നിന്നെയൊക്കെ ഹീറോയിനായി സെലക്ട് ചെയ്ത എന്നെ വേണം അടിക്കാൻ, അന്ന് ഞാൻ ഒരുപാട് കരഞ്ഞു; ബാലയെ കുറിച്ച് നടി
ജോൺ കെന്നഡി വിക്ടർ എന്ന വിക്രമിനെ ചിയാൻ വിക്രമാക്കി മാറ്റിയതിൽ വലിയൊരു പങ്കുണ്ട് സേതു എന്ന സിനിമയ്ക്കും സംവിധായകൻ ബാലയ്ക്കും. വിക്രം എന്ന സാധാരണ നടനിൽ നിന്നും ചിയാൻ വിക്രം എന്ന താരമൂല്യമുള്ള നാടനാക്കി മാറ്റിയ സിനിമയായിരുന്നു സേതു. ബാലയുടെ ആദ്യ സംവിധാന സംരംഭവുമായിരുന്നു സേതു. സേതുവിലൂടെ തന്നെ മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡും ബാല സ്വന്തമാക്കി. വിക്രം ഇതുവരെ ചെയ്ത സിനിമകളിൽ ഏറ്റവും മികച്ച പത്ത് സിനിമകൾ എടുത്താൽ അതിൽ ആദ്യ സ്ഥാനങ്ങളിൽ തന്നെ സേതുവുണ്ടാകും.
തമിഴിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ബാല. തന്റെ സിനിമ ഏറ്റവും മികച്ചതാക്കി എടുക്കാൻ ആവോളം പ്രയത്നിക്കുന്ന സംവിധായകൻ. എന്ത് വെട്ടിതുറന്ന് പറയുന്ന വ്യക്തിത്വമായതുകൊണ്ട് തന്നെ പരുക്കനായ സംവിധായകൻ എന്ന ഇമേജാണ് ബാലയ്ക്ക് ഇന്റസ്ട്രിയിൽ.

സെറ്റിൽ വെച്ച് ബാല നടി മമിതയെ തല്ലിയെന്ന തരത്തിൽ കുറച്ച് നാളുകൾക്ക് മുമ്പ് പ്രചരിച്ചിരുന്നു. എന്നാൽ താൻ തല്ലിയിട്ടില്ലെന്നും കൈ ഓങ്ങിയിട്ടേയുള്ളുവെന്നുമാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ബാല പറഞ്ഞത്. ഇതുവരെ ബാലയ്ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള താരങ്ങളെല്ലാം അദ്ദേഹത്തിന്റെ ശാസനം ലഭിച്ചിട്ടുള്ളവരാകും. സേതു സിനിമയിലെ നായിക അബിതയ്ക്കും അങ്ങനൊരു കഥ പറയാനുണ്ട്.
1999ൽ പുറത്തിറങ്ങിയ സേതു അബിതയുടെ കരിയറിലെ അഞ്ചാമത്തെ സിനിമയായിരുന്നു. ബാല സാർ സെറ്റിൽ എപ്പോഴും സൈലന്റായിരിക്കും. ഷൂട്ടിങ്, കഥ അതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും സെറ്റിലായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മൈന്റിൽ എപ്പോഴും. സേതു സിനിമയിലെ ഇൻട്രൊഡക്ഷൻ സീനിൽ എനിക്ക് ചെറിയൊരു ഡാൻസ് മൂവ്മെന്റ് ചെയ്യേണ്ടതായി ഉണ്ടായിരുന്നു.
ഞാൻ അപ്പോൾ ഡാൻസ് പഠിച്ചിരുന്നില്ല. ഒരു മൂവ്മെന്റ് എനിക്ക് അവർ പറഞ്ഞ് തന്നു. പക്ഷെ എനിക്ക് അത് ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അതിന്റെ പേരിൽ ബാല സാർ എന്നെ വഴക്ക് പറഞ്ഞു. നിന്നെയൊക്കെ ഹീറോയിനായി സെലക്ട് ചെയ്ത എന്നെ വേണം അടിക്കാൻ എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് അത് വലിയൊരു സങ്കടമായി.
ഇത്തരത്തിൽ ആരെങ്കിലും എന്നോട് സംസാരിച്ചാൽ എനിക്ക് വിഷമം വരും. അതുകൊണ്ട് തന്നെ അന്ന് ഞാൻ ഒരുപാട് കരഞ്ഞു. എനിക്ക് ഇനി അഭിനയിക്കേണ്ട. വീട്ടിൽ പോകാം എന്നൊക്കെ പറഞ്ഞായിരുന്നു കരച്ചിൽ. ഇനിയും അവിടെ തുടർന്നാൽ കൂടുതൽ വഴക്ക് കേൾക്കേണ്ടി വരുമോയെന്ന ഭയമായിരുന്നു.

അന്ന് രാത്രി എന്റെ സഹോദരി എന്നെ വിളിച്ചു. ഇങ്ങനെയൊക്കെ തന്നെയാകും. വലിയ സംവിധായകരൊക്കെ അടിക്കുമെന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇത് ഒരു വഴക്കല്ലേ... മറന്നേക്കൂ. സംവിധായകനോട് ഒരു സോറി പറഞ്ഞേക്കു എല്ലാം ശരിയാകുമെന്ന് അവൾ പറഞ്ഞു. പിറ്റേദിവസം ഞാൻ പോയി ബാല സാറിനോട് സംസാരിച്ചു. സോറി പറഞ്ഞു. നീ നന്നായി ചെയ്യാൻ വേണ്ടിയാണ് ഞാൻ അങ്ങനെ പറഞ്ഞത്.
സോറി പറയേണ്ട ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്നാണ് അനുഭവം പങ്കുവെച്ച് അബിത പറഞ്ഞത്. സീരിയലുകളിലൂടെ അബിത സിനിമയിലേക്ക് എത്തിയത്. ജനീഷ എന്നാണ് യഥാർത്ഥ പേര്. സേതുവിന്റെ റിലീസിനുശേഷമാണ് ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ അബിതയായി തന്നെ നടി അറിയപ്പെട്ട് തുടങ്ങിയത്.
തമിഴിൽ മാത്രമല്ല മലയാളത്തിലും തെലുങ്കിലുമെല്ലാം സിനിമകൾ ചെയ്തിട്ടുണ്ട് അബിത. 2023ൽ പുറത്തിറങ്ങിയ തീ ഇവനാണ് അബിത അഭിനയിച്ച് അവസാനമായി റിലീസ് ചെയ്ത തമിഴ് സിനിമ. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് അബിത.


Click it and Unblock the Notifications