ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
വിനീത് ശ്രീനിവാസന്‍ ഷാന്‍ റഹ്‌മാന്‍ കോംബോ കോഫീ അറ്റ് എംജി റോഡ് എന്ന ആല്‍ബം തൊട്ട് കാണുന്നതാണ്. ആദ്യമായി ഇരുവരും ഒരുമിച്ച് ചെയ്ത വര്‍ക്കും അതായിരുന്നു. തുടര്‍ന്ന് മലര്‍വാടി ആര്‍ട്‌സ് ക്ലബ്, തിര, ജേക്കബിന്റെ സ്വര്‍ഗരാജ്യം തുടങ്ങി വിനീതിന്റെ സിനിമകളില്‍ നിറ സാന്നിധ്യമായി ഷാന്‍ മാറി.
ഷാന്‍ റഹ്‌മാന്‍ വിനീത് കോംബോ വലിയ ഹിറ്റുമായിരുന്നു സമ്മാനിച്ചത്. ഇപ്പോഴിതാ ആദ്യമായി വിനീതിനെ കണ്ട സമയത്തെക്കുറിച്ചും വിനീതുമായി തനിക്കുള്ള ബന്ധത്തിന്റെ ആഴത്തെക്കുറിച്ചും എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷാന്‍. വിനീത് പറഞ്ഞാല്‍ ഏത് കുളത്തിലും താന്‍ ചാടുമെന്നും ഇതാണ് തനിക്ക് വിനീതുമായുള്ള ബന്ധമെന്നും ഷാന്‍ റഹ്‌മാന്‍ പറയുന്നു.

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വെച്ച് വിനീതിനെ കണ്ടു മുട്ടിയത് തന്നെയാണ് എന്റെ ജീവിതത്തിലെ ടേര്‍ണിംഗ് പോയിന്റ്. ജീവിതത്തിലെ കുറേ കടമ്പകള്‍ കടന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് എന്റെ ബാന്‍ഡിലുണ്ടായിരുന്ന ഒരാള്‍ എന്നോട് പറയുന്നത്, ആ നില്‍ക്കുന്നത് ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസന്‍ ആണെന്ന്. പോയി പരിചയപ്പടാം എന്ന് പറഞ്ഞു, അളിയ അത് വേണോ എന്നൊക്കെ ഞാനും ചോദിച്ചു. എനിക്ക് എപ്പോഴും ഈ പുറകില്‍ നിന്ന് വലിക്കുന്ന ഒരു സ്വഭാവമുണ്ട്.
അങ്ങനെ വിനീതിനെ പോയി പരിചയപ്പെട്ടു. അന്ന് തൊട്ട് തുടങ്ങിയ ബന്ധമാണ് ഞാനും വിനീതും തമ്മില്‍. വിനീത് ചെന്നൈ സെറ്റില്‍ഡ് ആണ്. പിന്നെ വിനീത് കേരളത്തില്‍ എവിടെ ഷോ ഉണ്ടെങ്കിലും നേരെ വന്ന് താമസിക്കുന്നത് എന്റെ അടുത്തായി. കാരണം ഞങ്ങള്‍ മ്യൂസിക്കലി കണക്ടട് ആയി. നമ്മുടെ രണ്ട് പേരുടെയും ഐഡിയോളജി സെയിം ആണെന്നുള്ളത് അന്ന് തന്നെ മനസിലാക്കി.
അവന്‍ എന്നോട് ചോദിച്ചു, നിന്റെ പ്ലാന്‍ എന്താണെന്ന്. എനിക്ക് ഒരു ആല്‍ബം ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു, അവനോട് ചോദിച്ചപ്പോള്‍ അവനും പറഞ്ഞു, ഒരു ആല്‍ബം ചെയ്യണമെന്ന്. അങ്ങനെ അവസാനം ആ ആല്‍ബമായി കോഫി അറ്റ് എംജി റോഡ്. ഒരു ദിവസം വിനീത് എന്നോട് പറഞ്ഞു, അളിയാ ഞാന്‍ ഒരു സിനിമ ചെയ്താലോ എന്ന് ആലോചിക്കുകയാണെന്ന്. അതിന് എന്നോട് മ്യൂസിക് ചെയ്യുമോ എന്ന് ചോദിച്ചു.
എന്തൊരു ചോദ്യമാണിത്, അങ്ങനെ ചോദിക്കേണ്ട ആവശ്യമുണ്ടോ എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ് ചെയ്യുന്നത്. അത് കഴിഞ്ഞ് തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബിന്റെ സ്വര്‍ഗരാജ്യം അങ്ങനെ ചെയ്തുകൊണ്ടേ ഇരുന്നു എന്നുള്ളതാണ്.
എനിക്ക് നീന്താന്‍ അറിയില്ലെങ്കിലും വിനീത് എന്നോട് കുളത്തില്‍ ചാടാന്‍ പറഞ്ഞാല്‍ ഞാന്‍ ചാടും. അതാണ് ഞാനും അവനും തമ്മിലുള്ള ബന്ധം. വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ സമയത്ത്, അവന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു, അളിയാ ഒരു ഐറ്റമുണ്ട്. അത് നീ ചെയ്താല്‍ അടിപൊളി ആയിരിക്കുമെന്ന് പറഞ്ഞു. ഞാന്‍ ഇത് എങ്ങനെ ചെയ്യും എന്നൊക്കെ ചോദിച്ചിരുന്നു. കാരണം ഇതിന് മുമ്പ് ഞാന്‍ അഭിനയിച്ചത് കൊള്ള എന്ന സിനിമയിലാണ്.
അതിന് മുമ്പെ, സാറാസിലാണെങ്കിലും ഞാന്‍ ഞാനായിട്ട് തന്നെയാണ് വന്നത്. കൊള്ളയില്‍ എന്നെ പറ്റിച്ചിട്ടാണ് കൊണ്ടു പോയത്. ലൊക്കേഷന്‍ വന്ന് കാണൂ എന്നാണ് പറഞ്ഞത്. ഞാന്‍ ഒരു ട്രൗസറും ടീ ഷര്‍ട്ടും ഇട്ടിട്ട് പോയപ്പോള്‍ എന്നെ നേരെ കാരവാനില്‍ ഇരുത്തിയിട്ട് ജീന്‍സും മറ്റും തന്നിട്ട് നിങ്ങളാണ് ഈ സിനിമയിലെ എസ്.പി എന്ന് പറഞ്ഞു.

അത് ഞാന്‍ ചെയ്തു. പക്ഷെ വിനീതിന്റെ സിനിമ എന്ന് പറയുമ്പോള്‍ അതിനെ ചെറുതാക്കി കാണാനും പറ്റില്ല. നീ നല്ലവണ്ണം ആലോചിക്ക് എന്നിട്ട് നമുക്ക് ചെയ്യാമെന്നാണ് വിനീതിനോട് പറഞ്ഞത്. പക്ഷെ ചെയ്ത കഴിഞ്ഞപ്പോള്‍ കൈയ്യടി ഒക്കെയായിരുന്നു തനിക്ക് കിട്ടിയതെന്നും ഷാന്‍ റഹ്‌മാന്‍ അഭിമുഖത്തില്‍ പറഞ്ഞു.
ഓര്‍മയുണ്ടോ ഈ മുഖം, ഒരു വടക്കന്‍ സെല്‍ഫി, അടി കപ്യാരെ കൂട്ടമണി, വേട്ട, ആന്‍മരിയ കലിപ്പിലാണ്, വെളിപാടിന്റെ പുസ്തകം, ഗോധ, മൈ സ്‌റ്റോറി തുടങ്ങി നിരവധി സിനിമള്‍ക്ക് ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന നിരവധി ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബില്‍ വിനീതിന് വേണ്ടി സംഗീതം ചെയ്‌തെങ്കിലും അതിന് മുമ്പ് ഈ പട്ടണത്തില്‍ ഭൂതം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിക്കൊണ്ടാണ് സിനിമയിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











