'രഞ്ജുഷ സഹോദരിയെപോലെയാണെന്നാണ് മനോജ് പറഞ്ഞിരുന്നത്, അവൻ മോൾക്ക് ഉറക്ക ഗുളിക വാങ്ങിക്കൊടുത്തിരുന്നു'
കഴിഞ്ഞ വർഷമാണ് സ്ത്രീ, നിഴലാട്ടം, മകളുടെ അമ്മ, എന്റെ മാതാവ് തുടങ്ങിയ നിരവധി സീരിയലുകളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രി രഞ്ജുഷ മേനോനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. താമസിച്ചിരുന്ന ഫ്ലാറ്റില്‍ നടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്താണ് മരണ കാരണം എന്നത് വ്യക്തമല്ല. എന്നാൽ മകളുടെ മരണത്തിന് കാരണം സീരിയൽ സംവിധായകനായ മനോജ് ശ്രീലകമാണെന്ന് ഉറപ്പിച്ച് പറയുകയാണിപ്പോൾ നടിയുടെ മാതാപിതാക്കൾ. രഞ്ജുഷ സഹോദരിയെപോലെയാണെന്നാണ് പറഞ്ഞ് മനോജ് തങ്ങളെ ചതിച്ചുവെന്ന് മാതാപിതാക്കൾ മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞു.
മരണശേഷം മനോജ് ശ്രീലകവുമായുള്ള രഞ്ജുഷയുടെ സൗഹൃദം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇരുവരും തിരുവനന്തപുരത്ത് ലിവിങ് ടുഗെതർ ജീവിതം നയിക്കുകയായിരുന്നുവെന്ന് വരെ പ്രചരിച്ചിരുന്നു. എന്നാൽ അതിലൊന്നും സത്യമില്ലെന്നും മാതാപിതാക്കൾ പറയുന്നു. ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും മോൾക്കില്ല.

മറ്റാരുടെയെങ്കിലും ഭാഗത്ത് നിന്ന് സഹിക്കാൻ പറ്റാത്ത തരത്തിലുള്ള പ്രവൃത്തിയുണ്ടായാൽ മാത്രമെ അവൾ ആത്മഹത്യ ചെയ്യുകയുള്ളു. വീട്ടിലോ സാമ്പത്തീകമായോ എടുത്താൽ പൊങ്ങാത്ത ഭാരം അവൾക്കില്ല. മനോജ് ശ്രീലകത്തിന്റെ ശല്യവും ക്രൂരമായ പ്രവൃത്തികളുമാണ് അവൾ ഇങ്ങനെ ചെയ്യാനുള്ള കാരണമെന്ന് പിന്നീടുള്ള സംഭവ വികാസങ്ങളിൽ നിന്നും അവളുടെ കൂടെ ജോലി ചെയ്തവരുമായി സംസാരിച്ചതിൽ നിന്നും ഞങ്ങൾക്ക് വ്യക്തമായി.
അവൻ വളരെ പ്രീ പ്ലാൻഡായിരുന്നു. വീട്ടിൽ വന്ന് ഞങ്ങളെ അടക്കം സോപ്പിട്ട് രഞ്ചുവിന് ഒരു പ്രശ്നവുമുണ്ടാകില്ലെന്നും ഒരു സഹോദരനെപ്പോലെ നോക്കിക്കോളുമെന്നുമെല്ലാം പറയുമായിരുന്നു. ഞങ്ങളുടെ വീട്ടിൽ വന്ന് ഭക്ഷണം കഴിക്കുമായിരുന്നു. അവൾ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴുമെല്ലാം വരുമായിരുന്നു. ഞങ്ങൾക്കൊപ്പം പല യാത്രകളിലും അയാളും ഒപ്പം വന്നിട്ടുണ്ട്. മനോജ് ഞങ്ങളെയെല്ലാം പറഞ്ഞ് പറ്റിക്കുകയായിരുന്നു.
ചതിയനാണ് അവൻ. അവനെ വിശ്വസിക്കുന്നവർ ചതിക്കപ്പെടും. എല്ലാ കാര്യങ്ങളും ഞങ്ങളോട് പറയുന്ന മകളായിരുന്നു രഞ്ചു. കൊറോണയ്ക്ക് മുമ്പ് വരെ ഞങ്ങളും അവൾക്കൊപ്പം ഷൂട്ടിങ് സെറ്റിൽ കൂട്ടുപോകാറുണ്ടായിരുന്നു. ഹിറ്റ്ലർ സീരിയലിന്റെ ഷൂട്ടിങ് സെറ്റിൽ വെച്ചാണ് അവൾ മനോജിനെ പരിചയപ്പെടുന്നത്. സംവിധായകനായതുകൊണ്ട് അയാളോട് ഞങ്ങൾക്കെല്ലാം ബഹുമാനമായിരുന്നു. പിന്നീട് സുധാമണി സൂപ്പറാണ് എന്നൊരു സീരിയലിൽ അവൾ പ്രവർത്തിച്ച് തുടങ്ങിയശേഷം നിരന്തരം ഫോൺ കോളാണ്. അയാളായിരുന്നു വിളിച്ചിരുന്നത്.
അവൾക്ക് വീട്ടിലുള്ളവരോട് സംസാരിക്കാൻ പോലും സമയം അയാൾ നൽകിയിരുന്നില്ല. വീട്ടിലേക്ക് കയറുമ്പോൾ മുതൽ കോളുകൾ വരും. അവളോട് ചോദിച്ചപ്പോൾ വർക്കുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചോദിക്കാൻ വിളിക്കുന്നതാണെന്നാണ് പറഞ്ഞിരുന്നത്. അവസാനമായപ്പോഴേക്കും അവൾക്ക് വെറുപ്പായി തുടങ്ങിയിരുന്നു. കാരണം ഞങ്ങളോട് അടുക്കാൻ അവളെ അയാൾ സമ്മതിച്ചിരുന്നില്ല. വർക്ക് നിർത്താൻ പോവുകയാണെന്ന് വരെ അവൾ അവസാനം പറഞ്ഞിരുന്നു.

മരിക്കുന്നതിന് മുമ്പ് ആനന്ദരാഗത്തിൽ അവളുടെ പിറന്നാൾ ആഘോഷിച്ചിരുന്നുവത്രെ. പക്ഷെ മനോജിനെ ആഘോഷം അറിയിച്ചില്ലായിരുന്നു. അതിന്റെ പേരിൽ അയാൾ വന്ന് അവളോട് വളരെ മോശമായ രീതിയിൽ പെരുമാറിയെന്ന് അവളുടെ സുഹൃത്തുക്കൾ പിന്നീട് പറഞ്ഞു. അവൾ വിളിക്കുമ്പോഴെല്ലാം വളരെ സങ്കടപ്പെട്ടാണ് സംസാരിച്ചിരുന്നത്. മാത്രമല്ല അവളുടെ പിറന്നാൾ ദിവസം ആഘോഷം നടത്താൻ അവളും സുഹൃത്തുക്കളും തീരുമാനിച്ചിരുന്നു.
എന്നാൽ അവളുടെ ആഘോഷമെല്ലാം ഞാൻ ഇന്നത്തോടെ നിർത്തികൊടുക്കാമെന്ന് മനോജ് പറയുന്നത് മറ്റൊരു ആർട്ടിസ്റ്റ് കേട്ടു. അതിന്റെ പിറ്റേദിവസം എന്റെ മോൾ ഉണർന്നില്ല. പക്ഷെ ഇതൊന്നും പറയാൻ ഞങ്ങൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. മാത്രമല്ല മോൾക്ക് എന്താണ് സംഭവിച്ചതെന്ന് ആരും ഇതുവരെ ഞങ്ങളോട് വന്ന് ചോദിക്കുക പോലും ചെയ്തിട്ടില്ല. പതിനാറ് വയസ് മുതൽ ആർട്ടിസ്റ്റാണ് എന്റെ മോൾ. എല്ലാം ഞങ്ങൾ അറിഞ്ഞുകൊണ്ടാണെന്നാണ് എല്ലാവരുടെയും വിചാരം.
മാത്രമല്ല അയാൾ എന്ത് അടിസ്ഥാനത്തിലാണ് അവൾ ലിവിങ് ടുഗെതറായിരുന്നുവെന്നും അയാളെ കല്യാണം കഴിച്ചിട്ടുണ്ടെന്നുമെല്ലാം പറയുന്നത്. എന്റെ മോൾ ഒരിക്കലും അങ്ങനെ ചെയ്യില്ല. അവസാനമായപ്പോൾ അവൾക്ക് അയാളെ അറപ്പായിരുന്നു. വീട്ടിൽ വന്നാൽ തിരുവനന്തപുരത്തേക്ക് പോകാൻ തന്നെ അവൾക്ക് താൽപര്യമില്ലായിരുന്നു. ഫ്ലാറ്റ് അയാളുടെ പേരിലാണെന്നും അയാൾ പറയുന്നുണ്ട്. ലോകം എന്ത് പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല. കാരണം ഭർത്താവും മകളും അവൾക്കുമുണ്ട്. ഇപ്പോഴും നന്നായി തന്നെയാണ് പോകുന്നത്.
ആരെയും വിശ്വാസിക്കാൻ പാടില്ലെന്ന് മകളുടെ മരണത്തോടെ ഞങ്ങൾക്ക് മനസിലായി. ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നാണ് മനോജ് ഞങ്ങളോട് പറഞ്ഞിരുന്നത്. മാത്രമല്ല രഞ്ചു സഹോദരിയെപോലെയാണെന്നും പറയാറുണ്ടായിരുന്നു. എല്ലാ വിഷമങ്ങളും സഹിക്കുന്ന കൂട്ടത്തിലാണ് മോള്. ആത്മഹത്യ ചെയ്യാനാണെങ്കിൽ കൊറോണ സമയത്ത് ബിസിനസ് ഡള്ളായപ്പോൾ കുടുംബത്തോടെ ഞങ്ങൾ ചെയ്യുമായിരുന്നു. ഞങ്ങൾ ഇല്ലാതെ എവിടെയും അവൾ പോകാറില്ല. തിരുവനന്തപുരത്തേക്ക് ഞങ്ങളെ കൊണ്ടുപോകാൻ അവൾക്ക് പ്ലാനുണ്ടായിരുന്നു.
അവൾ മരിച്ച് കിടന്ന സ്ഥലത്തെ ഒരു ഡോർ തുറന്ന് കിടക്കുകയായിരുന്നുവത്രെ. അവിടെ ഏണി വെച്ച് കേറിയാണ് മനോജ് അവളുടെ ബോഡി കയറിൽ നിന്നും താഴെയിറക്കിയത്. അവൾക്ക് 76 കിലോ ഭാരമുണ്ട്. മാത്രമല്ല ഫാനിന്റെ ഒരു ലീഫിലാണത്രെ തൂങ്ങിയത്. പക്ഷെ ഫാനിന് ഒരു കേടുപാടും സംഭവിച്ചിട്ടില്ല. ഇതൊക്കെ ഞങ്ങളിൽ സംശയമുണ്ടാക്കിയിട്ടുള്ളത് കൊണ്ടാണ് ആത്മഹത്യയല്ല കൊലപാതകമാണെന്ന് പറയാൻ കാരണം. അതുപോലെ ആരുടെയും സഹായമില്ലാതെ അയാൾ 76 കിലോ തൂക്കമുള്ള അവളെ ഉയർത്തപിടിച്ച് കഴുത്തിലെ കുടുക്ക് അഴിച്ചു.
അങ്ങനെ ചെയ്യാനുള്ള കപ്പാസിറ്റിയില്ലാതിരുന്നിട്ടും അയാൾ അത് എന്തിന് ചെയ്തുവെന്നതും സംശയത്തിന് കാരണമായിട്ടുണ്ട്. കയറിൽ നിന്നും അഴിച്ചശേഷം മോളെ ആശുപത്രിയിൽ കൊണ്ടുപോകാനും മനോജ് തയ്യാറായില്ല. അപ്പോൾ മകൾ മരിച്ചുവെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നുവെന്നതല്ലേ വ്യക്തമാകുന്നത്. അയാൾ ഫ്ലാറ്റിൽ കയറി തെളിവ് നശിപ്പിച്ചിട്ടുണ്ടോയെന്നും വ്യക്തമല്ല. കാരണം അവസാനമാണ് അയാൾ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചത്.
അവൾ കത്ത് എഴുതി വെച്ചിരുന്നുവോ എന്നൊന്നും അറിയില്ലല്ലോ. മാത്രമല്ല അവിടെ ചെന്നപ്പോൾ ഇവിടെ നിന്ന് പോയവരോട് പോലീസ് മോശമായി പെരുമാറിയത്രെ. അതുപോലെ മനോജിന്റെ മൊഴി പോലീസ് എടുത്തിട്ടില്ലത്രെ. മറ്റുള്ളവരുടെ മൊഴി വായിക്കാനും തന്നില്ല. തക്കതായ കാരണങ്ങളില്ലാതെ അവൾ ആത്മഹത്യ ചെയ്യില്ല. കാരണം വ്യക്തമായി മനസിലാക്കാൻ അന്വേഷണം നടത്തുന്നുണ്ട്. രഞ്ചു ആത്മഹത്യ ചെയ്യില്ലെന്ന് അന്ന് അവളുടെ ബോഡി കാണാൻ വന്ന സീരിയൽ രംഗത്തെ ആളുകൾ അടക്കം പറഞ്ഞു.
അവളെ ചതിച്ചതാണെന്നും അവരെല്ലാം പറഞ്ഞു. ആർട്ടിസ്റ്റുകൾക്ക് മനോജിനെ പേടിയാണ്. അവൻ സംവിധായകനായതുകൊണ്ട് അവസരം നഷ്ടപ്പെടുത്തിയാലോയെന്ന്. അതുകൊണ്ട് എല്ലാം തുറന്ന് പറയാൻ അവർക്കും പേടിയാണ്. മോള് മരിച്ചശേഷം മനോജ് വന്നിട്ടില്ല... വിളിച്ചിട്ടില്ല. മോള് മരിക്കുന്നതിന് മുമ്പ് അവളെ മനോജ് ആശുപത്രിയിൽ കൊണ്ടുപോയിട്ടുണ്ട്. പക്ഷെ ഞങ്ങളോട് അത് പറഞ്ഞില്ല. അതുപോലെ മനോജ് മോൾക്ക് ഉറക്ക ഗുളിക വാങ്ങിക്കൊടുത്തിരുന്നു.
വയ്യാത്തതുകൊണ്ടാണ് ഉറക്ക ഗുളിക വാങ്ങിയതെന്നും അവൾ പറഞ്ഞു. മനോജ് എന്തൊക്കെ ഗുളികയാണ് മോൾക്ക് വാങ്ങികൊടുത്തിട്ടുള്ളതെന്ന് അറിയില്ല. അമ്മയെപ്പോലെയാണ് കാണുന്നതെന്ന് നിരന്തരം അവൻ പറയാറുണ്ടായിരുന്നു. എന്നിട്ടും ഞങ്ങളുടെ മോനെ കൊന്നുകളഞ്ഞില്ലേ. അവൾ ലിവിങ് ടുഗെതറൊന്നും ആയിരുന്നില്ല. സീരിയലിന്റെ ഷൂട്ടിങ് ഡേറ്റുകൾ അടക്കം അവൾ ഇട്ടുതരുമായിരുന്നു എന്നാണ് മനോജിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രഞ്ജുഷയുടെ മാതാപിതാക്കൾ പറഞ്ഞത്.


Click it and Unblock the Notifications