്യമാണ്. എല്ലാവർക്കും അറിയാമെന്ന് തോന്നുന്നു ഞാനും ശ്രീനിയും തമ്മിലുള്ള ആത്മബന്ധം.
എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഞാൻ ശ്രീനിയെ കാണാൻ പോകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കൂടി സംസാരിച്ചിരുന്നു. അതിനിടയിൽ അദ്ദേഹം ഒന്ന് വീണു. നടക്കാൻ ബുദ്ധിമുട്ട് വന്ന് തുടങ്ങി. അതുകൊണ്ട് തന്നെ സർജറി നടത്തിയിരുന്നു. ഇരുന്ന് തുടങ്ങിയെന്നും വാക്കറിൽ നടക്കാൻ പറ്റുമെന്നുമാണ് കരുതുന്നതെന്നും ഞാൻ വിളിച്ചപ്പോൾ പറഞ്ഞു. അപ്പോഴൊന്നും അദ്ദേഹം പോകും എന്നൊരു തോന്നലുണ്ടായിരുന്നില്ല. ഞാൻ എപ്പോഴും പോയി പുള്ളിയെ ചാർജ് ചെയ്യും.
രണ്ടാഴ്ച കൂടുമ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ പോകും. രാവിലെ മുതൽ വൈകീട്ട് വരെ അവിടെ ഇരിക്കും. ബുദ്ധിയും ചിന്തകളും എല്ലാം അപ്പോഴും വളരെ ഷാർപ്പായിരുന്നു. കഴിഞ്ഞ തവണ കണ്ടപ്പോൾ പറഞ്ഞു എനിക്ക് മതിയായെന്ന്. കുറച്ച് നാളുകളായി അസുഖമായി കിടക്കുകയാണല്ലോ. അതൊന്നും നോക്കിയിട്ട് കാര്യമില്ല. നമുക്ക് തിരിച്ച് വരണം എന്ന് പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് സന്ദേശം വീണ്ടും ചർച്ചയായപ്പോൾ അദ്ദേഹവുമായി ഞാൻ സംസാരിച്ചിരുന്നു... വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയാതെ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞ് നിർത്തി സത്യൻ അന്തിക്കാട്. ശ്രീനിവാസനുമായുള്ള സത്യൻ അന്തിക്കാടിന്റെ ആത്മബന്ധം എത്രത്തോളം വലുതായിരുന്നുവെന്നത് അദ്ദേഹത്തിന്റെ വാക്കുകളിലൂടെയും നിറഞ്ഞ കണ്ണുകളും പറയുന്നുണ്ടായിരുന്നു.
സത്യേട്ടന് ആയിരിക്കും കൂടുതൽ വിഷമം അനുഭവിക്കാൻ പോകുന്നത്, ആത്മബന്ധം അത് വളരെ വലുതാണ് മറ്റ് എന്തിനേക്കാളുമെന്ന് സത്യൻ അന്തിക്കാടിന്റെ വാക്കുകളിലുണ്ട്, സത്യൻ അന്തിക്കാട് ഇത്ര വൈകാരികമാകണമെങ്കിൽ എത്രമാത്രം ആത്മബന്ധം അവർ തമ്മിൽ ഉണ്ടായതുകൊണ്ടാകും, സത്യന്റെ വലംകയ്യാണ് പോയത് എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പ്രതികരണം കണ്ടശേഷം പ്രത്യക്ഷപ്പെട്ട കമന്റുകൾ.
രോഗാവസ്ഥയിലായശേഷം ശ്രീനിവാസന് ഏറ്റവും കൂടുതൽ ആശ്വാസവും സന്തോഷവും ലഭിച്ചിരുന്നത് സത്യൻ അന്തിക്കാടിന്റെ ഇടയ്ക്കിടെയുള്ള സന്ദർശനങ്ങളിലൂടെയാണ്. സത്യൻ വരുന്ന ദിവസമാണെന്ന് അറിഞ്ഞാൽ രാവിലെ തന്നെ കുളിച്ച് റെഡിയായി കാത്തിരിക്കുമായിരുന്നു ശ്രീനിവാസനെന്ന് ഭാര്യ വിമല മുമ്പ് ഇരുവരുടേയും സൗഹൃദത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











