അനൂപിന് വധുവിനെ അന്വേഷിക്കാന്‍ നോക്കിയപ്പോള്‍ കിട്ടിയ മറുപടിയെക്കുറിച്ച് സത്യന്‍ അന്തിക്കാട്
രസകരമായൊരു കുറിപ്പുമായെത്തിയിരിക്കുകയാണ് സത്യന്‍ അന്തിക്കാട്. മകന് വിവാഹം ആലോചിക്കുന്നതിന് മുന്‍പ് പരസ്യം കൊടുക്കാന്‍ ശ്രമിച്ചിരുന്നു.അന്ന് മകന്‍ പറഞ്ഞ മറുപടിയെക്കുറിച്ചുമെല്ലാം അദ്ദേഹം കുറിച്ചിട്ടുണ്ട്. രസകരമായ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം. കക്ഷത്തൊരു ബാഗും ആ ബാഗുനിറയെ ജാതകക്കുറിപ്പുകളും യുവതീയുവാക്കളുടെ ഫോട്ടോകളുമായി നടക്കുന്ന കല്യാണ ബ്രോക്കർമാരെയും ഇപ്പോൾ കാണാനില്ലാതായി. 'മനസ്സിനക്കരെ'യിൽ മാമുക്കോയയും 'അച്ചുവിന്റെ അമ്മ'യിൽ കെ.പി.എ.സി. ലളിതയും കല്യാണബ്രോക്കർമാരാണ്. പുതിയൊരു സിനിമയിൽ അങ്ങനെയൊരു കഥാപാത്രത്തെപ്പറ്റി ആലോചിക്കാൻ പറ്റില്ല. മാട്രിമോണിയലുകളും കല്യാണ ഏജൻസികളുമൊക്കെ ആ രംഗം കീഴടക്കിക്കഴിഞ്ഞു.
സ്വന്തം കല്യാണം സ്വയം അന്വേഷിക്കുന്ന ഒരു പെൺകുട്ടിയുടെ കഥ പറഞ്ഞുകൊണ്ടാണ് 'വരനെ ആവശ്യമുണ്ട്' എന്ന സിനിമ തുടങ്ങുന്നതുപോലും. അത് സംവിധാനംചെയ്ത അനൂപിനോട് ഞാൻ പറഞ്ഞു, നിനക്കൊരു വധുവിനെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഞാനൊരു പരസ്യം കൊടുക്കട്ടെ?''
അവിവാഹിതനായ യുവസംവിധായകനായി ഞാൻ ഷൈൻ ചെയ്യുന്നതിന്റെ അസൂയയാണ് അച്ഛന് എന്നുപറഞ്ഞ് അവൻ മുങ്ങിക്കളഞ്ഞു.
തമാശയല്ല. പണ്ടായിരുന്നെങ്കിൽ അവിവാഹിതനായ ഒരു മകനുണ്ടെന്നറിഞ്ഞാൽ പല പെൺകുട്ടികളുടെയും ആലോചനകളുമായി കല്യാണ ബ്രോക്കർമാർ ഇവിടെ കയറിയിറങ്ങിയേനെ. മാമുക്കോയയെപ്പോലെ ഒരു ചായപ്പീടികക്കാരനെയോ കുതിരവട്ടത്തെ പോലൊരു കാളവണ്ടിക്കാരനെയോ കണ്ടിട്ട് കാലമെത്രയായി.
ഇതൊന്നും ഒരു കുറ്റമായി പറയുന്നതല്ല. കാലം മാറുകയാണ്.

പണ്ട് മാധവിക്കുട്ടി എഴുതിയ ഒരു ലേഖനം ഓർമ വരുന്നു. ഒരിക്കൽ പേരക്കുട്ടികളോട് മാധവിക്കുട്ടി പറഞ്ഞുവത്രെ: ''നിങ്ങളെക്കുറിച്ചോർക്കുമ്പോൾ എനിക്ക് സങ്കടമുണ്ട്. ഞങ്ങളുടെ കുട്ടിക്കാലത്ത് എന്തുമാത്രം കളികളായിരുന്നു. ഓലപ്പന്തുകളിയും വേലിയിറമ്പിൽ നിന്ന് മഷിത്തണ്ട് പറിച്ചെടുത്ത് സ്ലേറ്റ് മായ്ക്കലും അപ്പൂപ്പൻതാടിയുടെ പിന്നാലെ ഓടിക്കളിക്കലും നാട്ടുചെടിയുടെ പശ ഊതി കുമിളകൾ പറപ്പിച്ചുകളിക്കലും - അതൊന്നും അനുഭവിക്കാൻ നിങ്ങൾക്ക് ഭാഗ്യമില്ലാതായല്ലോ?'' കുട്ടികൾ പറഞ്ഞത്രെ: ''അമ്മൂമ്മയുടെ കുട്ടിക്കാലമോർത്ത് ഞങ്ങൾക്കാണ് സങ്കടം, അന്ന് ഇന്റർനെറ്റില്ല. വീഡിയോ ഗെയിമില്ല. കംപ്യൂട്ടറില്ല-കഷ്ടം.
Recommended Video
നമുക്ക് മറുപടിയില്ല. എങ്കിലും ഒരു നഷ്ടബോധമുണ്ട്. പ്രത്യേകിച്ചും പഴയ സിനിമകൾ കാണുമ്പോൾ. ഒരുപാട് നല്ല കഥാപാത്രങ്ങൾ ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. പിന്നെ ഒരാശ്വാസമുള്ളത് ആ സിനിമകൾ ഇന്നത്തെ തലമുറയും ആസ്വദിക്കുന്നു എന്നുള്ളതാണ്. അന്നു ജനിച്ചിട്ടില്ലാത്തവർ പോലും തട്ടാനിലെ 'പശുവിനെ കളഞ്ഞ പാപ്പി'യെക്കണ്ട് കൈയടിക്കുന്നു. ''പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്'' എന്നു പറയുന്നു. ''എത്ര മനോഹരമായ നടക്കാത്ത സ്വപ്നം'' എന്നു പറഞ്ഞു പൊട്ടിച്ചിരിക്കുന്നു. ''എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ'' എന്ന് സമാധാനിക്കാമെന്നുമായിരുന്നു സത്യന്‍ അന്തിക്കാട് കുറിച്ചത്.


Click it and Unblock the Notifications