വിവാദങ്ങളില്‍ കുടുങ്ങി താരപുത്രന്‍! അബി മരിച്ചിട്ട് ഇന്നേക്ക് 2 വര്‍ഷം, വാപ്പച്ചിയെ കുറിച്ച് ഷെയിൻ
യുവതാരം ഷെയിന്‍ നിഗത്തെ കുറിച്ചുള്ള വിവാദങ്ങള്‍ കത്തി നില്‍ക്കുകയാണ്. സിനിമയില്‍ അഭിനയിക്കാന്‍ ഷെയിന്‍ സഹകരിക്കുന്നില്ലെന്ന് കാണിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ് പരാതി നല്‍കിയതിനെ തുടര്‍ന്ന് നിര്‍മാതാക്കളുടെ സംഘടന ഷെയിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വീണ്ടും ഗുരുതര ആരോപണങ്ങളുമായി പ്രശ്‌നം വഷളായി കൊണ്ടിരിക്കുകയാണ്.
ഷെയിന്‍ വിവാദങ്ങളില്‍ കുടുങ്ങി നില്‍ക്കുന്ന ഈ സമയത്താണ് പിതാവും നടനുമായ അബിയുടെ ഓര്‍മ്മ ദിനം എത്തിയിരിക്കുന്നത്. 2017 നവംബര്‍ മുപ്പതിനായിരുന്നു അപ്രതീക്ഷിതമായി മിമിക്രി നടന്‍ അബി മരിക്കുന്നത്. മലയാള സിനിമാലോകത്തെയും ആരാധകരെയും ഞെട്ടിച്ച് കൊണ്ടാണ് അബിയുടെ മരണ വാര്‍ത്ത പുറത്ത് വരുന്നത്. ഓര്‍മ്മദിനത്തില്‍ വീണ്ടും അബിയെ ഓര്‍ക്കുകയാണ് ആരാധകര്‍.

നടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവന്‍ അബി മരിച്ചിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായി. രക്തസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വാകര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അബി വിടവാങ്ങുന്നത്. പെട്ടെന്നുള്ള മരണത്തില്‍ സിനിമാലോകം ഒന്നടങ്കം പകച്ച് നിന്നിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അബിയുടെ വേര്‍പാടിന്റെ വേദനയിലാണ് കുടുംബം. 'ഇന്ന് വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണം' എന്നുമാണ് ഫേസ്ബുക്കിലൂടെ കുടുംബ ചിത്രം പങ്കുവെച്ച് കൊണ്ട് ഷെയിന്‍ പറയുന്നത്.

മിമിക്രി വേദികളിലൂടെയാണ് അബി കരിയര്‍ ആരംഭിക്കുന്നത്. ഹാസ്യനടന്‍, അനുകരണ കലാകാരന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, പിന്നണി ഗായകന്‍ എന്നിങ്ങനെ ഒട്ടനവധി മേഖലകളില്‍ അബി കഴിവ് തെളിയിച്ചിരുന്നു. കലാഭവനിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് കൊച്ചിന്‍ സാഗര്‍, കൊച്ചിന്‍ ഓസ്‌കാര്‍, ഹരിശ്രീ എന്നീ ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ബിഗ് സ്‌ക്രീനില്‍ കാര്യമായ വിജയങ്ങളൊന്നും താരത്തിന് ലഭിച്ചിരുന്നില്ല.

മിമിക്രി വേദികളില്‍ നിന്നും സിനിമാ താരങ്ങളുടെ അനുകരണമായിരുന്നു പ്രധാനമായും അബി അവതരിപ്പിച്ചത്. മമ്മൂട്ടി, അമിതാഭ് ബച്ചന്‍ എന്നിവരുടെ ശബ്ദമായിരുന്നു അബി കൂടുതലായും അവതരിപ്പിച്ചിരുന്നത്. പിന്നീട് ദിലീപ്, നാദിര്‍ഷ എന്നീ കൂട്ടുകെട്ടിനൊപ്പം ചേര്‍ന്ന് ദേ മാവേലി കൊമ്പത്ത്, ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടം, എന്നിങ്ങനെ മലയാളത്തില്‍ ഒത്തിരി കാസറ്റുകള്‍ക്ക് സ്വീകാര്യത നല്‍കി. ആമിന താത്ത എന്ന കഥാപാത്രത്തിലൂടെയാണ് അബി പ്രേക്ഷക പ്രശംസ സ്വന്തമാക്കുന്നത്.

അമ്പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് ഹാസ്യ നടനായും വില്ലനായും സഹനടനുമായിട്ടുമെല്ലാം ഒത്തിരി സിനിമകളില്‍ അബി അഭിനയിച്ചിട്ടുണ്ട്. തൃശിവപേരൂര്‍ ക്ലിപ്തം എന്ന മൂവിയിലാണ് അവസാനമായി അഭിനയിച്ചത്. അബിയ്ക്ക് നേടാന്‍ കഴിയാതെ പോയത് മകന്‍ ഷെയിന്‍ നിഗത്തിന് സാധ്യമായി കൊണ്ടിരിക്കുകയാണ്. ഇന്ന മലയാള സിനിമയിലെ മുന്‍നിര യുവതാരങ്ങളില്‍ ഒരാളാണ് അബി.

അബിയുടെ മകന്‍ എന്ന ലേബലുണ്ടെങ്കിലും അഭിനയത്തിലുള്ള കഴിവ് കൊണ്ടാണ് ഷെയിന്‍ പ്രശസ്തിയിലേക്ക് എത്തുന്നത്. നായകനായി അഭിനയിക്കുന്ന ഓരോ സിനിമയും വിജയത്തിലേക്ക് എത്താന്‍ തുടങ്ങിയതോടെ ഷെയിന്റെ വളര്‍ച്ചയും അതിവേഗമായിരുന്നു. എന്നാല്‍ ഷെയിന്‍ നിഗം എന്ന പേര് ഇപ്പോള്‍ മലയാള സിനിമയില്‍ വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായി കൊണ്ടിരിക്കുകയാണ്. ഷെയിനെതിരെ നിര്‍മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ഒത്തിരി ആളുകളാണ് എത്തി കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











