എന്ത് പറ്റിയെന്ന് മണി ചേട്ടൻ; അന്ന് അദ്ദേഹം ചെയ്ത സഹായം; ഞാൻ ഞെട്ടിപ്പോയി; സീമ ജി നായർ പറയുന്നു
നടി എന്നതിനൊപ്പം വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി നിൽക്കുന്ന വ്യക്തിയാണ് സീമ ജി നായർ. ജീവിതത്തിൽ വിഷമ ഘട്ടങ്ങൾ നേരിട്ട നിരവധി പേർക്ക് സഹായമെത്തിക്കാൻ സീമ ജി നായർക്ക് കഴിഞ്ഞു. അടുത്തിടെയാണ് നടി കുമ്പളങ്ങി ബീനയെ വീട്ടുകാരുടെ ഉപദ്രവത്തിൽ നിന്ന് സീമ രക്ഷിച്ചത്. അന്തരിച്ച നടി ശരണ്യക്ക് വേണ്ടി ചെയ്ത സഹായങ്ങളിലൂടെയാണ് സീമ ജി നായരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ജന ശ്രദ്ധയിലേക്ക് വന്നത്.
ഇപ്പോഴിതാ അന്തരിച്ച നടൻ കലാഭവൻ മണി വർഷങ്ങൾക്ക് മുമ്പ് ചെയ്ത നന്മയെക്കുറിച്ച് സംസാരിക്കുകയാണ് സീമ. കാൻ ചാനൽ മീഡിയയോടാണ് പ്രതികരണം. 'സിനിമാ രംഗത്തെ ആരോടും അങ്ങനെ സഹായം ചോദിക്കാറില്ല. ചിലപ്പോൾ നമ്മൾ ചെല്ലുമ്പോൾ അവർക്കിഷ്ടമാകില്ല. ചിലപ്പോൾ താൽപര്യം ഉണ്ടാകില്ല. അവർ നോ പറഞ്ഞാൽ പിന്നെയും എവിടെയെങ്കിലും വെച്ച് നമ്മൾ കാണേണ്ടവരാണ്. അവർക്കതൊരു മാനസിക ബുദ്ധിമുട്ടുണ്ടാകും'

'അകമഴിഞ്ഞ് സഹായിച്ചത് കലാഭവൻ മണിയാണ്. നമ്മൾ ആവശ്യപ്പെട്ടിട്ടല്ല. പുള്ളിമാൻ എന്ന സിനിമയ്ക്കിടെയാണ് ഗുരുതരമായ രോഗം ബാധിച്ച കുഞ്ഞുങ്ങളുടെ ആഗ്രഹം സാധിച്ച് കൊടുക്കുന്ന ഒരു ചടങ്ങ് കേരളത്തിൽ ചെയ്യുന്നത്. ഒരിക്കൽ 63 കുഞ്ഞുങ്ങളുടെ ആഗ്രഹമാണ് സാധിച്ച് കൊടുക്കേണ്ടിയിരുന്നത്. സിനിമയുടെ സെറ്റിൽ ഞാൻ വിഷമിച്ചരിക്കവെ പുള്ളി എന്നോട്, എന്ത് പറ്റി, കുറനേരമായി ശ്രദ്ധിക്കുന്നു ആകെ മൂഡ് ഔട്ട് ആണല്ലോ എന്ന് ചോദിച്ചു. എന്നെക്കാളും ഇളയതാണെങ്കിലും മണി ചേട്ടാ എന്നാണ് ഞാൻ വിളിക്കുക'
'മണിച്ചേട്ടാ, ഇങ്ങനെയൊരു പ്രശ്നമുണ്ടെന്ന് ഞാൻ പറഞ്ഞു. അത് സാരമില്ല, അതിനിനിയും ഡേറ്റ് ഉണ്ടല്ലോ എന്ന് അദ്ദേഹം. ചേട്ടാ 43 കുഞ്ഞുങ്ങൾ ചോദിച്ചിരിക്കുന്നത് സൈക്കിളാണെന്ന് ഞാൻ. വിഷമിക്കേണ്ട, എല്ലാം ദൈവം കൊണ്ട് തരും എന്ന് അദ്ദേഹം മറുപടി നൽകി. ഇതെല്ലാം കഴിഞ്ഞ് പ്രഗ്രാമിന്റെ തലേദിവസം വിഷമിക്കേണ്ട, 43 സൈക്കിൾ അവിടെ എത്തിക്കോളും എന്ന് മണി ചേട്ടൻ പറഞ്ഞു. 43 സൈക്കിളും അവിടെ എത്തി'

'അതുമാത്രമല്ല ഒരു നാടൻ പാട്ട് സംഘത്തെ അവിടേക്ക് പറഞ്ഞ് വിടുകയും പ്രോഗ്രാം തുടങ്ങി കുറച്ച് സമയത്തിനുള്ളിൽ സാക്ഷാൽ കലാഭവൻ മണി അവിടെ വന്നു. ഞാൻ ഞെട്ടിപ്പോയി. ഒരു സൂചന പോലും തന്നിരുന്നില്ല. ആട്ടവും പാട്ടവുമായി കുഞ്ഞുങ്ങളെ ഭയങ്കരമായി സന്തോഷിപ്പിച്ചാണ് പുള്ളി അവിടെ നിന്ന് പോകുന്നത്,' സീമ ജി നായർ ഓർത്തു.
ശരണ്യയുടെ കാര്യം പറഞ്ഞ് ഞാൻ ഒരു സിനിമാക്കാരുടെയും പിറകെ പോയിട്ടില്ല. ആരെങ്കിലും അറിഞ്ഞ് കുട്ടിയെ സഹായിച്ചിട്ടുണ്ടാകാമെന്നും സീമ ജി നായർ വ്യക്തമാക്കി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അമ്മയാണ് തനിക്ക് മാതൃകയെന്നും സീമ പറയുന്നു. എന്റെ വീട്ടിൽ കഞ്ഞി വെച്ചില്ലെങ്കിലും അമ്മ മറ്റുള്ളവരുടെ വീട്ടിൽ കഞ്ഞിക്കുള്ള വക കൊടുക്കുമായിരുന്നു.
അമ്മ നാടക നടിയായിരുന്നു. നിസാര പൈസയായിരുന്നു അമ്മയ്ക്ക് കിട്ടിക്കൊണ്ടിരുന്നത്. ആ തുക വെച്ചിട്ടാണ് അമ്മ പലർക്കും വീട് വെച്ച് കൊടുത്തതും പല പെൺകുട്ടികളെയും കെട്ടിച്ചയച്ചതും. എന്റെ ചേച്ചിയുടെ കല്യാണത്തിന് കാൽ പവൻ കമ്മൽ പോലും ചേച്ചിക്കുണ്ടായിരുന്നില്ല. പട്ടുസാരി പോലും കല്യാണത്തിന് ഇല്ലായിരുന്നു. മറ്റുള്ളവരെ സഹായിക്കാനുള്ള അമ്മയുടെ മനസാണ് തനിക്ക് ലഭിച്ചതെന്നും സീമ ജി നായർ വ്യക്തമാക്കി.


Click it and Unblock the Notifications