സുരേഷ് ഗോപി ആദ്യ ഷോട്ടിന് വന്നപ്പോൾ ക്യാമറ നിലത്ത് വീണ് പൊട്ടി! ദുർനിമിത്തമാവുന്ന നിമിഷത്തെ പറ്റി ഷാജി കൈലാസ്
നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹവിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പേ മകളുടെ വിവാഹത്തെ കുറിച്ച് നടന്‍ പറഞ്ഞിരുന്നു. എല്ലാ മേഖലയിലും കടമകള്‍ പൂര്‍ത്തിയാക്കി വിപുലമായിട്ടുള്ള വിവാഹമായിരുന്നു സുരേഷ് ഗോപി ഭാഗ്യയ്ക്ക് വേണ്ടി ഒരുക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ളവര്‍ ഭാഗ്യയുടെ വിവാഹത്തിനെത്തിയിരുന്നു. എന്നാല്‍ വിവാഹത്തിനും അതിന് മുന്‍പുള്ള ചടങ്ങുകളിലുമൊക്കെ പലവിധം വിവാദങ്ങളാണ് സുരേഷ് ഗോപിയെ കാത്തിരുന്നത്. അതില്‍ പ്രധാനം മാതാവിന് നല്‍കിയ കിരീടം വീണ് പോയതായിരുന്നു.

വിവാഹത്തിന് മുന്‍പ് ലൂര്‍ദ് മാതാവിന് സ്വര്‍ണത്തിന്റെ ഒരു കിരീടം സുരേഷ് ഗോപിയും ഭാഗ്യയും ചേര്‍ന്ന് സമര്‍പ്പിച്ചിരുന്നു. കിരീടം തലയില്‍ വെച്ച ഉടനെ അത് താഴെ വീണ് പോവുകയായിരുന്നു. ഇതിന്റെ പേരില്‍ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്ന് വന്നത്. ഈ വിഷയത്തിലടക്കം പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്.
സുരേഷ് ഗോപിയുമായി അടുത്ത സൗഹൃദമുള്ള സംവിധായകനാണ് ഷാജി കൈലാസ്. ഏകലവ്യന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുമ്പോള്‍ ക്യാമറ നിലത്ത് വീണ് പൊട്ടിയതിനെ കുറിച്ചും ആ സമയത്ത് അനുഭവിച്ച ടെന്‍ഷനെ കുറിച്ചുമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ ഷാജി കൈലാസ് പറഞ്ഞത്. ഒപ്പം സുരേഷ് ഗോപിയ്ക്കും മകള്‍ക്കും ആശംസകളും അറിയിച്ചിരിക്കുകയാണ്.
'വീണുപോയ ക്യാമറയും മഹാവിജയത്തിന്റെ ഫലപ്രാപ്തിയും. ചില ഓര്‍മ്മകള്‍ പൂക്കളെ പോലെയാണ്. അവ സ്‌നേഹത്തിന്റെ സുഗന്ധം പരത്തും. ഭാഗ്യയുടെ വിവാഹനാളില്‍ ഗുരുവായൂരമ്പലനടയില്‍ മഹാനടന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം നിന്ന ഞങ്ങളെ ഓരോരുത്തരെയും പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തുമ്പോള്‍ സുരേഷ് ഗോപി അനുഭവിച്ച ആത്മനിര്‍വൃതി കേവലം ഒരു സഹപ്രവര്‍ത്തകന്റെയോ സുഹൃത്തിന്റെയോ മാത്രമായിരുന്നില്ല.
മറിച്ച് ഉത്തമനായ ഒരു കലാകാരനില്‍ കാലം ചേര്‍ത്തുവെക്കുന്ന മൂല്യബോധങ്ങളുടെ പ്രകടനം കൂടിയായിരുന്നു. ഒരു കലാകാരന്റെയും രാഷ്ട്രീയക്കാരന്റെയും തിരക്കുകളില്‍ നിന്ന് അച്ഛന്റെ സ്‌നേഹവാത്സല്യങ്ങള്‍ നിറഞ്ഞ ഉത്തരവാദിത്വങ്ങളിലേക്കുള്ള സുരേഷ് ഗോപിയുടെ ഈ ഹൃദയസഞ്ചാരം ഒരു പഴയ ഓര്‍മ്മയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപ്പോയി.
ഏകലവ്യന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. സുരേഷ് ഗോപി ആ സിനിമയില്‍ ആദ്യമായി അഭിനയിക്കുവാന്‍ എത്തുകയാണ്. തിരശീലകളെ തീ പിടിപ്പിച്ച ക്ഷുഭിത യൗവന പകര്‍ന്നാട്ടത്തിനായി സുരേഷ് ഗോപി ചായം പൂശുന്നു. എല്ലാം കഴിഞ്ഞ് ആദ്യ ഷോട്ടിനായി വരുമ്പോഴാണ് അത് സംഭവിച്ചത്.

ക്യാമറ നിലത്ത് വീണു..! ലെന്‍സ് പൊട്ടിച്ചിതറി..! സെറ്റ് മൂകമായി. സുരേഷിന്റെ കണ്ണുകളില്‍ നിരാശയുടെയും ദുഃഖത്തിന്റെയും അലയൊലി. ഞാന്‍ സുരേഷിനെ ആശ്വസിപ്പിച്ചു. സ്റ്റില്‍ ഫോട്ടോഗ്രാഫറായ സുനില്‍ ഗുരുവായൂരിനെക്കൊണ്ട് മൂന്നു നാല് സ്റ്റില്ലുകള്‍ എടുപ്പിച്ചു. എന്നിട്ടാണ് സുരേഷ് ഗോപി മേക്കപ്പഴിച്ചത്.
ഐശ്വര്യക്കേടിന്റെയും ദുര്‍നിമിത്തത്തിന്റെയും വ്യാഖ്യാനങ്ങള്‍ കൊണ്ട് വേണമെങ്കില്‍ വഷളാകുമായിരുന്ന ആ സംഭവം അങ്ങനെ ശാന്തമായി അവസാനിച്ചു. ഏകലവ്യന്‍ പൂര്‍ത്തിയായി. സുരേഷ് ഗോപി സൂപ്പര്‍താരമായി. മൂന്ന് തവണയാണ് ഏകലവ്യന്റെ വിജയാഘോഷം നടത്തിയത്. നൂറും നൂറ്റമ്പതും ഇരുന്നൂറ്റമ്പതും ദിനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സുരേഷ് ഗോപിയോട് ആദ്യ ദിവസത്തെ ക്യാമറ വീഴ്ച ഞാന്‍ ഓര്‍മ്മിപ്പിച്ചു. സുരേഷ് ഗോപി ഹൃദ്യമായി ചിരിച്ചു.
ഗുരുവായൂരപ്പനും ലൂര്‍ദ്ദ് മാതാവും പരമ കാരുണ്യവാനായ പടച്ചവനുമടക്കം എല്ലാ ഈശ്വരസങ്കല്പങ്ങളും സുരേഷ് ഗോപിയെ അനുഗ്രഹിക്കട്ടെ. ഭാഗ്യക്ക് നല്ലൊരു വിവാഹ ജീവിതം ഉണ്ടാകട്ടെ. എല്ലാ മലയാളികള്‍ക്കും നന്മയുണ്ടാവട്ടെ'. ഷാജി കൈലാസ്


Click it and Unblock the Notifications











