'എല്ലാം പഴയതുപോലെയാക്കാനുള്ള ശ്രമം... തുടക്കം ഇവിടെ നിന്നാകട്ടെ'; ജോലിയിൽ തിരികെ പ്രവേശിച്ച് നടൻ കാർത്തിക്ക്!
സിനിമാ താരങ്ങൾക്കുള്ളതിനേക്കാൾ കുടുംബപ്രേക്ഷകർ ആരാധകരായുള്ളത് സീരിയൽ താരങ്ങൾക്കാണ്. ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്ന കാലാകാരന്മാർക്ക് പോലും വലിയൊരു ആരാധകവൃന്ദത്തെ കുറഞ്ഞ സമയപരിധിക്കുള്ളിൽ സമ്പാദിക്കാൻ സാധിക്കാറുണ്ട്. അത്തരത്തിൽ സഹനടനായി എത്തി മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ നടനാണ് കോഴിക്കോട് സ്വദേശിയായ കാർത്തിക്ക് പ്രസാദ്. ആശിച്ച് മോഹിച്ച് അഭിനയ മേഖലയിലെത്തിയ കാർത്തിക്ക് തന്റെ സ്വപ്നങ്ങൾ ഒരോന്നായി എത്തിപിടിക്കുന്നതിനിടയിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു വാഹനാപകടത്തിൽപ്പെട്ടിരുന്നു.
തമ്പാനൂരിൽ വെച്ച് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ച് ഗുരുതരമായി താരത്തിന് പരിക്കേറ്റിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ കാർത്തിക് പ്രസാദിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഏറെനാൾ ചികിത്സിച്ചത്. സീരിയൽ സെറ്റിൽ നിന്നും തിരിച്ചെത്തി വീട്ടിലേക്ക് പോകാനായുള്ള യാത്രയ്ക്കിടയിലാണ് നടനെ ബസ് ഇടിച്ചത്.

ആ അപകടത്തോടെ കാർത്തിക്കിന്റെ ജീവിതം തലകീഴായി മറിഞ്ഞു. കുറച്ച് ദിവസങ്ങൾ മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂൽപാല യാത്ര പോലെയായിരുന്നു. ഇന്നും ആ ദിവസങ്ങൾ കാർത്തിക്കിന് ഒരു ദുസ്വപ്നമാണ്. കഴിഞ്ഞ ആറ് മാസമായി ചികിത്സയും ഫിസിയോതെറാപ്പിയുമെല്ലാമായി പഴയ ജീവിതം തിരികെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു നടൻ.
അത് ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. എങ്കിലും ഇപ്പോഴും ചെറിയ ശാരീരിക ബുദ്ധിമുട്ടുകൾ താരം അനുഭവിക്കുന്നുണ്ട്. അപകടശേഷം കാർത്തിക്കിന്റെ വിവരങ്ങൾ ആരാധകർ താരത്തിന്റെ സഹപ്രവർത്തകർ വഴിയാണ് അറിഞ്ഞിരുന്നത്. ശേഷം അടുത്തിടെ ഒരു വീഡിയോയിലൂടെ തന്റെ ആറ് മാസത്തെ ജീവിതം എങ്ങനെയായിരുന്നുവെന്ന് ആരാധകർക്കായി സോഷ്യൽമീഡിയ വഴി നടൻ പങ്കിട്ടിരുന്നു.
നടൻ മാത്രമല്ല കോഴിക്കോട് മാതൃഭൂമി ഓഫീസിലെ ജീവനക്കാരൻ കൂടിയാണ് കാർത്തിക്. ഇപ്പോഴിതാ പഴയ ജീവിതം തിരിച്ച് പിടിക്കുന്നതിന്റെ ആദ്യ പടിയെന്നോണം കോഴിക്കോട് മാതൃഭൂമി ഓഫീസിലെ ജോലിയിൽ തിരികെ കയറിയിരിക്കുകയാണ് കാർത്തിക്ക്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ജോലിയിൽ തിരികെ പ്രവേശിച്ച വിവരം ബാക്ക് ടു ഓഫീസ് എന്ന് കുറിച്ചുകൊണ്ട് കാർത്തിക്ക് അറിയിച്ചത്. താരത്തിന്റെ ആരാധകർ കാത്തിരുന്നതും ഇതിന് വേണ്ടിയായിരുന്നു.
അഭിനയത്തിലേക്കും എത്രയും വേഗം മടങ്ങിയെത്താൻ കഴിയട്ടെയെന്ന ആശംസകളുമായി ആരാധകരും എത്തി. അടുത്തിടെ ഒരു അഭിമുഖത്തിൽ കഴിഞ്ഞ ആറ് മാസം താനും കുടുംബവും അനുഭവിച്ച വിഷമതകൾ കാർത്തിക്ക് വെളിപ്പെടുത്തിയിരുന്നു. താൻ കിടപ്പിലായതോടെ കുടുംബാംഗങ്ങളുടെ കളിയും ചിരിയുമെല്ലാം നിലച്ചുവെന്നും മരണം നടന്ന വീടിന്റെ അവസ്ഥയായിരുന്നുവെന്നും കാർത്തിക്ക് വെളിപ്പെടുത്തി.

ആറ് മാസമായി അഭിനയത്തിൽ നിന്ന് ഞാൻ വിട്ടുനിൽക്കുകയാണ്. ദേഹം മുഴുവൻ പൊള്ളലേറ്റ പ്രതീതിയായിരുന്നു അപകടം നടന്നശേഷം എനിക്ക്. കാലിലെ ഞരമ്പുകളെല്ലാം പോയിരുന്നു. സ്കാനിങിനുശേഷം കാൽ മുറിച്ച് കളയണമെന്നാണ് ഡോക്ടർ ആദ്യം പറഞ്ഞത്. എന്നാല്‍ അവസാനം ഓപ്പറേഷന്‍ മതിയാവുമെന്ന് തീരുമാനമായി. അങ്ങനെ ഓപ്പറേഷൻ നടന്നു. അത് വിജയകരമായി പൂര്‍ത്തീകരിച്ചു. ഇതുവരെ പത്തോളം സർജറികൾ കാലിന് മാത്രം ചെയ്തു.
എങ്ങനെയെങ്കിലും രക്ഷപ്പെട്ട് അഭിനയം വീണ്ടും തുടങ്ങണമെന്ന ആഗ്രഹത്തിലായിരുന്നു ഞാൻ. രണ്ട് മാസം കഴിയുമ്പോൾ സീരിയലിൽ തിരിച്ച് ജോയിൻ ചെയ്യാനാകും. സീരിയൽ പ്രേക്ഷകർ എന്നെ കാണുമ്പോൾ സ്നേഹം പ്രകടിപ്പിക്കാനും പ്രാർത്ഥിക്കാറുണ്ടെന്ന് പറയാനുമൊക്കെ വരാറുണ്ട്. അവരുടെ വീട്ടിൽ ഒരാൾക്ക് അപകടം പറ്റിയതുപോലെയാണ് എന്നെ കാണുമ്പോഴുള്ള സ്നേഹ പ്രകടനമെന്നാണ് കാർത്തിക്ക് പറഞ്ഞത്.
പ്രേക്ഷകമനസുകളില്‍ സ്ഥാനംപിടിച്ച മൗനരാഗം പരമ്പരയിലെ ബൈജുവെന്ന കഥാപാത്രമാണ് കാർത്തിക്കിനെ പ്രശസ്തനാക്കിയത്. പരമ്പരയുടെ ആരാധകര്‍ക്ക് മുഖ്യ കഥാപാത്രങ്ങള്‍ കഴിഞ്ഞാല്‍ ഏറെയിഷ്ടം ബൈജു എന്ന കഥാപാത്രത്തെയാണ്. ഏറെ തന്മയത്വത്തോടെയാണ് ഈ കഥാപാത്രത്തെ കാര്‍ത്തിക് അവതരിപ്പിച്ചിരുന്നത്.


Click it and Unblock the Notifications