രണ്ട് പേരും ബ്രേക്കപ്പിലായിരുന്ന സമയം; ഒന്നും ആവശ്യപ്പെടാറില്ല; വിവാഹക്ഷണക്കത്ത് പൂജിച്ച് സീമ വിനീത്
വിവാഹ ജീവിതത്തിലേക്ക് കടക്കാനാെരുങ്ങുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്. സോഷ്യൽ മീഡിയയിലൂടെ സീമയാണ് ഇതേക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. നിഷാന്ത് എന്നാണ് സീമയുടെ പങ്കാളിയുടെ പേര്. നാല് വർഷത്തോളമായി അടുത്തറിയുന്നവരാണ് സീമയും നിഷാന്തും. നേരത്തെ രണ്ട് തവണ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് സീമ വിനീത് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് സീമ തീരുമാനം മാറ്റി. പരസ്പരം തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും വ്യക്തമാക്കി.
പരമ്പരാഗത വിവാഹ ചടങ്ങ് തന്റെ വലിയ സ്വപ്നമായിരുന്നെന്നാണ് സീമ പറയുന്നത്. വിവാഹക്ഷണക്കത്ത് പൂജയ്ക്ക് വെച്ച സീമയുടെ ദൃശ്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പ്രിന്റ് ചെയ്ത് ലഭിച്ച ക്ഷണക്കത്തിൽ ആദ്യത്തേത് ക്ഷേത്രത്തിൽ കൊണ്ട് പോയി സീമ പൂജിച്ചു. സിംപിളായ ക്ഷണക്കത്താണെന്ന് സീമ പറയുന്നു. നിരവധി പേരാണ് കമന്റ് ബോക്സിലൂടെ ആശംസകൾ അറിയിച്ചത്.

അടുത്തിടെ നൽകിയ അഭിമുഖത്തിൽ പങ്കാളിയെക്കുറിച്ച് സീമ തുറന്ന് സംസാരിച്ചിരുന്നു. നാല് വർഷമായിട്ട് അറിയുന്നവരാണ് ഞങ്ങൾ. ബ്രേക്കപ്പ് കഴിഞ്ഞ് നിൽക്കുന്ന സമയം. ഇനി ജീവിതത്തിൽ ആരും ഉണ്ടാകില്ലെന്ന് വിചാരിച്ച സമയമായിരുന്നു. ഞങ്ങൾ ഒരുപാട് സംസാരിക്കുമായിരുന്നു. പുള്ളിക്കാരനും ബ്രേക്കപ്പിലായിരുന്നു. ഞങ്ങൾ രണ്ട് പേരും ചീറ്റ് ചെയ്യപ്പെട്ടവരാണ്. സംസാരിച്ച് അടുത്തപ്പോൾ കല്യാണം കഴിച്ചൂടെ എന്ന് ചോദിച്ചു. ഞാൻ കല്യാണത്തെക്കുറിച്ച് പോലും ചിന്തിച്ചിട്ടില്ല.
പക്ഷെ അങ്ങോട്ടും ഇങ്ങോട്ടും എന്തോ ഇഷ്ടം തോന്നി. ഏകദേശം ഞങ്ങളുടെ സ്വഭാവം ഒരുപോലെയാണ്. ചേർത്ത് പിടിക്കുമെന്ന് ഉറപ്പുണ്ട്. ഉറപ്പ് തോന്നിയ സമയത്താണ് എൻഗേജ്മെന്റിലേക്ക് പോയത്. സ്നേഹിക്കുന്ന കുറച്ച് പേരുടെ അനുഗ്രഹത്തോടെ വിവാഹം വേണമെന്ന് ഞങ്ങൾ തീരുമാനിച്ചതാണെന്നും സീമ വിനീത് വ്യക്തമാക്കി.

ഞങ്ങൾ രണ്ട് പേരും സിംപിളാണ്. ഒരു മുണ്ടും ഷർട്ടും മതി പുള്ളിക്ക്. വിവാഹത്തിന് തന്നെ ആരാണ് ഒരുക്കുകയെന്ന് തീരുമാനിച്ചിട്ടില്ലെന്നും സീമ വിനീത് വ്യക്തമാക്കി. തന്റെ സിംപ്ലിസിറ്റിയാണ് പുള്ളിക്ക് ഇഷ്ടമായത്. ഒരു സാരി കിട്ടിയാലോ സെറ്റ് മുണ്ട് കിട്ടിയാലോ ഞാൻ ഓക്കെയാണ്. സിംപിളായിട്ട് റെഡിയാകണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാലും വിവാഹവേദിയിലേക്ക് വരുന്നതൊക്കെയുണ്ടല്ലോ. പണ്ടത്തെ രീതിയിൽ വിവാഹ ചടങ്ങ് നടത്തണമെന്നാണ് ആഗ്രഹമെന്നും സീമ വിനീത് വ്യക്തമാക്കി.
രണ്ട് തവണ വിവാഹത്തിൽ നിന്ന് പിന്മാറാനുണ്ടായ കാരണത്തെക്കുറിച്ചും സീമ വിനീത് സംസാരിക്കുകയുണ്ടായി. സമൂഹത്തിൽ തന്നെ പോലെ ഒരാളുടെ കെെ പിടിച്ച് നടക്കാൻ തയ്യാറായ പുള്ളിയോട് വളരെയധികം ബഹുമാനമുണ്ട്. പക്ഷെ ചില സമയത്ത് എന്നോടുള്ള റിയാക്ഷനുകളുണ്ട്. പുള്ളി അറിഞ്ഞ് കൊണ്ട് ചെയ്യുന്നതല്ല. പക്ഷെ എന്നെയത് വേദനിപ്പിക്കാറുണ്ട്. ട്രാൻസ് വുമൺസിനെ പറ്റി അധികം അറിയുന്ന ആളല്ല. അവരുമായി അടുത്തിടപഴകിയിട്ടില്ല. ചില സമയത്ത് എന്നോടെന്തെങ്കിലും ചോദിക്കുമ്പോൾ ഗൂഗിൾ ചെയ്ത് നോക്കെന്ന് ഞാൻ പറയും.
ആരുടെയെങ്കിലും വീഡിയോ കണ്ടാലോ മറ്റോ ചോദിക്കും. എന്നാൽ പറഞ്ഞ് മനസിലാക്കിയില്ല. പക്ഷെ പറഞ്ഞ് മനസിലാക്കേണ്ടതുണ്ടായിരുന്നെന്നും സീമ വിനീത് വ്യക്തമാക്കി. കോട്ടയംകാരനാണ് നിഷാന്ത്. അബുദാബിയിൽ വർക്ക് ചെയ്യുന്നു. ഞങ്ങൾ രണ്ട് പേരും പരസ്പരം ആശ്രയിക്കാറില്ല. എന്തെങ്കിലും വേണമെന്ന് പുള്ളിയോട് ഞാൻ ആവശ്യപ്പെടാറില്ല. പുള്ളിക്കാരൻ ഇങ്ങോട്ടും ആവശ്യപ്പെടാറില്ലെന്നും സീമ വിനീത് വ്യക്തമാക്കി. സീമ വിനീതിന്റെ വിവാഹം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications