'മൂന്നുനേരം ഭക്ഷണം കഴിക്കാൻ തുടങ്ങിയതോടെ മാറ്റം വന്നു, സമാധാനമുണ്ടെങ്കിലെ ചിരിക്കാൻ പറ്റു'; സീമയ്ക്കൊപ്പം ബീന
ബീന കുമ്പളങ്ങിയെന്ന പേര് കേൾക്കുമ്പോൾ മലയാളികൾക്ക് ആദ്യം ഓർമ വരിക കല്യാണരാമനിലെ ഭവാനിയെയാണ്. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും സലിംകുമാറിനൊപ്പമുള്ള ബീന കുമ്പളങ്ങിയുടെ കല്യാണരാമനിലെ സീൻ എവർഗ്രീൻ ഹിറ്റാണ്. ട്രോളുകളിലും മീമുകളിലും ഏറ്റവും കൂടുതൽ നിറയാറുള്ള ഒരു കഥാപാത്രം കൂടിയാണ് കല്യാണരാമനിലെ ബീന കുമ്പളങ്ങിയുടെ ഭവാനി എന്ന വേഷം. അറുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ബീന കഴിഞ്ഞ കുറച്ചുനാളുകൾ ആശ്രയിക്കാൻ ആരുമില്ലാതെ ഒറ്റയ്ക്കായിരുന്നു ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്.
സഹോദരിയും ഭർത്താവും കൂടി വീട്ടിൽ നിന്നും ഇറക്കിവിട്ടു എന്നാണ് ബീന വെളിപ്പെടുത്തിയത്. ഭക്ഷണം പോലും ഇല്ലാതെ അവശതയിലായിരുന്നു ബീന. നടിയുടെ അവസ്ഥ വാർത്തയായതോടെ സീരിയൽ-സിനിമാ താരം സീമ ജി നായരുടെ നേതൃത്വത്തിൽ നടിയെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജനസേവ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

ഇപ്പോൾ താരം മഹത്മയിൽ സന്തോഷകരമായ ജീവിതം നയിക്കുകയാണ്. ന്യൂഇയറിനോട് അനുബന്ധിച്ച് സീമ ജി നായർ ബീന കുമ്പളങ്ങിയെ കാണാൻ മഹാത്മയിൽ എത്തിയിരുന്നു. പുതിയ ഒരുപാട് സാരികളുമായാണ് ബീനയെ കാണാൻ സീമ ജി നായർ എത്തിയത്. എന്തിനാണ് ഇത്രയേറെ സാരികൾ കൊണ്ടുവന്നതെന്ന് ബീന ചോദിച്ചപ്പോൾ സീമ ചിരിക്കുകയാണ് ചെയ്തത്.
പെർഫക്ഷനോടെ ബ്ലൗസ് തുന്നിക്കാൻ മഹാത്മയിലെ പ്രവർത്തകരെ സീമ പറഞ്ഞ് ഏൽപ്പിക്കുകയും ചെയ്തിരുന്നു. ബീനയുടെ ഇപ്പോഴുള്ള മനസ് നിറഞ്ഞ ചിരി കാണുമ്പോൾ സന്തോഷം തോന്നുന്നുവെന്നാണ് സീമയും പറഞ്ഞത്. മൂന്ന് നേരം കൃത്യമായി ഭക്ഷണം കിട്ടി തുടങ്ങിയതോടെ കവിളിനും താടിക്കും എല്ലാം വണ്ണം വെച്ച് തൂങ്ങിയെന്നും ബീന സീമയോട് പറഞ്ഞു.
മഹാത്മയിൽ വന്നശേഷം ചേച്ചി ചെറുപ്പും സുന്ദരിയുമായിയെന്നും ചിരിക്കുപോലും പ്രത്യേക ഭംഗി വന്നുവെന്നും സീമ പറഞ്ഞു. സിവിടിവി ലൈവിലാണ് ബീന കുമ്പളങ്ങിയുടെയും സീമയുടെയും വീഡിയോ പ്രത്യക്ഷപ്പെട്ടത്. 'ഒരുപാട് ദുഖങ്ങളും വിഷമങ്ങളും ഉണ്ടാകുമ്പോൾ അതിങ്ങനെ മുഖത്ത് പ്രതിഫലിക്കും. പള്ളുരുത്തിയിൽ വെച്ച് ചേച്ചിയെ കണ്ടപ്പോൾ എനിക്ക് തന്നെ വല്ലാത്ത വിഷമമായിരുന്നു. ഇപ്പോൾ ചേച്ചിയെ കാണുമ്പോൾ എനിക്ക് തന്നെ വല്ലാത്ത സന്തോഷമാണ്.'
'ചേച്ചി വളരെ പ്ലസന്റാണ്', എന്നാണ് സീമ ജി നായർ പറഞ്ഞത്. സമാധാനമുണ്ടെങ്കിലെ എനിക്ക് ഭക്ഷണം കഴിച്ചാൽ ഇറങ്ങൂ. ടെൻഷനുണ്ടെങ്കിൽ എനിക്ക് ഭക്ഷണം കഴിക്കാൻ കഴിയില്ലെന്നാണ് ബീന പറഞ്ഞത്. സീമയ്ക്കൊപ്പം വർഷങ്ങൾക്ക് മുമ്പ് ഒരുമിച്ച് അഭിനയിച്ച ഓർമകളും ബീന പങ്കുവെച്ചു.

'പേടിച്ചാണ് അവിടെ കഴിഞ്ഞത്. ആരാണ് എപ്പോഴാണ് എന്താണ് പറയുക എന്നറിയില്ല. ഫോൺ വിളിക്കാനൊന്നും പറ്റില്ല. അതൊക്കെ പിന്നീട് വേറെ കഥകളായി മാറും. ഒത്തിരി പ്രശ്‌നങ്ങളായിരുന്നു. ആദ്യമൊക്കെ ഞാൻ ഷുഗറിന്റെ ഗുളിക അഞ്ചാറെണ്ണം എടുത്ത് കഴിക്കും. ഭക്ഷണവും കഴിക്കില്ല വെള്ളവും കുടിക്കില്ല. അതോടെ തളർന്ന് കിടക്കുമല്ലോ.'
'അങ്ങനെയൊരു അഞ്ചെട്ട് ദിവസം കിടന്നു. അങ്ങനെയാണ് അവിടെ ജീവിച്ചത്. മനസ് വിഷമിച്ചിട്ട് ചെയ്തതാണ്. പിന്നീട് ഒരു ദിവസം എന്റെ നേരാങ്ങളയുടെ അടുത്ത് ചെന്നപ്പോൾ ഞാൻ ആ കോലായിൽ മറിഞ്ഞ് വീണു. അവൻ ഓടിപ്പോയി എല്ലാവരേയും വിളിച്ചുകൊണ്ട് വന്നു. ചാവില്ലെന്ന് എനിക്ക് അറിയാമായിരുന്നു. തളർന്ന് കിടക്കുകയായിരുന്നു. സീമയുണ്ടായിരുന്നു എനിക്കൊപ്പം പോലീസിനെ കാണാൻ.'
'ഇനി പോലീസ് സ്റ്റേഷനിൽ പോകേണ്ടതില്ല. തെളിവൊന്നുമില്ല. ആദ്യമൊക്കെ അനിയൻ കുറേ യുദ്ധം വെട്ടി. അവർക്ക് രണ്ട് മാസം അവധി കൊടുക്കാമെന്ന് പറഞ്ഞു... മാറാൻ. അവർക്ക് കൊടുത്തില്ലെങ്കിലും വീട് ഞാൻ ആ മക്കൾക്ക് കെടുക്കും. ഞാനത് എല്ലാവരോടും പറഞ്ഞിട്ടുണ്ട്. എന്റെ കാല ശേഷം ഈ വീട് അവർക്ക് കൊടുക്കാമെന്നായിരുന്നു ഞാൻ പറഞ്ഞത്.'
'പക്ഷെ ഇവർ എന്നോട് ചെയ്തത് എനിക്ക് അറിയാമല്ലോ. അതിനാൽ ഞാൻ മരിച്ച ശേഷം ആ മക്കൾക്ക് കൊടുക്കാം എന്നാണ് ഞാൻ പറഞ്ഞിരിക്കുന്നത്', എന്നാണ് അവശനിലയിൽ സീമ കണ്ടെത്തിയപ്പോൾ ബീന പറഞ്ഞത്.


Click it and Unblock the Notifications