മോഹന്‍ലാലും ശ്രീനിവാസനും കുട നന്നാക്കാന്‍ പോയ രംഗത്തിന് പിന്നിലെ കഥ പറഞ്ഞ് സത്യന്‍ അന്തിക്കാട്
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച സിനിമകളിലൊന്നായിരുന്നു പട്ടണപ്രവേശം. നാടോടിക്കാറ്റ് വന്‍വിജയമായി മാറിയതിന് ശേഷമായാണ് രണ്ടാം ഭാഗവുമായി സത്യന്‍ അന്തിക്കാട് എത്തിയത്. ചിത്രത്തിലെ രസകരമായ രംഗം പിറന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സത്യന്‍ അന്തിക്കാട് ഇപ്പോള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്. കുട നന്നാക്കുന്ന രംഗത്തെക്കുറിച്ചായിരുന്നു സംവിധായകന്‍ പറഞ്ഞത്.
നാടോടിക്കാറ്റി'ന്റെ രണ്ടാംഭാഗമായ 'പട്ടണപ്രവേശ'ത്തിൽ സി.ഐ.ഡി. ദാസനും വിജയനും കുറ്റാന്വേഷണത്തിന്റെ ഭാഗമായി കുട നന്നാക്കുന്നവരായി വരുന്നുണ്ട്. 'കുട നന്നാക്കാനുണ്ടോ' എന്ന് വിളിച്ചുചോദിച്ചു നടക്കുന്ന മോഹൻലാലിനെയും ശ്രീനിവാസനെയും കെ.പി.എ.സി. ലളിത വീട്ടിൽ വിളിച്ചുകേറ്റുന്ന രംഗം ആ സിനിമ കണ്ടവർ മറക്കാനിടയില്ല. അക്കാലത്ത് നാട്ടിൽ അതൊരു സ്ഥിരം കാഴ്ചയായിരുന്നത് കൊണ്ടാണ് സ്വാഭാവികതയ്ക്ക് വേണ്ടി അത്തരമൊരു രംഗം സിനിമയിൽ ചേർത്തത്.
മണ്ടന്മാർ ലണ്ടനിൽ' എന്ന എന്റെ ആദ്യകാല ചിത്രത്തിൽ പറവൂർ ഭരതൻ ചെത്തുകാരനാണ്. 'മഴവിൽ കാവടിയി'ലും ചെത്തുകാരനുണ്ട്. ഒടുവിൽ ഉണ്ണികൃഷ്ണനാണ് ചെത്തുകാരൻ കുഞ്ഞാപ്പുവായി വേഷമിട്ടത്. അന്ന് ഒടുവിലിന് വേണ്ടി ചെത്തുകാരന്റെ സാമഗ്രികൾ അന്തിക്കാട് നിന്നാണ് കൊണ്ട് പോയത് . എന്റെ അയൽവാസിയായിരുന്ന ഷണ്മുഖന്റെ ഉപകരണങ്ങളായിരുന്നു അത്.

ഷൺമുഖൻ പോലും പിന്നീട് ചെത്ത് ഉപേക്ഷിച്ച് ഗൾഫിൽ പോയി തിരിച്ചുവന്ന് ക്ഷീരകർഷകനായി മാറി. വിരലിലെണ്ണാവുന്ന ചെത്തുകാരേ ഈ പഞ്ചായത്തിൽ ഇപ്പോഴുള്ളൂവെന്ന് ഈയിടെ പറഞ്ഞത് അന്തിക്കാട്ടുകാരനായ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറാണ്. ഇന്ന് ആ ഒരു വിഭാഗത്തിനെ നാട്ടിടവഴികളിൽ കാണാറേയില്ല.
അതുപോലെ തന്നെയാണ് കല്ല് കൊത്താൻ നടക്കുന്നവരും. ചെറിയ ചെറിയ നാടോടി സംഘങ്ങൾ "കല്ലുകൊത്താനുണ്ടോ ? " എന്ന് വിളിച്ച് ചോദിച്ചു പോകുന്നത് പലപ്പോഴും കാണാമായിരുന്നു. കമലിന്റെ 'കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ' കല്ലുകൊത്തുന്നവരുടെ കഥപറയുന്ന ചിത്രമാണ്. ഇന്ന് ആട്ടുകല്ലും അമ്മിക്കല്ലുമൊക്കെ പുരാവസ്തുക്കളായി മാറി. മിക്സിയും ഗ്രൈൻഡറും ഇല്ലാത്ത വീടുകൾ ഇല്ലെന്നായി. പിന്നെ കല്ലുകൊത്തുകാർക്കെന്തു പണിയെന്നുമായിരുന്നു സത്യന്‍ അന്തിക്കാടിന്‍റെ ചോദ്യം.


Click it and Unblock the Notifications