മമ്മൂട്ടി വാശി പിടിച്ചു; എന്റെ കുഴപ്പമാണെന്ന് പറഞ്ഞതോടെ അതൊരു വെല്ലുവിളിയായി എടുത്തെന്ന് സത്യന്‍ അന്തിക്കാട്
കുടുംബപ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരനായ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഫാമിലി എന്റര്‍ടെയിന്‍മെന്റ് സിനിമകളൊരുക്കിയാണ് സത്യന്‍ ശ്രദ്ധേയനാവുന്നത്. ഏറ്റവുമൊടുവില്‍ മകള്‍ എന്ന സിനിമയാണ് സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൂടെ തിയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ അദ്ദേഹം സംവിധാനം ചെയ്ത ആദ്യ സിനിമ പുറത്തിറങ്ങിയിട്ട് നാല്‍പത് വര്‍ഷമായി എന്നുള്ള വസ്തുത കൂടിയുണ്ട്.
കുറുക്കന്റെ കല്യാണം എന്ന സിനിമയിലൂടെ തുടങ്ങിയ സംവിധാന ജീവിതം നാല്‍പത് വര്‍ഷം പൂര്‍ത്തിയായി. ഈ കാലയളവിലെ സിനിമകളെ പറ്റി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംവിധായകന്‍ വെളിപ്പെടുത്തി. മാത്രമല്ല മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വാശിയ്ക്ക് ചെയ്ത സിനിമ ഏതാണെന്നതിനെ പറ്റിയും സത്യന്‍ പറഞ്ഞു. സംവിധായകന്റെ വാക്കുകളിങ്ങനെ...

'മമ്മൂട്ടി വാശി പിടിച്ചത് കൊണ്ട് ഉണ്ടായ സിനിമയാണ് അര്‍ഥം. ശ്രീധരന്റെ ഒന്നാം തിരുമുറിവിലും ഗാന്ധിനഗറിലുമൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു ദിവസം കണ്ടപ്പോള്‍ മമ്മൂട്ടി എന്നോട് ഒരു കാര്യം പറഞ്ഞു. നിങ്ങളുടെ നാടോടിക്കാറ്റ്, വരവേല്‍പ്പ് പോലെ ഒരു സിനിമ വേണം. എനിക്ക് ധാരാളം ഹിറ്റ് ഉണ്ട്. പക്ഷേ നിങ്ങള്‍ക്ക് എന്നെ വെച്ച് ഒരു ഹിറ്റ് ഉണ്ടാക്കാന്‍ പറ്റുന്നില്ലെങ്കില്‍ കുഴപ്പം നിങ്ങള്‍ക്കാണ്'.
ആ വാക്കുകള്‍ എന്നെ സ്പര്‍ശിച്ചു ഒരു വെല്ലുവിളിയായി മാറി. ആ ആഗ്രഹത്തില്‍ ഉണ്ടാക്കിയ സിനിമയാണ് അര്‍ഥം. തിരക്കഥ വേണു നാഗവള്ളിയുടെ ആണ്. രണ്ടു കാര്യമാണ് ഞാന്‍ പറഞ്ഞത്. സിനിമ ഓടണം, പക്ഷേ നിലവാരം പോകാനും പാടില്ല. അങ്ങനെയാണ് ബെന്‍ നരേന്ദ്രന്‍ എന്ന കഥാപാത്രം ഉണ്ടാകുന്നത്.

വടക്കുനോക്കിയന്ത്രം സിനിമയിലേക്ക് പോയെങ്കിലും ഇടയ്ക്ക് ശ്രീനിവാസന്‍ വരും. ശേഷം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തും. മമ്മൂട്ടിയുടെ ശബ്ദം , ഹെയര്‍സ്‌റ്റൈല്‍, ഇതെല്ലാം കൊതിപ്പിക്കുന്ന രീതിയില്‍ ഉണ്ടാക്കിയതാണ്. ആളുകള്‍ക്ക് മമ്മൂട്ടിയെ ഇഷ്ടപ്പെടണം എന്ന് തന്നെ കരുതിക്കൊണ്ടാണ്. അങ്ങനെ ഒറ്റ സിനിമയെ ചെയ്തിട്ടുള്ളൂ അത് 'അര്‍ഥം'ആണെന്ന് സത്യന്‍ അന്തിക്കാട് വ്യക്തമാക്കുന്നു.
1989 ജൂലൈയിലാണ് മമ്മൂട്ടിയുടെ അര്‍ഥം തിയറ്ററുകളിലേക്ക് എത്തുന്നത്. ശ്രീനിവാസന്‍, ശരണ്യ പൊന്‍വണ്ണന്‍, മുരളി, ജയറാം, പാര്‍വതി, കൊല്ലം തുളസി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ക്രൈം ചിത്രമായി ഒരുക്കി അര്‍ഥം തമിഴിലെ ഒരു ഡിറ്റക്ടീവ് നോവലിന്റെ സ്വതന്ത്രാഖ്യാനമാണ്.
അഭിമുഖത്തിൻ്റെ പൂർണരൂപം വായിക്കാം..


Click it and Unblock the Notifications