twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'രക്തമൊലിക്കുന്ന തല പൊത്തിപിടിച്ചിരുന്നു ജയൻ, പക്ഷെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി'; ജയന്റെ അവസാന നിമിഷങ്ങൾ

    |

    മലയാള സിനിമയിലെ ആദ്യത്തെ ആക്ഷൻ സ്റ്റൈൽ സൂപ്പർ സ്റ്റാറായിരുന്നു നടൻ ജയൻ. തീഷ്ണമായ കണ്ണുകളും ഗാംഭീര്യമാർന്ന ശബ്ദവും മറ്റൊരു നടനും സ്വന്തമായിട്ടില്ലാത്ത ശരീരവും ശാരീരവും കൊണ്ട് ആരാധകരെ സൃഷ്ടിച്ച താരമായിരുന്നു ജയൻ.

    വിധിയുടെ ക്രൂരത തട്ടിയെടുത്തില്ലായിരുന്നെങ്കിൽ തമിഴ്, ഹിന്ദി സിനിമകളിലൊക്കെ തിളങ്ങി മലയാളത്തിന് ഇന്ത്യയിലും പുറത്തും വമ്പൻ ബ്രാൻഡായി തീരുമായിരുന്നു ജയനെന്ന ഇതിഹാസം.

    Also Read: ഇനി രണ്ടിലൊന്ന് അറിഞ്ഞിട്ടേ കാര്യമുള്ളുവെന്ന് മഞ്ജു പത്രോസ്; തീരുമാനത്തിന് കയ്യടിച്ച് ആരാധകരുംAlso Read: ഇനി രണ്ടിലൊന്ന് അറിഞ്ഞിട്ടേ കാര്യമുള്ളുവെന്ന് മഞ്ജു പത്രോസ്; തീരുമാനത്തിന് കയ്യടിച്ച് ആരാധകരും

    അദ്ദേഹം നമ്മെ വിട്ട് പോയിട്ട് 42 വർഷം തികയുമ്പോൾ ജയന്റെ ­അവസാന നിമിഷങ്ങൾ സുഹൃത്തും സിനിമാ കഥാകൃത്തുമായ ശരത് ചന്ദ്രൻ വെളിപ്പെടുത്തിയതാണ് ഇപ്പോൾ വൈറലാകുന്നത്. കോളിളക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ജയന്‍ മരിച്ചത്.

    ജയന്റെ മരണത്തെ ചുറ്റിപ്പറ്റി നിരവധി കഥകൾ വർഷങ്ങളായി പ്രചരിക്കുന്നുണ്ട്. ജയന്‍ കുറേക്കാലം കൂടി ജീവിച്ചിരിക്കേണ്ടതായിരുന്നു. ജോലിയോടുള്ള ആത്മാര്‍പ്പണമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചത്.

    രക്തമൊലിക്കുന്ന തല പൊത്തിപിടിച്ചിരുന്നു ജയൻ

    'കാന്തവലയം സിനിമയുടെ രചനാ വേളയിലാണ് ജയനുമായി പരിചയപ്പെടുന്നത്. കോളിളക്കം സിനിമയോടെ കൂടുതല്‍ അടുത്തു. ചെന്നൈയിലെ കനത്ത ഒരു മഴക്കാലത്താണ് ജയന്റെ മരണം.'

    'അക്കാലത്ത് മലയാളികളായ സിനിമ താരങ്ങളുടെ പ്രധാന വാസസ്ഥലം ജെമിനിയിലെ പാംഗ്രോവ് ഹോട്ടലായിരുന്നു. ജയനും അവിടെയായിരുന്നു താമസം. ജീവിതത്തിന്റെ ക്ലൈമാക്‌സിലേക്ക് ഇറങ്ങിപ്പോയതും പാംഗ്രോവിലെ 407ആം നമ്പര്‍ മുറിയില്‍ നിന്നാണ്.'

    പക്ഷെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി

    'കോളിളക്കത്തിന്റെ അവസാന രംഗങ്ങള്‍ ചിത്രീകരിക്കാന്‍ രാവിലെ ഏഴിന് എല്ലാവരും ഷോളവാരത്തെ എയര്‍ സ്ട്രിപ്പിലെത്താനായിരുന്നു തീരുമാനമെങ്കിലും മഴ കാരണം നീണ്ടു. ഒമ്പത് മണിയോടെ മഴയൊന്ന് കുറഞ്ഞതോടെ ജയന്‍ സ്വന്തം ഫിയറ്റ് കാറില്‍ ലൊക്കേഷനിലേക്ക് തിരിച്ചു.'

    Also Read: കാമുകിയുമായി 21 വയസ്സിന്റെ പ്രായ വ്യത്യാസം; അവളുടെ ഊർജം തന്നിലേക്കുമെത്തിയെന്ന് അർബാസ് ഖാൻAlso Read: കാമുകിയുമായി 21 വയസ്സിന്റെ പ്രായ വ്യത്യാസം; അവളുടെ ഊർജം തന്നിലേക്കുമെത്തിയെന്ന് അർബാസ് ഖാൻ

    'തൊട്ടുപിന്നാലെ ഞാനും ബാലന്‍.കെ.നായരും മറ്റൊരു കാറില്‍. പത്തരയോടെ ഷോളവാരത്തെത്തി. ക്ലൈമാക്‌സിലെ സംഘട്ടനരംഗങ്ങള്‍ ഷോളാവാരം തടാകത്തിന് സമീപത്തും ഹെലികോപ്റ്റര്‍ രംഗങ്ങള്‍ എയര്‍സ്ട്രിപ്പിലും ചിത്രീകരിക്കാനായിരുന്നു സംവിധായകന്‍ പി.എന്‍ സുന്ദരവും നിര്‍മാതാവ് സി.വി ഹരിഹരനും തീരുമാനിച്ചിരുന്നത്.'

    ജീവിതത്തിന്റെ ക്ലൈമാക്‌സിലേക്കുള്ള ഇറങ്ങിപ്പോക്ക്

    'ലൊക്കേഷനിലെത്തിയ ജയന്‍ ഗസ്റ്റ് ഹൗസില്‍ എത്തി. ഞാനും ഒന്നും കഴിച്ചില്ലെന്ന് പറഞ്ഞ് വന്നു. എന്റെ ഭക്ഷണപ്പൊതി ജയന് നീട്ടി. കഴിക്കുന്നതിനിടെ കുറച്ചുനേരം സംസാരിച്ച് ധൃതിയില്‍ ജയൻ ചിത്രീകരണ സ്ഥലത്തേക്ക് പോയി.'

    'സത്യത്തില്‍ കോളിളക്കത്തിന്റെ തിരക്കഥയില്‍ ക്ലൈമാക്‌സ് രംഗത്തില്‍ ഹെലികോപ്റ്റര്‍ സംഘട്ടനം ഉണ്ടായിരുന്നില്ല. വ്യത്യസ്തമായ ക്ലൈമാക്‌സ് വേണമെന്ന അഭിപ്രായം വന്നപ്പോഴാണ് ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്.'

    ഒടിഞ്ഞ പങ്ക ജയന്റെ തലയില്‍ അടിച്ചു

    'സുകുമാരന്‍ ഓടിച്ച് വരുന്ന ബൈക്കിന്റെ പിന്നില്‍ കയറി നിന്ന് ജയന്‍ ഹെലികോപ്റ്ററിന്റെ ലാന്‍ഡിങ് ലെഗ്ഗില്‍ പിടിച്ച് കയറുന്നതാണ് രംഗം. കുഴപ്പമൊന്നുമില്ലാതെ ഈ രംഗം പകര്‍ത്തി. സംവിധായകനും തൃപ്തനായിരുന്നു. എന്നാല്‍ ജയന് തന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് തോന്നി.'

    'ഒരു ടേക്കുകൂടി എടുക്കാന്‍ അദ്ദേഹം സംവിധായകനോട് ആവശ്യപ്പെട്ടു. എന്നാല്‍ റീ ടേക്കില്‍ ഹെലിക്കോപ്റ്റര്‍ നിയന്ത്രണം വിട്ടു. അതിന്റെ ഗതി മാറി മൈതാനത്തിലേക്ക് വീണു. വീണ്ടും പൊങ്ങി കുറെ അകലത്തെത്തി നിലംപതിച്ചു. ഒടിഞ്ഞ പങ്ക ജയന്റെ തലയില്‍ അടിച്ചു.'

    എന്ത് റിസ്ക് എടുക്കാനും തയാറുളള നടൻ

    'രക്തം ധാരയായി ഒഴുകി. ജയന്‍ തല പൊത്തി പിടിച്ചുകൊണ്ട് ആശുപത്രിയിലേക്ക് പോകാമെന്ന് പറഞ്ഞു. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് കല്ലിയൂര്‍ ശശി ജയനേയും കൊണ്ടുപോയി. കോപ്റ്ററിന്റെ അടുത്തായി വീണ ബാലന്‍.കെ.നായരേയും കൊണ്ട് ഞങ്ങള്‍ വിജയ ആശുപത്രിയിലേക്ക് വിട്ടു. സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ് ജയനെ എത്തിച്ചത്.'

    'കനത്തമഴ കാരണം റോഡില്‍ വെള്ളം കെട്ടി നിന്നിരുന്നതിനാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ഏറെ വൈകി. മരണം ജയനെ കവര്‍ന്നെടുത്തു' ശരത് ചന്ദ്രൻ പറഞ്ഞു. സിനിമയിൽ എത്തുന്നതിന് മുമ്പ് നേവൽ ഓഫീസറായി ജോലി ചെയ്യുകയായിരുന്നു ജയൻ. അതിനാൽ തന്നെ സിനിമയിൽ എന്ത് റിസ്ക് എടുക്കാനും തയാറുളള നടനായിരുന്നു ജയൻ.

    Read more about: jayan
    English summary
    Screenwriter Sarath Chandran Open Up About Actor Jayan's Moments Before His Death Goes Viral-Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X