'പലരും വേണ്ടെന്ന് വെച്ച കഥാപാത്രം വെല്ലുവിളിയായി ചെയ്തു, സീമ സ്റ്റാറാകുമെന്ന് പ്രവചിച്ചിരുന്നു'; കലൂർ ഡെന്നീസ്
മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് സീമ. ഒരു കാലത്ത് സീമ മലയാളികൾക്ക് ഒരു ആവേശമായിരുന്നു. പല മികച്ച വേഷങ്ങളും ഇമേജിന്റെ ഭാരം നോക്കാതെ തന്റേതായ ശൈലിയിൽ അഭിനയിച്ച് വിജയിപ്പിച്ച നടിയാണ് സീമ. അവളുടെ രാവുകളിലെ രാജി, അധികാരത്തിലെ ഗീത, അർച്ചന ടീച്ചർ, ആരൂഢം, രുഗ്മ, ആൾക്കൂട്ടത്തിൽ തനിയെയിലെ അമ്മുക്കുട്ടി, അക്ഷരങ്ങളിൽ ഗീത, വാർത്തയിലെ കളക്ടർ, ആവനാഴിയിലെ രാധ തുടങ്ങിയ എത്രയെത്ര മികച്ച കഥാപാത്രങ്ങൾ അവർ ഗംഭീരമാക്കി.
കുറച്ച് ടോം ബോയിഷ് ടൈപ്പ് വേഷങ്ങൾ മുതൽ ദുഖപുത്രി വേഷങ്ങൾ വരെ ആ കൈകളിൽ ഭദ്രം ആയിരുന്നു. പിൽക്കാലത്ത് പ്രജാപതി പോലുള്ള സിനിമകളിലെ നെഗറ്റീവ് വേഷങ്ങളിലും സീമ ശ്രദ്ധേയമായിരുന്നു. ഭർത്താവ് കൂടിയായ ഐ.വി ശശി ഉൾപ്പെടെ തന്റെ സമകാലീനരായ പല പ്രഗൽഭ സംവിധായകരുടെയും സിനിമകളിൽ റോളിന്റെ വലിപ്പം നോക്കാതെ സീമ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല ധാരാളം തമിഴ് സിനിമകളിലും ചില തെലുങ്ക്, കന്നഡ സിനിമകളിലും തന്റെ സാന്നിദ്ധ്യം അറിയിച്ചു. നസീർ, മധു, ജയൻ, രജനികാന്ത്, കമൽ ഹാസൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ പല പ്രമുഖ നടൻമാരുടെയും നായികയായി.

രണ്ട് തവണകളായി അക്ഷരങ്ങൾ, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും അവർ നേടി. സീമയും ജയനും എക്കാലത്തെയും മികച്ച താര ജോഡികളിൽ ഒന്നാണ്. ഐ.വി ശശിയുടെ മരണത്തിന് ശേഷം സിനിമയിൽ നിന്നും വിട്ട് നിന്ന താരം ഇപ്പോൾ വീട്ടിൽ തന്നെയാണ്. അദ്ദേഹത്തിന്റെ മരണം അവരെ വല്ലാതെ തളർത്തി. സീമ സിനിമയിലെത്തിയിട്ട് അമ്പത് വർഷത്തിന് മുകളിലാകുന്നു. സീമ എന്ന് കേൾക്കുമ്പോൾ കൂടുതൽ പേർക്കും ഓർമ വരുന്നത് അവളുടെ രാവുകൾ എന്ന സിനിമയാണ്. എൺപതുകളിൽ വളരെ തിരക്കേറിയ നായികാ നടിയായിരുന്ന സീമ നൃത്തത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് എത്തുന്നത്. നർത്തകിയായി അറിയപ്പെട്ടിരുന്ന സീമയുടെ അഭിനയ ജീവിത്തിലെ വഴിത്തിരിവായ ചിത്രം ഭർത്താവ് കൂടിയായ ഐ.വി ശശി സംവിധാനം ചെയ്ത അവളുടെ രാവുകൾ ആയിരുന്നു.

അവളുടെ രാവുകൾ എന്ന സിനിമയിൽ രാജി എന്ന ലൈംഗിക തൊഴിലാളിയുടെ വേഷമാണ് തന്റെ പത്തൊമ്പതാം വയസിൽ സീമ അവതരിപ്പിച്ചത്. പല നടിമാരും ചെയ്യാൻ മടിച്ച കഥാപാത്രത്തെ തന്റേടത്തോടെ സീമ ഏറ്റെടുക്കുകയായിരുന്നു. സീമയെ കുറിച്ച് തിരക്കഥാകൃത്ത് കലൂർ ഡെന്നീസ് മനോരമ ഓൺലൈനിനോട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മലയാള സിനിമയിലെ മെക്സിക്കൻ വേവ് എന്ന് സീമയെ വിശേഷിപ്പിക്കാനാണ് താൻ ഇഷ്‍ടപ്പെടുന്നത് എന്നാണ് കലൂർ ഡെന്നീസ് പറയുന്നത്. 'മനസ്സിൽ തോന്നിയത് എന്തും വെട്ടിത്തുറന്ന് പറയാൻ സീമക്ക് ഒരു മടിയുമില്ലായിരുന്നു. പഴയ ഡാൻസ് ഗ്രൂപ്പിലുണ്ടായിരുന്നപ്പോഴുള്ള ആ പ്രകൃതത്തിന് അൽപം പക്വതയും പാകതയും വന്നതല്ലാതെ സീമയുടെ കുസൃതിക്കും സംസാരത്തിനുമൊന്നും ഒരു മാറ്റവും വന്നിട്ടില്ല.'

'സീമയെ ഞാൻ ആദ്യമായി കാണുന്നത് ഐ.വി ശശി സംവിധാനം ചെയ്ത ഈ മനോഹര തീരം എന്ന സിനിമയിൽ ഒരു നൃത്തരംഗത്തിൽ ചടുല താളങ്ങൾ സൃഷ്ടിക്കാൻ എറണാകുളത്ത് വന്നപ്പോഴാണ്. അന്ന് ഞാൻ തിരക്കഥകാരനൊന്നും ആയിട്ടില്ല. ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേ ദിവസം ഞാനും കിത്തോയും ശശിയുടെ മുറിയിൽ കൂടിയിരിക്കുകയാണ്. നാളത്തെ ഷൂട്ടിംഗിന്റെ തുടക്കം ഒരു നൃത്തരംഗമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ചർച്ചകൾക്കിടയിൽ ജയന്റെ ജോഡിയായി അഭിനയിക്കുന്ന രാജകോകിലയെക്കുറിച്ച് ഒരു പരാമർശമുണ്ടായി. ആ കഥാപാത്രത്തിന് അൽപം കൂടി ഗ്ലാമറുള്ള ഒരു നടിയായിരുന്നു വേണ്ടിയിരുന്നതെന്ന് ഞാൻ ശശിയോടു ഒരഭിപ്രായം പറഞ്ഞു. അങ്ങനെ ഞാൻ ഒരു സജഷൻ പറയാൻ ഒരു കാരണവുമുണ്ട്. ഞാനും കിത്തോയും കൂടി ശശിയുടെ മുറിയിലേക്കു വരുന്ന വഴി കോറിഡോറിൽ വെച്ച് ഈ ചിത്രത്തിന്റെ ലേഡീസ് ഡാൻസ് മാസ്റ്ററും അവരുടെ ഡാൻസ് ഗ്രൂപ്പിലുള്ള സീമയും കൂടി സംസാരിച്ചിരിക്കുന്നത് ഞാൻ കണ്ടു.'
Recommended Video

'അവളെ കണ്ടപ്പോൾ എന്റെ കണ്ണുകൾ പെട്ടെന്ന് അവരിൽ ഉടക്കി. നല്ല ഭംഗിയുള്ള സുന്ദരിയായ പെൺകുട്ടി. ഒരു നായികയ്ക്ക് വേണ്ട രൂപലാവണ്യവും, പ്രസരിപ്പുമുള്ള ഈ നർത്തകി രാജകോകിലയുടെ വേഷത്തിൽ വന്നാൽ നന്നായിരിക്കുമെന്ന് ഞാൻ കിത്തോയോടു പറയുകയും ചെയ്തു. ഈ വിവരം ഞാൻ ശശിയുടെ മുമ്പിലും അവതരിപ്പിച്ചു. ശശിക്ക് അഭിപ്രായം ഇഷ്ടപ്പെട്ടില്ല. ശേഷം അവിടെവച്ച് തന്നെ ഞാൻ വെറുതെ ഒരു പ്രവചനവും നടത്തി. എന്തായാലും ഈ പെണ്ണ് ഭാവിയിൽ ഒരു വലിയ നടിയാകുമെന്ന് ഉറപ്പാ. കുറേനാൾ കഴിയുമ്പോൾ ഈ പെണ്ണിന്റെ ഡേറ്റിനുവേണ്ടി നിങ്ങളൊക്കെ തന്നെ പുറകെ നടക്കുന്നത് കാണാം. ഞാൻ പറഞ്ഞത് അച്ചിട്ട പോലെ സംഭവിച്ചു. സീമ വലിയ നടിയാകുക മാത്രമല്ല. ശശിയുടെ ജീവിത സഖിയായി മാറുകയും ചെയ്തു' കലൂർ ഡെന്നീസ് ഓർത്തെടുത്തു.


Click it and Unblock the Notifications