അകത്താകുമെന്ന അവസ്ഥ വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് സഹായം തേടി; ആ അനുഭവത്തെക്കുറിച്ച് ഷാജി കൈലാസ്

ഒരിടവേളയ്ക്ക് ശേഷം ശക്തമായൊരു ചിത്രവുമായി മടങ്ങിയെത്തുകയാണ് മലയാളികളുടെ പ്രിയ സംവിധായകന്‍ ഷാജി കൈലാസ്. ആറാം തമ്പുരാനും നരസിംഹവും മലയാളത്തില്‍ സൃഷ്ടിച്ച വലിയ തരംഗം കടുവയിലും ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍. പൃഥ്വിരാജും വിവേക് ഒബ്‌റോയിയും പ്രധാന വേഷത്തിലെത്തുന്ന കടുവ ജൂണ്‍ 30-ന് തീയറ്ററുകളിലെത്തും.

കടുവാക്കുന്നേല്‍ കുറുവച്ചന്റെ കഥയാണ് 'കടുവ'. പൃഥ്വിരാജ് ആണ് യഥാര്‍ത്ഥ കടുവ. എന്നാല്‍ വില്ലന്‍ വേഷത്തിലെത്തുന്ന വിവേക് ഒബ്‌റോയിയും കടുവയെ തോല്‍പിക്കുന്ന ശൗര്യത്തിന് ഉടമയാണെന്നു സംവിധായകന്‍ ഷാജി കൈലാസ് പറയുന്നു.ശരിക്കും രണ്ടു കടുവകള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഈ ചിത്രം. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്നും.

പ്രതിസന്ധികളെ അതിജീവിച്ച് ചിത്രീകരിച്ച ചിത്രം

ഒട്ടേറെ പ്രതിസന്ധികള്‍ അതിജീവിച്ചു പൂര്‍ത്തിയാക്കിയ സിനിമയാണ് 'കടുവ'. കേസുകള്‍, പ്രളയം, ഉരുള്‍ പൊട്ടല്‍, കോവിഡ് എന്നിവയെല്ലാം മറികടന്നു ചിത്രം പൂര്‍ത്തിയാക്കാന്‍ 2 വര്‍ഷം എടുത്തു.

ഷാജിയുടെ നാല്‍പത്തിനാലാം ചിത്രമാണ് 'കടുവ'. മോഹന്‍ലാലിനെ നായകനാക്കി പൂര്‍ത്തിയാക്കിയ ' എലോണ്‍'അദ്ദേഹത്തിന്റെ നാല്‍പത്തഞ്ചാം സിനിമ ആണ്. 'കടുവ'യെ കുറിച്ചു ഷാജി സംസാരിക്കുന്നു.

ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുകയാണല്ലോ?

''എട്ടു വര്‍ഷത്തിനു ശേഷമാണ് മലയാളത്തില്‍ എന്റെ സിനിമ ഇറങ്ങുന്നത്. അവസാനം എടുത്ത 'ജിഞ്ചര്‍','മദിരാശി' എന്നിവ തമാശപ്പടങ്ങള്‍ ആയിരുന്നു. ഷാജി കൈലാസ് തമാശപ്പടം എടുക്കേണ്ടെന്നു ജനം വിധി എഴുതി. രണ്ടു സിനിമകളും പരാജയപ്പെട്ടു.

തുടര്‍ന്ന് എന്റെ ശൈലിക്കു പറ്റിയ കഥയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു. അത് 6 വര്‍ഷം നീണ്ടു. ഇതിനിടെ പുതിയ നായകനെ വച്ചു തമിഴില്‍ 3 ചിത്രം സംവിധാനം ചെയ്തു. സിനിമയില്‍ നിന്നു വിട്ട് തിരുവനന്തപുരത്ത് ഭാര്യ ആനിയും മകന്‍ ജഗനും നടത്തുന്ന റസ്റ്ററന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ സജീവമായി.

'ഡ്രൈവിങ് ലൈസന്‍സ്' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് പൃഥ്വിരാജ് എന്നെ 'കടുവ' ചെയ്യാന്‍ വിളിച്ചത്.നിര്‍മാണം തുടങ്ങും മുന്‍പേ സിനിമയ്ക്ക് എതിരെ കേസുകള്‍ വന്നു. ഇതേ കഥ മറ്റൊരാള്‍ ചെയ്യാനിരുന്നതാണ്.

തന്റെ ജീവിത കഥയാണ് ഇതെന്നു പറഞ്ഞ് ഒരാള്‍ കേസിനു പോയി. ജീവിച്ചിരിക്കുന്ന ആരുമായും ഈ ചിത്രത്തിനു ബന്ധമില്ല. അമിതാഭ് ബച്ചന്‍ എന്നു കഥാപാത്രത്തിനു പേരിട്ടാല്‍ അത് നടന്‍ അമിതാഭ് ബച്ചന്റെ കഥയാകുമോ? സിനിമ പൂര്‍ത്തിയായപ്പോള്‍ ആദ്യം കണ്ടത് കോടതിയും അഭിഭാഷകരും ആയിരുന്നു.'

കോവിഡ് ബുദ്ധിമുട്ടിച്ചു അല്ലേ?

''ഒരു ദിവസം രാത്രിയില്‍ കൊച്ചിയില്‍ ഷൂട്ടിങ് നടക്കുകയാണ്. പിറ്റേന്ന് നടന്‍ നന്ദുവിനു കോയമ്പത്തൂരിലേക്ക് പോകണം. കോവിഡ് ടെസ്റ്റ് എടുത്താല്‍ മാത്രമേ അക്കാലത്തു തമിഴ്‌നാട്ടിലേക്ക് കടത്തി വിടൂ.

അതിനായി ആംബുലന്‍സ് എത്തിയപ്പോള്‍ നന്ദുവിന് ഒപ്പം കലാഭവന്‍ ഷാജോണും വെറുതെ സാംപിള്‍ കൊടുത്തു. പിറ്റേന്ന് റിസല്‍റ്റ് വന്നപ്പോള്‍ നന്ദുവിനു കുഴപ്പമില്ല. ഒരു പ്രശ്‌നവും ഇല്ലാതെ അഭിനയിച്ചു കൊണ്ടിരുന്ന ഷാജോണ്‍ പോസിറ്റീവ്. അതോടെ ഷൂട്ടിങ് നിര്‍ത്തി എല്ലാവരും ക്വാറന്റീനില്‍ പോകേണ്ടി വന്നു.

പിറ്റേന്നു രാവിലെ 3 ക്യാമറ ഉപയോഗിച്ചു ഫൈറ്റ് എടുക്കേണ്ടതായിരുന്നു. ഇതിനായി ചെന്നൈയില്‍ നിന്നു സംഘട്ടന വിദഗ്ധരുടെ വലിയ സംഘം എത്തിയിരുന്നു. വിവരം അറിഞ്ഞതോടെ അവരില്‍ പലരും ഞങ്ങളെ അറിയിക്കുക പോലും ചെയ്യാതെ സ്ഥലം വിട്ടു.

കോവിഡ് ആണെന്ന് അറിഞ്ഞാല്‍ പിന്നെ അവര്‍ക്കു തിരികെ ചെന്നൈയിലേക്ക് പോകാന്‍ സാധിക്കില്ല എന്നതായിരുന്നു കാരണം. അവര്‍ ആരോടും പറയാതെ മുങ്ങി.

മുണ്ടക്കയത്തെ ഷൂട്ട്

സെറ്റില്‍ 50 പേരില്‍ കൂടുതല്‍ പാടില്ലെന്നു നിയന്ത്രണം ഉള്ള സമയത്ത് ആണ് മുണ്ടക്കയത്ത് ഷൂട്ടിങ് നടന്നത്. ഞങ്ങളുടെ സെറ്റില്‍ 100 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിരുന്നെങ്കിലും 50 പേരെ മറ്റൊരു സ്ഥലത്ത് നിര്‍ത്തിയിരിക്കുകയായിരുന്നു.

സമീപവാസികളില്‍ ആരോ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മുകളില്‍ കയറി ആള്‍ക്കൂട്ടത്തിന്റെ പടം എടുത്തു. പടവും പരാതിയും അവര്‍ കലക്ടര്‍ക്ക് അയച്ചു കൊടുത്തു.

പ്രശ്‌നത്തില്‍ ഇടപെടാന്‍ കലക്ടര്‍ എസ്.പിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നു ഞാന്‍ ഉള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സംഘം സ്ഥലത്ത് എത്തി. ആരോഗ്യപ്രവര്‍ത്തകരുടെ സംഘവും അവര്‍ക്ക് ഒപ്പം ഉണ്ടായിരുന്നു.

അകത്താകുമെന്ന അവസ്ഥ വന്നപ്പോള്‍ ഞങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ വിളിച്ചു സഹായം തേടി. ഷൂട്ടിങ് അവസാനിപ്പിക്കാമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും അഭ്യര്‍ഥിച്ചപ്പോള്‍ അധികൃതര്‍ സമ്മതിച്ചു.

പ്രളയവും ഉരുള്‍പൊട്ടലും

മുണ്ടക്കയത്തു ചിത്രീകരണം നടക്കുമ്പോഴാണ് പ്രളയവും ഉരുള്‍പൊട്ടലും ഉണ്ടായത്. നായകന്റെ വീടിന് സമീപം ഇട്ട സെറ്റ് തകര്‍ന്നു. റോഡ് ഒലിച്ചു പോയി. കോവിഡിന്റെ മൂന്നു തരംഗങ്ങളും ഷൂട്ടിങ്ങിനെ ബാധിച്ചു. എനിക്കും പൃഥ്വിരാജിനും കോവിഡ് ബാധിച്ചു. അണിയറ പ്രവര്‍ത്തകരില്‍ നല്ലൊരു പങ്കും കോവിഡിനെ അതിജീവിച്ചവരാണ്.

'കടുവ'യില്‍ ഗിമ്മിക്കുകള്‍ ഒന്നും ഇല്ല.'റെഡ് ചില്ലീസ്',' ചിന്താമണി കൊലക്കേസ്' എന്നീ ചിത്രങ്ങളില്‍ അതിവേഗം കഥ പറഞ്ഞു പോകുന്ന പ്രത്യേക ശൈലിയാണ് ഞാന്‍ സ്വീകരിച്ചത്. എന്നാല്‍ 'കടുവ'യില്‍ നല്ലൊരു കഥയുണ്ട്.

അതു കൊണ്ടു തന്നെ 2 മണിക്കൂര്‍ 35 മിനിറ്റു കൊണ്ടു രസകരമായി കഥ പറയാന്‍ ശ്രമിക്കുകയാണ് ചെയ്തിരിക്കുന്നത്.'നരസിംഹ'വും 'ആറാം തമ്പുരാനും' പോലെ ഈ ചിത്രവും വന്‍ വിജയമായി മാറണമേയെന്നു പ്രാര്‍ഥിക്കുകയാണ്.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X