'സാജാ... എന്നൊരു വിളിയുണ്ട്, അത് കേൾക്കുമ്പോൾ കൂടെയുണ്ടന്നൊരു വിശ്വാസം വരും'; ശബരിനാഥിനെ ഓർത്ത് സാജൻ സൂര്യ!
സീരിയൽ താരങ്ങൾക്കാണ് സിനിമാ താരങ്ങളെക്കാളും കൂടുതൽ പ്രേക്ഷക പ്രീതി ലഭിക്കുക. അത്തരത്തിൽ ജനഹൃദയങ്ങിൽ സ്ഥാനം നേടിയ സീരിയൽ താരമായിരുന്നു നടൻ ശബരിനാഥ്.
മലയാളം മിനിസ്ക്രീൻ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ശബരീനാഥിന്റെ വിയോഗത്തിന് രണ്ട് വർഷമാകുമ്പോൾ സീരിയൽ ലോകവും ആരാധകരും ആ ഞെട്ടലിൽ നിന്ന് ഇപ്പോഴും പൂർണമായി മുക്തരായിട്ടില്ല. മരിക്കുമ്പോൾ 45 വയസായിരുന്നു ശബരിനാഥിന്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ഷട്ടില്‍ ബാഡ്മിന്റൺ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ ശബരിയെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കളിക്കുന്നതിനിടെ ക്ഷീണം തോന്നിയതിനെ തുടര്‍ന്ന് മാറിയിരുന്നു. വീണ്ടും കളിക്കാനായി എഴുന്നേറ്റപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു.
സ്വാമി അയ്യപ്പൻ, സ്ത്രീപഥം എന്നീ സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ശബരീനാഥ്. പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ അഭിനയിച്ച് വന്നിരുന്ന ശബരി സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹനിർമാതാവുമായിരുന്നു.

ഭാര്യയും രണ്ട് പെൺമക്കളുമാണ് ശബരിനാഥിനുള്ളത്. മിനിസ്ക്രീനിൽ വളരെ സജീവമായിരുന്ന ശബരിനാഥ് തൻ്റെ സീരിയൽ വിശേഷങ്ങളും വാഹനത്തോടുള്ള ഭ്രമവുമൊക്കെ തുറന്ന് സംസാരിക്കാറുണ്ടായിരുന്നു.
ഇപ്പോഴിത ശബരിനാഥിന്റെ വേർപാടിന് രണ്ട് വർഷമാകുമ്പോൾ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തും നടനുമായ സാജൻ സൂര്യ അദ്ദേഹത്തെ അനുസ്മരിച്ച് കുറിച്ച വാക്കുകളും പങ്കുവെച്ച വീഡിയോയുമാണ് ഇപ്പോൾ വൈറലാകുന്നത്.
'രണ്ട് വർഷം പോയത് അറിഞ്ഞു. ഈ വീഡിയോ ഞങ്ങൾ 2018 മെയ് മാസം ഫാമിലിയായി റഷ്യൻ ടൂർ പോയപ്പോ എടുത്തതാ. ഇതിൽ ചെറുതായി സ്ഥിരം എന്നെ വിളിക്കണത് പോലെ സാജാ എന്നൊരു വിളിയുണ്ട്.'

'അത് കേൾക്കുമ്പോ കൂടെയുണ്ടന്നൊരു വിശ്വാസം വരുമെന്ന്' പറഞ്ഞായിരുന്നു സാജൻ സൂര്യ ശബരിയുടെ വീഡിയോ പങ്കുവെച്ചത്. ശബരിനാഥിനെയും അദ്ദേഹം ടാഗ് ചെയ്തിരുന്നു. പതിവ് പോലെ ചിരിച്ച മുഖത്തോടെ പോസ് ചെയ്യുന്ന ശബരിയെയാണ് വീഡിയോയിൽ കാണുന്നത്. ഇടയ്ക്ക് സാജാ എന്ന് വിളിക്കുന്നതും കേൾക്കാം.
സാജൻ സൂര്യയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി ആരാധകർ കമന്റുമായി എത്തി. ശബരിനാഥിന്റെ വിയോഗത്തിന് ശേഷം തങ്ങളുടെ സൗഹൃദത്തെ കുറിച്ച് പലപ്പോഴും സാജൻ സൂര്യ വാചാലനായിട്ടുണ്ട്. 'ഞങ്ങൾ നിർമാല്യം എന്ന സീരിയലിലാണ് ആദ്യം ഒന്നിച്ച് അഭിനയിച്ചത്.'

'പിന്നീട് ഇന്നലെ എന്ന സീരിയലും അത്രയൊക്കെയേയുള്ളൂ. ഒന്നിച്ച് അഭിനയിച്ചതൊക്കെ വളരെ കുറവാണ്. കുടുംബങ്ങൾ തമ്മിലുള്ള അടുപ്പമാണ് ഞങ്ങളെ കൂടുതൽ ചേർത്ത് നിർത്തിയത്. അവന്റെ വീടിന്റെ പാലുകാച്ചലിന് ഞങ്ങൾ കുടുംബസമേതം പോയി.'
'അങ്ങനെയാണ് ആ സൗഹൃദത്തിന്റെ ആരംഭം. അതിന് ശേഷം കുടുംബങ്ങൾ ഒന്നിച്ച് കുറേയധികം യാത്രകൾ പോയി. അതോടെ കൂടുതൽ കൂടുതൽ അടുത്തു.'
'ഏറ്റവുമൊടുവിൽ ഞാനും അവനും കൂടി പോയത് റഷ്യയിലാണ്. ഇനി അങ്ങനെയൊന്നില്ലെന്ന് ഓർക്കുമ്പോൾ ചങ്ക് നീറും. കോളജിൽ പഠിക്കുന്ന കാലം മുതൽ ഞങ്ങൾക്ക് പരസ്പരം അറിയാം. ഒരു ബസിലായിരുന്നു യാത്ര.'

'സൗഹൃദത്തിലേക്കെത്തിയത് പിന്നീടാണ്. പതിനെട്ട് വർഷത്തോളമായി എന്റെ ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിയായി അവനുണ്ടായിരുന്നു. ഇപ്പോഴും എനിക്കൊപ്പം അവനുണ്ട്. ആ ശബ്ദം എന്റെ കാതുകളിലുണ്ട്. എനിക്കിപ്പോഴും അവൻ പോയെന്ന് ഉറപ്പായിട്ടില്ല.'
'മിക്കവാറും എല്ലാ ദിവസവും ഞാൻ അവനെ കാണാറുണ്ട്. സംസാരിക്കാറുണ്ട്. അവൻ പോയി എന്നൊരു തോന്നൽ ഇതുവരെ ഇല്ല. ഓരോ തവണ ഫോണ്‍ റിങ് ചെയ്യുമ്പോഴും അത് ശബരിയായിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചിട്ടുണ്ട്.'
'കഴിഞ്ഞ നവംബറില്‍ അവന്റെ മകളുടെ കോള്‍ വന്നപ്പോള്‍ അത് അവനായിരുന്നു എന്നാഗ്രഹിച്ചിരുന്നു. ഫോണിലെ ഫേവറിറ്റ് ലിസ്റ്റില്‍ ഇപ്പോഴും ശബരിയുടെ പേരുണ്ടെന്നാണ്' മുമ്പൊരിക്കൽ സാജൻ സൂര്യ പറഞ്ഞത്.


Click it and Unblock the Notifications