'മണിയന്‍പിള്ള രാജു കാര്യം വിവരിച്ചപ്പോൾ സെന്‍സര്‍ബോര്‍ഡ് ആളുകൾക്കിടയിൽ അന്വേഷണം നടത്തി'; ബെന്നി പി.നായരമ്പലം!
എന്റർടെയ്ൻമെന്റ് സിനിമകളിൽ ഒരു ബഞ്ച് മാർക്കാണ് ഛോട്ടാ മുംബൈ. ഇഷ്ടം പോലെ കോമഡിയുണ്ട്. ആവശ്യത്തിന് അടിയുണ്ട്. കൊള്ളാവുന്ന ഒരു സ്റ്റോറി ലൈനുണ്ട്. ഇതിനെല്ലാം പുറമെ താരങ്ങളുടെ കിടിലൻ പ്രകടനങ്ങളുമുണ്ട്. മോഹൻലാൽ അഴിഞ്ഞാടുന്ന പടങ്ങളിൽ മറ്റ് കഥാപാത്രങ്ങളുടെ പെർഫോമൻസുകൾ മോഹൻലാലിന്റെ പ്രകടനത്തിൽ മുങ്ങിപ്പോകുന്ന ഒരു പ്രവണത കാണാറുണ്ട്.
പക്ഷെ ഛോട്ടാ മുംബൈയിലേക്ക് വന്നാൽ ഓരോ കഥാപാത്രങ്ങൾക്കും ഒരു സിഗ്നേച്ചർ സ്റ്റൈലും പ്രേക്ഷക ശ്രദ്ധയും കിട്ടിയിട്ടുണ്ട്. മോഹൻലാലിന്റെ തല എന്നത് പോലെ തന്നെ മൈക്കിൾ ആശാനും പാമ്പ് ചാക്കോയും പടക്കം ബഷീറും മുള്ളൻ ചന്ദ്രപ്പനും നടേശനും ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ വർഷമിത്ര കഴിഞ്ഞിട്ടും സെലിബ്രേറ്റ് ചെയ്യപ്പെടുന്നുണ്ട്.
യഥാർത്ഥത്തിൽ മലയാള സിനിമ ഇന്ന് മിസ് ചെയ്യുന്നത് ഇങ്ങനെയുള്ള സിനിമകളാണ്. സിനിമ കാണുന്നതിന് മുമ്പ് മോഹൻലാൽ-ഭാവന കോമ്പോ പല സിനിമാപ്രേമികൾക്കും താൽപര്യമില്ലായിരുന്നു. പക്ഷെ സിനിമ പുറത്തിറങ്ങിയശേഷം പറക്കും ലതയായി വേറെയാരെയും സങ്കൽപ്പിക്കാൻ പോലും പറ്റാത്ത പ്രകടനമായിരുന്നു ഭാവനയുടേത്.

ബെന്നി പി നായരമ്പലം എഴുതിയ സിനിമ സംവിധാനം ചെയ്ത് അൻവർ റഷീദായിരുന്നു. ഇപ്പോഴിതാ ഛോട്ടാ മുംബൈ റിലീസിന് മുന്നോടിയായി നേരിട്ടൊരു പ്രതിസന്ധിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ബെന്നി പി നായരമ്പലം സഫാരി ടി.വിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍.
സിനിമയുടെ ക്ലൈമാക്സിൽ സാന്താക്ലോസിനെ കത്തിക്കുന്ന സീനിന്റെ പേരില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തരാന്‍ പറ്റില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞിരുന്നതായാണ് ബെന്നി പി നായരമ്പലം പറയുന്നത്. ഒരു പ്രത്യേക മതവിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുന്നതിന് കാരണമാകുമെന്നാണ് അന്ന് സെന്‍സര്‍ ബോര്‍ഡ് കാരണമായി പറഞ്ഞതെന്നും ബെന്നി പി നായരമ്പലം പറയുന്നു.
'ഛോട്ടാ മുംബൈ സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയാക്കിയ ശേഷം ആ സിനിമ പുറത്തിറങ്ങുമോ എന്ന ആശങ്ക ഞങ്ങള്‍ക്കുണ്ടായിരുന്നു. സിനിമ സെന്‍സര്‍ ചെയ്യാന്‍ പറ്റില്ല എന്ന രീതിയില്‍ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് അന്ന് സംസാരമുണ്ടായി. സിനിമയുടെ ക്ലൈമാക്‌സ് സീനില്‍ സാന്താക്ലോസിനെ കത്തിക്കുന്ന സീന്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ഒരു പ്രത്യേക മതവിഭാഗത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്.'
'ക്ലൈമാക്‌സിലെ കത്തിക്കുന്ന രംഗം മാറ്റണമെന്നും പറഞ്ഞു. ഇത് കേട്ട മണിയന്‍പിള്ള രാജു ആകെ ഷോക്കായി. കാരണം അതായിരുന്നു സിനിമയുടെ ക്ലൈമാക്‌സ്. അതുമാറ്റിയിട്ട് ഒന്നും ചെയ്യാന്‍ പറ്റുമായിരുന്നില്ല. വലിയ സജ്ജീകരണങ്ങള്‍ ഒരുക്കി പൂര്‍ത്തിയാക്കിയ രംഗമായിരുന്നു അത്. ആ രംഗം പ്രശ്‌നമാണെന്ന് കേട്ടപ്പോള്‍ മണിയന്‍പിള്ള രാജു അതിന് വേണ്ടി വാദിച്ചു.'

'എല്ലാ വര്‍ഷവും ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്നതാണെന്നും അതില്‍ ഒരു തരത്തിലുള്ള മതനിഷേധമോ മറ്റെന്തെങ്കിലും ഇല്ലെന്നും അദ്ദേഹം വാദിച്ചു. മണിയന്‍പിള്ള രാജു ഇക്കാര്യങ്ങള്‍ പറഞ്ഞതിന് ശേഷം സെന്‍സര്‍ബോര്‍ഡ് അംഗങ്ങള്‍ കൊച്ചിയിലുള്ള ആളുകളെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു.'
'ഇത്തരത്തിലൊരു പരിപാടി അവിടെ നടക്കാറുണ്ടെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും അതിലില്ലെന്നും സെന്‍സര്‍ബോര്‍ഡ് മനസിലാക്കിയ ശേഷമാണ് സിനിമക്ക് സര്‍ട്ടിഫിക്കറ്റ് തന്നതെന്നും', ബെന്നി പി നായരമ്പലം പറയുന്നു.
ന്യൂ ഇയർ ആഘോഷം ഒരുപാട് സിനിമയിൽ കാണിച്ചിട്ടുണ്ട്. പക്ഷെ ഇന്നും പ്രേക്ഷക മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ഛോട്ടാ മുംബൈയിലെ ക്ലൈമാക്സാണ്. നാല് കോടി ബഡ്ജറ്റിൽ എടുത്ത പടം തീയേറ്ററിൽ 18 കോടി കലക്ട് ചെയ്തുവെന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications











