ആ കൊലപാതകങ്ങൾ നടക്കുമ്പോൾ മാർക്കോ ഇറങ്ങിയിട്ടില്ല, കുഞ്ഞുങ്ങളുടെ മനോനില ഒരു പാർട്ടിയും പരിശോധിച്ചില്ല; സീമ
കേരളത്തിൽ അക്രമവാസനയുള്ള കുട്ടികളുടെ എണ്ണം കൂടാൻ കാരണം അമിതമായി വയലൻസുള്ള സിനിമകൾ പ്രദർശിപ്പിക്കുന്നതുകൊണ്ടാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ അടുത്തിടെ റിലീസ് ചെയ്ത മാർക്കോയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചിരുന്നു. ഉണ്ണി മുകുന്ദൻ ടൈറ്റിൽ റോളിലെത്തിയ സിനിമ വയലൻസിന് വലിയ പ്രാധാന്യം നൽകിയാണ് ചിത്രീകരിച്ചത്. അടുത്തിടെ മാർക്കോ ഒടിടിയിലും റിലീസ് ചെയ്തിരുന്നു.
എന്നാൽ മാർക്കോയ്ക്ക് മുമ്പും കേരളത്തിൽ കൊലപാതകങ്ങൾ അരങ്ങേറിയിരുന്നുവെന്നും സിനിമകൾ നിരോധിക്കാനാണെങ്കിൽ ആദ്യം കേരളത്തിലിറങ്ങുന്ന ഹോളിവുഡ്, ബോളിവുഡ്, കോളിവുഡ് സിനിമകൾ നിരോധിക്കേണ്ടി വരുമെന്നും പറയുകയാണ് വിഷയത്തിൽ പ്രതികരിച്ച് സിനിമാ-സീരിയൽ താരം സീമ ജി നായർ. ഒരു സിനിമയെ നിരോധിക്കുമ്പോൾ എവിടുന്നു അത് കാണാൻ പറ്റുമെന്ന് പുതു തലമുറ തേടിപ്പോവുമെന്നും വീണ്ടും അതിന് കിട്ടുന്നത് പബ്ലിസിറ്റിയാണെന്നും സീമ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.

സീമയുടെ കുറിപ്പിലൂടെ തുടർന്ന് വായിക്കാം... കുറച്ച് ദിവസങ്ങളായി ചില കാര്യങ്ങൾ എഴുതണമെന്ന് കരുതി. ചിലർക്ക് ഇത് മോശമാകും ചിലർക്ക് ശരിയാവും ചിലർക്ക് തെറ്റാവും. മാർക്കോ എന്ന സിനിമയെ കൂട്ടം കൂടി ആക്രമിക്കുന്നത് പോലെ എനിക്ക് തോന്നിയിരുന്നു. ആ സിനിമയാണ് പലതിനും കാരണം... അത് നിരോധിക്കുന്നു അങ്ങനെ പോകുന്നു പുകിലുകൾ.
ഇനി അടുത്ത കാര്യത്തിലേക്ക് കടക്കട്ടെ കെ.ടി ജയകൃഷ്ണൻ മാസ്റ്ററിനെ 1999ൽ കുഞ്ഞുങ്ങളുടെ മുന്നിലിട്ട് പഠിപ്പിച്ചുകൊണ്ടിരുന്ന ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്നതും അന്നത് കണ്ട കുഞ്ഞുങ്ങളുടെ മനോനിലയും ഒരു പാർട്ടിയും പരിശോധിച്ചില്ല. ആ കുഞ്ഞുങ്ങൾ അവരുടെ മരണം വരെ ആ സീൻ ഓർത്തിരിക്കും. 2012ൽ രാഷ്ട്രീയ വിയോജിപ്പിന്റെ ഭാഗമായി ടി.പി ചന്ദ്രശേഖർ എന്ന മനുഷ്യനെ (അദ്ദേഹം ഒറ്റക്കായിരുന്നു) ഒറ്റക്ക് പോകുകയായിരുന്ന ഒരു മനുഷ്യനെ കൊല്ലാൻ ഒരു കൂട്ടം ആൾകാരായിരുന്നു ഉണ്ടായിരുന്നത്.
കാറിടിച്ച് വീഴ്ത്തി, ബോംബെറിഞ്ഞു, അമ്പത്തൊന്ന് വെട്ട്, വെട്ടിതിരിച്ചറിയാനാവാത്ത വിധം വികൃതമാക്കി കൊന്നു. അന്നൊന്നും മാർക്കോ ഇറങ്ങിയിട്ടില്ല). 2012 ഫെബ്രുവരി 20ന് അരിയിൽ ഷുക്കൂർ എന്ന പയ്യനെ രണ്ടര മണിക്കൂർ ബന്ദിയാക്കി വിചാരണ ചെയ്ത് കൊലപ്പെടുത്തി. 2019 പെരിയ ഇരട്ടക്കൊലയിൽ ശരത് ലാലും കൃപേഷും ക്രൂരമായി കൊല ചെയ്യപ്പെട്ടു.
2018 ജൂലൈ മാസത്തിൽ എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് അഭിമന്യു എന്ന 21 വയസുകാരൻ കുത്തേറ്റ് മരിച്ചു. ഇങ്ങനെ എത്രയോ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു. ഇതിന്റെ കാരണങ്ങൾ നിസ്സാരം ആയിരുന്നു. കഴിഞ്ഞ ദിവസം പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ വിദ്യാർത്ഥി സംഘടന ഒരു സമരത്തിന്റെ ഭാഗമായി മുദ്രാവാക്യം വിളിക്കുന്നത് കേട്ടു... നേതൃത്വം നൽകുന്നത് ഒരു പെൺകുട്ടി.

കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും.... അതേറ്റ് പറയാൻ നൂറ് കണക്കിന് കുട്ടികളും. മയക്ക് മരുന്നിനെക്കാളും ഭീകരം ആയിട്ടാണ് ഇത് ഇഞ്ചക്ട് ചെയ്യപ്പെടുന്നത്. അത് രക്തത്തിൽ കലരുകയാണ്. എന്ത് ചെയ്യാനും പ്രപ്തർ ആക്കുകയാണ് ക്യാമ്പസ് രാഷ്ട്രീയം. മാർക്കോ സിനിമയിൽ കൊല ചെയ്യപ്പെട്ട എല്ലാരും ഇവിടെ ജീവനോടെയുണ്ട്. ഏത് സിനിമയിൽ കൊന്നവരും ഇവിടെ ജീവനോടെയുണ്ട്. അവരെല്ലാം ആയുസെത്തി തന്നെയാണ് മരിച്ചത്.
മുകളിൽ എഴുതിയ ആരും ഇവിടെ ജീവനോടെ ഇല്ല. ഒരു സിനിമയെ നിരോധിക്കുമ്പോൾ എവിടുന്നു അത് കാണാൻ പറ്റുമെന്ന് പുതു തലമുറ തേടിപ്പോവും. വീണ്ടും അതിന് കിട്ടുന്നത് പബ്ലിസിറ്റിയാണ്. അത് കാണാനുള്ള ആവേശമാണ്. ഇവിടെ മയക്ക് മരുന്നിന്റെ തേരോട്ടമാണ്. അത് അവസാനിപ്പിക്കാതെ ഒരു കൊലപാതകങ്ങളും ഇല്ലാതാവുന്നില്ല. അതിന്റെ ഒപ്പമാണ് പകയുള്ള രാഷ്ട്രീയവും. ഇത് രണ്ടുമാണ് പ്രധാന വിഷയം.
സിനിമകളെ നിരോധിക്കാനാണെങ്കിൽ ഇവിടെ ഇറങ്ങുന്ന ഹോളിവുഡ്, ബോളിവുഡ്, കോളിവുഡ് സിനിമകളും നിരോധിക്കേണ്ടി വരും. കാരണം ഞാനൊക്കെ ജനിച്ചപ്പോൾ മുതൽ സിനിമയിൽ കാണുന്നതാണ് കൊല്ലും കൊലയുമാണ്. ഒന്നിനേയും ന്യായികരിക്കുന്നില്ല. പക്ഷെ ചിലത് എഴുതാതിരിക്കാൻ പറ്റില്ലെന്നുമാണ് സീമ കുറിച്ചത്.


Click it and Unblock the Notifications











