പ്രസവത്തിന് ഓരാഴ്ച മുമ്പാണ് അറിയുന്നത്, വീൽ ചെയറിൽ നിന്ന് അമ്മേ എന്ന് വിളിച്ചു മകൾ ഓടിവരുന്നത് കാണണം: സിന്ധു
സിനിമയിൽ ബാലതാരമായി എത്തിയ സിന്ധു വർമ്മ വർഷങ്ങൾ ശേഷം വീണ്ടും മിനിസ്ക്രീനിൽ സജീവമാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന 'സാന്ത്വനം' എന്ന പരമ്പരയിലൂടെ 'സുധ അപ്പച്ചി'യായി തിളങ്ങുകയാണ് താരം ഇപ്പോൾ. 'ഭാഗ്യജാതകം', 'പൂക്കാലം വരവായി' എന്നീ സൂപ്പർഹിറ്റ് പരമ്പരകളിലും മുഖ്യ കഥാപാത്രങ്ങളിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിക്കഴിഞ്ഞു. അഭിനയ രംഗത്ത് സജീവമായി നിൽക്കുന്ന മനു വർമ്മയുടെ ഭാര്യയാണ് സിന്ധു.
മനു വർമ്മയുടെയും സിന്ധുവിൻ്റെയും കൂടുതൽ വിശേഷങ്ങളൊന്നും ഇതുവരെ പ്രേക്ഷകർക്ക് അറിയില്ലായിരുന്നു. പക്ഷെ അടുത്തിടെ എം ജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു ഇരുവരും. അതിലൂടെ തങ്ങളുടെ വിശേഷങ്ങളെല്ലാം പങ്കുവെച്ചു. എന്തുകൊണ്ടാണ് സിന്ധു അഭിനയത്തിൽ നിന്ന് നീണ്ട ഇടവേള എടുത്തത് എന്നതിനെക്കുറിച്ചും പറഞ്ഞു.

'ഞങ്ങൾക്ക് ഒരു സുഖമില്ലാത്ത മോളുണ്ട്. അവൾക്ക് പതിനാറ് വയസ്സാണ്. ജനിച്ചപ്പോൾ മുതലുള്ള അസുഖം കാരണം എഴുന്നേറ്റ് നടക്കാനോ സംസാരിക്കാനോ ഒന്നിനും സാധിക്കില്ല. കട്ടിലിൽ തന്നെയാണ്. നടക്കാൻ സാധിക്കാത്തത് കൊണ്ട് വീൽചെയറിൽ കൊണ്ട് നടക്കാം. ഈ പതിനാറ് വർഷവും മകൾ ബെഡിൽ തന്നെയായിരുന്നു. ഫിസിയോ തെറാപ്പിയൊക്കെ ചെയ്യുന്നുണ്ട്'.
'പ്രസവിക്കുന്നതിന് ഒരാഴ്ച മുമ്പാണ് അറിയുന്നത് മോൾക്ക് വൈകല്യമുണ്ടെന്ന്. മകളുടെ തല്ലച്ചോറിൽ ഫ്ലൂയിഡ് ശേഖരം ഉണ്ടായിരുന്നു. ഇതിന് മൂന്നാം മാസത്തിൽ തന്നെ സർജറിയും നടത്തി. ഇപ്പോഴും ഡോക്ടർമാർ എപ്പോൾ വേണമെങ്കിലും ഒരു അത്ഭുതം സംഭവിക്കാമെന്ന് പറയുന്നു. ആ പ്രതീക്ഷയിൽ ഇരിക്കുകയാണ് ഞങ്ങൾ', മനുവും സിന്ധുവും പറഞ്ഞു.

'മകളുടെ സർജറി കഴിഞ്ഞ് കുറേനാൾ ആശുപത്രിയിൽ കഴിയേണ്ടി വന്നിട്ടുണ്ട്. ഞാനും മോളും മാത്രമാണ് അവിടെ, ഇടക്കൊക്കെ ബുക്കുകൾ വായിക്കും അല്ലാണ്ട് പുറത്തെ കാര്യങ്ങളുമായി ഒരു ബന്ധവുമില്ലായിരുന്നു. ഇടക്കുള്ള സമയങ്ങളിൽ ചേട്ടൻ കാണാൻ വരും. അതും ഒരു ചെറിയ സമയത്തേക്കാണ്. സർജറി കഴിഞ്ഞ് കിടക്കുന്നത് കൊണ്ട് അണുബാധയുണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. അതു കൊണ്ട് അത്രയും നാൾ ഞാൻ തന്നെയാണ് ആശുപത്രിയിൽ നിന്നത്', സിന്ധു പറഞ്ഞു.
'പിന്നീട് മോൾക്ക് മൂന്ന് വയസ്സായപ്പോൾ ഒരു സ്കൂളിൽ അധ്യാപികയായി പോയി, അതും ചേട്ടൻ്റെ അച്ഛൻ പറഞ്ഞിട്ട്. കുറച്ച് നാൾ മാത്രമാണ് അവിടെ പോയത്. വീണ്ടും മോളെയും കൊണ്ട് ചികിത്സക്കായി പല സ്ഥലങ്ങളിൽ പോയി. അപ്പാ അമ്മാ എന്ന് ചെറുതായി വിളിക്കാൻ തുടങ്ങിയിട്ടുണ്ട്, വീൽചെയറിൽ നിന്ന് എഴുനേൽക്കാൻ ശ്രമിക്കുന്നുണ്ട്. വീൽചെയറിൽ നിന്ന് എഴുന്നേറ്റ് അമ്മാ എന്ന് വിളിച്ച് ഓടി വരുന്നത് കാണണം, അതാണ് ഇനി എൻ്റെ ആഗ്രഹം', സിന്ധു വ്യക്തമാക്കി.

'കുഞ്ഞ് ജനിക്കുന്നത് വരെ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്ന സിന്ധു പെട്ടന്ന് മിണ്ടാതെ ആയപ്പോൾ അച്ഛനമ്മമാർക്കും എനിക്കും വിഷമം തോന്നി മനു പറഞ്ഞു. കടുത്ത ഡിപ്രഷനിലൂടെയാണ് ആ സമയങ്ങളിൽ കടന്ന് പോയത്. ആൾക്കാരെ കാണാൻ പോലും പേടിയായിരുന്നു. മറ്റുള്ളവരുടെ സംസാരവും വേദനിപ്പിച്ചു. അതിൽ നിന്ന് എല്ലാം ഒരു മാറ്റം വരുത്താൻ വേണ്ടി മനു ഏട്ടനും അച്ഛനും നിർബന്ധിച്ചു. ഡിപ്രഷനും മാറണം അതിനൊപ്പം വരുമാനവും വേണം. അങ്ങനെയാണ് വീണ്ടും സീരിയലിലേക്ക് എത്തുന്നത്, മനു വ്യക്തമാക്കി.

എന്തിനാണ് ഇതിനെയും കൊണ്ട് നടക്കുന്നതെന്ന് മുഖത്ത് നോക്കി ചോദിച്ചവരുണ്ട്. എന്തിനാണ് വെറുതെ കാശ് കളയുന്നത്.' 'ഇത് നേരെ ആകില്ല എന്നൊക്കെ പലരും പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നുമായിരുന്നു. മകൾ കൈക്കുഞ്ഞായിരുന്ന സമയത്ത് അവളേയും എടുത്ത് ചില പരിപാടികൾക്കൊക്കെ പോകുമായിരുന്നു'.
'അപ്പോൾ ചിലർ പറയും കുറച്ച് കൂടെ കഴിഞ്ഞാൽ പിന്നെ സിന്ധുവിന് പുറത്തേക്ക് ഇറങ്ങാൻ പോലും സാധിക്കില്ലല്ലോ. പെൺകുട്ടിയല്ലേ എടുത്ത് നടക്കാൻ പറ്റുമോ എന്നൊക്കെയായിരുന്നു പലരും ചോദിച്ചിരുന്നു,' സിന്ധു മനു വർമ പറയുന്നു.


Click it and Unblock the Notifications











