എന്നെ രക്ഷിക്കണമെന്ന് പറഞ്ഞ് മീരയെ വിളിച്ചു! ഗണപതി നടനാവുമെന്ന് അന്നേ തോന്നി: സത്യന്‍ അന്തിക്കാട്
വിനോദയാത്രയിലെ വിനോദുമാര്‍ ഇന്നും നമുക്കിടയിലുണ്ട്. ചിത്രത്തിലെ ആശയത്തിന് ഇപ്പോഴും പ്രസക്തിയുണ്ട്. സിനിമയുടെ റിറിലീസ് വരുന്നതില്‍ സന്തോഷമാണ്. എന്റെ സിനിമകള്‍ ഒരു കുടുംബം പോലെയാണെന്നാണ് എല്ലാവരും പറയാറുള്ളത്. ഇന്നസെന്റും, ലളിത ചേച്ചിയും ഇല്ലാതെ ഒരു സിനിമ എടുക്കുക എന്നത് എന്നെ സംബന്ധിച്ച് വിഷമകരമായ കാര്യമാണ്. അവരെ ശരിക്കും മിസ് ചെയ്യുന്നുണ്ട്. കലാസംഘത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സത്യന്‍ അന്തിക്കാട് തന്റെ സിനിമാജീവിതത്തെക്കുറിച്ച് വാചാലനായത്. ഒരു സിനിമയുടെ കഥ എഴുതാനിരിക്കുമ്പോള്‍ പലരുടെയും മുഖങ്ങളില്ലാതാവുകയാണ്. പല ക്യാരക്ടേഴ്‌സും ആര് ചെയ്യും എന്ന ആശങ്കയാണ്. വിനോദയാത്ര വീണ്ടും റിലീസ് ചെയ്യുമ്പോള്‍ അവരെയെല്ലാം ആക്ടീവായി കാണാനാവുമല്ലോ എന്നതില്‍ സന്തോഷം.
ഇന്നസെന്റും, ലളിത ചേച്ചിയുമൊക്കെ ആരോഗ്യത്തോടെ ഇരിക്കുന്ന സമയത്ത് അവരെ സിനിമകളില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷമുണ്ട്. അതെനിക്ക് കിട്ടിയ വലിയ ഭാഗ്യമാണ്. അവരൊക്കെ എന്റെ സിനിമകളുടെ ഭാഗം തന്നെയായിരുന്നു. അനുപമയെ അവതരിപ്പിക്കുന്നത് ആരായിരിക്കും എന്ന ആശയക്കുഴപ്പം എനിക്കുണ്ടായിരുന്നു. ദിലീപിന്റെ കുസൃതികള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. അധികം സിനിമകള്‍ ചെയ്തിട്ടില്ലെങ്കിലും എന്റെ അടുത്ത സുഹൃത്താണ് ദിലീപ്. അദ്ദേഹത്തിന്റെ നായികയായി പുതിയ കുട്ടി വരട്ടെ എന്നായിരുന്നു. അങ്ങനെയാണ് ഓഡീഷന്‍സൊക്കെ വെച്ചത്. പുതുമുഖങ്ങളൊന്നും ദിലീപുമായി ചേരുന്നുണ്ടായിരുന്നില്ല. മീര ആ സമയത്ത് ഏതോ തമിഴ് സിനിമയുടെ സെറ്റിലായിരുന്നു. മീരയ്ക്ക് ഡേറ്റൊന്നും ഇല്ലായിരുന്നു.

രസതന്ത്രവും അച്ചുവിന്റെ അമ്മയുമൊക്കെയായി എനിക്ക് മീരയുമായി നല്ല അടുപ്പമുണ്ട്. അങ്ങനെയാണ് ഞാന്‍ വിളിക്കുന്നത്. എന്നെ രക്ഷപ്പെടുത്തണം, ഷൂട്ടിംഗ് തുടങ്ങി, മീര വന്നേ മതിയാവൂ എന്ന് പറഞ്ഞപ്പോഴാണ് മീര എത്തുന്നത്. അത് മീരയ്ക്ക് വിധിക്കപ്പെട്ടതായിരുന്നു. അസിന്റെയും, നയന്‍താരയുടെയുമൊക്കെ ആദ്യ സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കണ്ടത്. ഞാന്‍ ഉയര്‍ത്തി കൊണ്ടുവന്നു എന്ന അവകാശവാദമൊന്നുമില്ല. ആ സമയത്ത് അവരെ വെച്ച് സിനിമ ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷം. അവരെങ്ങനെയെങ്കിലും സിനിമയില്‍ എത്തും. അത് എന്നിലൂടെയായതിനാല്‍ സംതൃപ്തിയുണ്ട്. സംയുക്തയും, നയന്‍താരയുമൊക്കെ ഇടയ്ക്ക് വിളിച്ച് സംസാരിക്കാറുണ്ട്.
എഴുത്ത് മാത്രമല്ല, കഥാപാത്രത്തിന് അനുസരിച്ച കാസ്റ്റും പ്രധാനപ്പെട്ട കാര്യമാണ്. കഥ തീരുമാനിച്ചാല്‍ മനസിലേക്ക് മുഖങ്ങള്‍ വരിക എന്നത് പ്രധാനമാണ്. എട്ട് വര്‍ഷം മാറി നിന്നതിന് ശേഷമാണ് അച്ചുവിന്റെ അമ്മയിലേക്ക് ഉര്‍വശി വന്നത്. എന്റെ മനസിലേക്ക് വന്ന മുഖം ഉര്‍വശിയുടേത്. ഒരുപാട് നിര്‍ബന്ധിച്ചാണ് ആ ചിത്രത്തിലേക്ക് അവരെ കൊണ്ടുവന്നത്.
ഒരു മടിയുമില്ലാതെ അഭിനയിക്കുന്ന പയ്യനാണ് ഗണപതി. എനിക്ക് ഇവനെ ദത്തെടുക്കാന്‍ തോന്നുന്നുണ്ടെന്ന് ഗണപതിയുടെ അച്ഛനോടും അമ്മയോടും അന്ന് ഞാന്‍ പറഞ്ഞിരുന്നു. കൊണ്ടുപോയ്‌ക്കോ,ഒരു ദിവസം കൊണ്ട് തിരിച്ചുവിടും. അത്രയും വികൃതിയാണ് അവനെന്ന് അമ്മ പറഞ്ഞിരുന്നു. ആ വികൃതിയാണ് പാലും പഴവും സോംഗില്‍ കാണിച്ചത്. ഇവന്‍ ഭാവിയില്‍ നടനായേക്കുമെന്ന് എന്റെ അസിസ്റ്റന്‍സിനോട് അന്ന് ഞാന്‍ പറഞ്ഞിരുന്നു. നമ്മള്‍ പറഞ്ഞ് കൊടുക്കുന്നത് കൃത്യമായി ഗ്രഹിക്കാന്‍ അവന് കഴിഞ്ഞിരുന്നു. സ്‌ക്രിപ്റ്റ് പൂര്‍ണമായും കഴിഞ്ഞ ശേഷമായിരുന്നു സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. ഞാനാണ് എഴുതുന്നതെങ്കില്‍ എഴുത്ത് പൂര്‍ണമായതിന് ശേഷമേ ചിത്രീകരണം തൂ എന്നും സത്യന്‍ അന്തിക്കാട് പറഞ്ഞത്.


Click it and Unblock the Notifications











